ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല
വാഷിങ്‌ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം സുരക്ഷാ നികുതി ഏർപ്പെടുത്തുമെന്ന വിവാദ പ്രഖ്യാപനത്തിൽ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പിന്മാറി. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി നടത്തിയ നിർണായക ചർച്ചകൾക്ക് ശേഷമാണ് ട്രംപ് നിലപാട് മാറ്റിയത്. നികുതി പിൻവലിച്ചതിന് പകരം ഗൾഫ് രാഷ്ട്രങ്ങളുമായി പുതിയ വ്യാപാര-നിക്ഷേപ കരാറുകളിൽ ഒപ്പുവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പുതിയ നിക്ഷേപങ്ങൾ അമേരിക്കയിൽ വൻതോതിൽ ഫാക്ടറികളും നിർമാണശാലകളും സ്ഥാപിക്കാൻ സഹായിക്കുമെന്നും, ഇത് ലക്ഷക്കണക്കിന് ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഇറാനുമായി ബന്ധമുള്ള ചരക്കുകപ്പലുകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. ഇറാനിയൻ കപ്പലുകൾക്കെതിരെയുള്ള പൂർണ ഉപരോധവും നിയന്ത്രണങ്ങളും ശക്തമായി തുടരുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
വിവാദ തീരുമാനവും രാജ്യാന്തര പ്രതിഷേധവും
2026 ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്റഈലും സംയുക്തമായി ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തോടെയാണ് മേഖലയിൽ നിലവിലെ പ്രതിസന്ധികൾക്ക് തുടക്കമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടി. തൊട്ടുപിന്നാലെ, ജൂലൈ 13-ന് അമേരിക്ക ഹോർമുസ് കടലിടുക്കിന്റെ 'ഗാർഡിയൻ' (സംരക്ഷകർ) ആകുമെന്നും സുരക്ഷാച്ചെലവുകൾക്കായി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം നികുതി ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.
അമേരിക്കയുടെ ഈ നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ട്രംപിന്റെ പ്രഖ്യാപനത്തെ 'കടൽക്കൊള്ള' എന്നാണ് ബ്രസീലിയൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ വിശേഷിപ്പിച്ചത്. രാജ്യാന്തര ജലപാതകളിൽ ഇത്തരത്തിൽ ഏകപക്ഷീയമായി നികുതി പിരിക്കാൻ അമേരിക്കയ്ക്ക് നിയമപരമായ അവകാശമില്ലെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും (IMO) മുന്നറിയിപ്പ് നൽകിയിരുന്നു.
ഊർജ കയറ്റുമതിക്കും ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിക്കുമായി ഗൾഫ് രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ഹോർമുസ് കടലിടുക്കിനെയാണ്. ഇവിടെയുണ്ടായ തടസ്സങ്ങൾ ഗൾഫ് മേഖലയിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരുന്നു. പുതിയ നയമാറ്റത്തോടെ ഗൾഫ് രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധവും ഇറാനിയൻ കപ്പലുകൾ തടയുന്നതും തുടരുന്നത് മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിർത്തുന്നുണ്ട്.
US President Donald Trump has reversed his controversial proposal to levy a 20% security fee on cargo vessels passing through the Strait of Hormuz. Instead of charging the transit toll, the US will enter into massive trade and investment agreements with various Gulf nations. However, the strategic waterway remains closed to Iran, as the US continues to enforce a strict naval blockade restricting all Iranian cargo and ships from using the route.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."