പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതച്ചടങ്ങുകളിൽ പങ്കെടുക്കരുത്; ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്
ന്യൂഡൽഹി: ക്രമസമാധാന പാലനത്തിനല്ലാതെ, പൊലിസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോം ധരിച്ച് മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡിജിപിയുടെ സർക്കുലർ കേരള ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സർക്കുലറിന്റെ പ്രവർത്തനം കോടതി തടഞ്ഞിരിക്കുന്നത്.
ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.ക്രമസമാധാന ചുമതലകൾക്കല്ലാതെ പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ ഇത്തരം ചടങ്ങുകളിൽ ഭാഗമാകരുതെന്നായിരുന്നു ഡിജിപിയുടെ നിർദ്ദേശം. എന്നാൽ ഈ ഉത്തരവാണ് ഇപ്പോൾ കോടതി താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.
ഡിജിപി രാവാഡ ചന്ദ്രശേഖർ പുറത്തിറക്കിയ വിവാദ ഉത്തരവിനെതിരെ ഡോ. പി.എസ്. മഹേന്ദ്ര കുമാർ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. തിരുവിതാംകൂറിലെയും കൊച്ചിയിലെയും വിവിധ ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിൽ പൊലിസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കുന്നത് വർഷങ്ങളായുള്ള കീഴ്‌വഴക്കമാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇത്തരം പങ്കാളിത്തം ചില ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിഫോം വിലക്കിയത് പല ക്ഷേത്രങ്ങളിലെയും പരമ്പരാഗത ചടങ്ങുകൾ തടസ്സപ്പെടാൻ കാരണമാകുമെന്ന വാദം മുൻനിർത്തിയാണ് കോടതിയുടെ അടിയന്തര ഇടപെടൽ. വിഷയത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികളുടെ വിശദീകരണം കേൾക്കാൻ തീരുമാനിച്ച കോടതി, ഹരജി അടുത്ത മാസം 17-ലേക്ക് വീണ്ടും പരിഗണിക്കാൻ മാറ്റി.
ക്ഷേത്രങ്ങളിലടക്കം ക്രമസമാധാന പാലനത്തിന് അല്ലാതെ ഉദ്യോഗസ്ഥർ യൂണിഫോം ഉപയോഗിക്കരുതെന്നായിരുന്നു ഡിജിപിയുടെ നിർദ്ദേശം. ഇതാണ് ഇപ്പോൾ കോടതി താത്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.
high court temporarily stays dgp's circular banning police officers from participating in religious events in uniform
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."