വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം
കൊല്ലം: സംസ്ഥാന വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികള്‍ക്കിടെ സര്‍ക്കാരിന്റെ നിലപാടിനെ ചൊല്ലി വിവാദം. കേരള വഖ്ഫ് ബോര്‍ഡില്‍ മുസ് ലിംകള്‍ അല്ലാത്ത രണ്ട് അംഗങ്ങളെയും ശിയാവിഭാഗക്കാരുടെയടക്കം പ്രതിനിധികളെയും ഉള്‍പ്പെടുത്താത്തത് ചോദ്യംചെയ്യുന്ന നാല് പൊതുതാല്‍പര്യ ഹരജികൾ പരിഗണിക്കവെ, ബോര്‍ഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.
കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ ബോർഡ് പുനഃസംഘനക്കുള്ള തയാറെടുപ്പിലാണ് സർക്കാരെന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി പുഷ്പവല്ലി അഡ്വക്കേറ്റ് ജനറൽ മുഖേന കോടതിയിൽ വിശദീകരണ പത്രിക സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി നേതാവ് ഷോൺ ജോർജിന്റെ വാദത്തിനിടെയാണ് സർക്കാരിന്റെ അജൻഡ അഡ്വക്കറ്റ് ജനറൽ ജാജു ബാബു അറിയിച്ചത്. അമുസ്‌ലിംകളെ ഉൾപ്പെടുത്താത്ത ബോർഡിന്റെ പ്രവർത്തനം അസാധുവാക്കണമെന്നായിരുന്നു ഷോൺ ജോർജിന്റെ വാദം. ഈ വാദത്തിനൊപ്പം നിൽക്കുന്ന നിലപാടാണ് കോടതിയിൽ എ.ജി സ്വീകരിച്ചതെന്ന് നിയമവിദഗ്ധർ പറയുന്നു.
സർക്കാർ ഹരജിക്കാരുടെ വാദങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി, 11 പേർ വേണ്ടിടത്ത് ഒമ്പത് പേർ മാത്രമാണുള്ളതെന്നും ബോർഡ് രൂപവത്കരണം നിയമാനുസൃതമല്ലെന്നതിൽ യോജിക്കുന്നതായും അഡ്വക്കറ്റ് ജനറൽ അറിയിച്ചു. 1995ലെ യൂനിഫൈഡ് വഖ്ഫ് മാനേജ്‌മെന്റ് എംപവർമെന്റ്, എഫിഷൻസി ആൻഡ് ഡെവലപ്‌മെന്റ് ആക്ടിലെ 14-ാം വകുപ്പ് എന്നിവ പ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കാൻ തയാറാണെന്ന് വാദത്തിനിടെ അഡ്വക്കറ്റ് ജനറൽ ജാജു ബാബു അറിയിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് വിശദീകരണ പത്രിക നൽകിയതായും എ.ജി ചൂണ്ടിക്കാട്ടി. അതേ സമയം, സുപ്രിംകോടതിയിൽ സമാന വിഷയങ്ങൾ പരിഗണനയിൽ ഉള്ളതിനാലാണ് രണ്ട് മുസ്‌ലിം ഇതര അംഗങ്ങളെ നിയമിക്കാതിരുന്നതെന്നും വഖ്ഫ് ബോർഡ് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ ഈ വിശദീകരണം നിലനിൽക്കാത്തതാണെന്ന് വാദിച്ചു. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ ഇത്തരമൊരു തടസമോ വിലക്കോ ഇല്ലെന്നും അതിനാൽ ബോർഡിന്റെ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇതേ നിലപാടാണ് അഡ്വക്കറ്റ് ജനറൽ ജാജു ബാബുവും കോടതിയിൽ സ്വീകരിച്ചത്. ഇത് പരിഗണിച്ചാണ് കോടതി താൽക്കാലികമായി വഖ്ഫ് ബോർഡിൻ്റെ പ്രവർത്തനം മരവിപ്പിച്ചത്.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ഇടതു സർക്കാർ നിയോഗിച്ച, കാലവധിയുള്ള വഖ്ഫ് ബോർഡിനെ പിരിച്ചുവിടുന്നതടക്കമുള്ള ചർച്ചകൾ തലസ്ഥാനത്ത് നടത്തിയിരുന്നു. ഓർഡിനൻസിലൂടെ പുറത്താക്കി പുനഃസംഘടിപ്പിക്കാമെന്ന ചർച്ചകൾ തുടരുന്നതിനിടെയാണ് ഹൈക്കോടതിയിൽ കേസ് എത്തുന്നതും സർക്കാർ അഭിഭാഷകൻ വഴി അജൻഡ ഒളിച്ചു കടത്തിയതും.
അതേ സമയം, നിലവിലത്തെ ബോർഡിനെ ഏതു വിധേനയും തകർക്കുക എന്ന ലക്ഷ്യംവച്ച് ചില പൊതുതാൽപര്യ ഹരജികൾ ഹൈക്കോടതിയിൽ എത്തിയത് സർക്കാരിലെ ചില ഉന്നതരുടെ ഇടപെടലിനെ തുടർന്നെന്നും സൂചനയുണ്ട്. നേരത്തെ സംസ്ഥാന വഖ്ഫ് ബോർഡിന്റെ ഘടന നിയമപരമല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് നേതാവുമായ അഷർ പി.വി നൽകിയ ഹരജി ജസ്റ്റിസുമാരായ അനിൽ കെ നാഗേന്ദ്രൻ, മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു. ഇതേ സ്വഭാവമുള്ള ചില പൊതു താൽപര്യ ഹരജികളും കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. മുനമ്പം വിഷയത്തിൽ ബോർഡ് എടുത്ത തീരുമാനത്തിനെതിരേ നേരത്തെ സർക്കാർ ഉന്നതൻ പരോക്ഷമായി രംഗത്തെത്തിയതും വഖ്ഫ് ബോർഡിനെ ഏതു വിധേനയും ഇല്ലാതാക്കുക എന്ന ലക്ഷ്യംവച്ചായിരുന്നു. വിധി വന്നതിനു പിന്നാലെ മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തി വകുപ്പ് മന്ത്രി നേരത്തെ തീരുമാനിച്ച സർക്കാരിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ വഖ്ഫ് ബോർഡിനെയും കേന്ദ്ര കൂടാരത്തിൽ തളച്ചിടാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."