കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം
ചെന്നൈ: കന്യാകുമാരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് പൊലിസ് അറസ്റ്റ് ചെയ്ത ഭിന്നശേഷിക്കാരനായ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം. നാഗർകോവിൽ സ്വദേശിയായ ശബരിവർമൻ (34) ആണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലിരിക്കെ മരണപ്പെട്ടത്. ക്രൂരമായ കസ്റ്റഡി മർദനമാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ബന്ധുക്കളും രംഗത്തെത്തി.
സംഭവത്തിൽ ടി.വി.കെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. എന്നാൽ, പെട്ടെന്ന് ആരോഗ്യനില മോശമായാണ് യുവാവ് മരിച്ചതെന്നാണ് പൊലിസിന്റെ വിശദീകരണം.
നിരോധിത പാൻമസാല വിൽപന നടത്തിയെന്ന കുറ്റത്തിനാണ് ഭിന്നശേഷിക്കാരനായ ശബരിവർമനെ പൊലിസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജയിലിൽ അടച്ച ശബരിവർമന് കസ്റ്റഡിയിലും ജയിലിലും വെച്ച് ക്രൂരമായ മർദനമേറ്റെന്നാണ് കുടുംബം ആരോപിക്കുന്നത്. മൃതദേഹത്തിൽ മർദനമേറ്റതിന്റെ വ്യക്തമായ പാടുകളുണ്ടെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പ്രഖ്യാപിച്ച് ബന്ധുക്കൾ റോഡ് ഉപരോധിച്ചു. അതേസമയം, മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കന്യാകുമാരി പൊലിസ് സൂപ്രണ്ട് അറിയിച്ചു.
"അറസ്റ്റ് ചെയ്യുമ്പോൾ ശബരിവർമന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ജയിലിലടച്ചതിന് പിന്നാലെ അസുഖബാധിതനായി എന്ന് പറയുന്നത് വിശ്വസനീയമല്ല. കേസിൽ സുതാര്യമായ അന്വേഷണം വേണം." എന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ പൊലിസിനെതിരെ ഗുരുതരമായ ആരോപണമാണ് ഉദയനിധി സ്റ്റാലിൻ ഉയർത്തിയത്. ശബരിവർമനെ അറസ്റ്റ് ചെയ്ത അതേദിവസം തന്നെ ഈറോഡിൽ പാൻമസാല വിറ്റതിന് ഒരു ടി.വി.കെ നേതാവിനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭരണകക്ഷി നേതാവിനെ ആൾജാമ്യത്തിൽ വിട്ടയച്ച പൊലിസ്, ഭിന്നശേഷിക്കാരനായ ശബരിവർമനെ ജയിലിലടക്കുകയാണുണ്ടായതെന്ന് ഉദയനിധി ആരോപിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി വിജയിക്കെതിരെ രൂക്ഷമായ പരിഹാസവുമായി ഡി.എം.കെ നേതാവ് ഐ. പരന്തമൻ രംഗത്തെത്തി. കന്യാകുമാരിയിൽ ഇത്രയും വലിയൊരു മനുഷ്യാവകാശ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി വിജയ് പേരമ്പൂരിലെ റേഷൻകടയിൽ അരി വിതരണം ചെയ്ത് അതിന്റെ 'റീൽസ്' ചിത്രീകരിക്കുന്ന തിരക്കിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ക്യാമറക്കണ്ണുകൾ തന്നിലേക്ക് മാത്രം തിരിച്ചുവിട്ട് യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കുറ്റക്കാരായ പൊലിസുകാർക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
A 34-year-old differently-abled man, Sabarivarman, died in judicial custody in Kanyakumari after being arrested for allegedly selling banned pan masala (tobacco products).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."