‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി
തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പ്രതിചേർത്ത് കേസെടുക്കാൻ സാധ്യത. അജിത്കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ കേസ് അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആലപ്പുഴ കോടതിയുടെ നിർദേശപ്രകാരമാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ച് ഈ കേസ് അന്വേഷിപ്പിച്ചത്. അതിനാൽ എ.ഡി.ജി.പിയുടെ ഇടപെടലുകൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കോടതിയിൽ സമർപ്പിക്കേണ്ടിവരും. ഇത് കൃത്യവിലോപത്തിന് എ.ഡി.ജി.പിയെ പ്രതിചേർക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. സർക്കാർ സ്വമേധയാ കേസ് എടുത്തില്ലെങ്കിൽപ്പോലും, എസ്.ഐ.ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതി ഉത്തരവുപ്രകാരം കേസ് രജിസ്റ്റർ ചെയ്യേണ്ടിവരും.
അതേസമയം, സസ്പെൻഷൻ നടപടിക്കെതിരെ നിയമവഴി തേടാനാണ് എം.ആർ. അജിത്കുമാറിന്റെ നീക്കം. തനിക്ക് ലഭിക്കേണ്ട ഡി.ജി.പി സ്ഥാനക്കയറ്റം ബോധപൂർവം തടയാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് മുന്നിൽ ഉന്നയിച്ചേക്കും. കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടിയെടുക്കാതെ തനിക്കെതിരെ മാത്രം നടപടിയെടുത്തതും അദ്ദേഹം ട്രൈബ്യൂണലിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം.
നടപടി നേരിട്ടതോടെ ഈ മാസം 31-ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് നൽകാനിരുന്ന ഡി.ജി.പി സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായി. അജിത്കുമാറിനെ ഒഴിവാക്കുകയാണെങ്കിൽ, പകരം ജയിൽ മേധാവി എസ്. ശ്രീജിത്തിനെ ഡി.ജി.പിയായി ഉയർത്തിയേക്കും. നിലവിൽ പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം എന്നിവരാണ് സംസ്ഥാനത്ത് ഡി.ജി.പി റാങ്കിലുള്ളത്.
അജിത്കുമാറിന്റെ സസ്പെൻഷന്റെ പശ്ചാത്തലത്തിൽ, അദ്ദേഹം വഹിച്ചിരുന്ന ബിവറേജസ് കോർപറേഷൻ സി.എം.ഡി സ്ഥാനത്തേക്ക് പുതിയ ഉദ്യോഗസ്ഥനെ സർക്കാർ ഉടൻ നിയമിക്കും.
ADGP M.R. Ajith Kumar may face legal action over allegations of sabotaging the case related to the "Navakerala Sadas" rescue operations. As a result, his upcoming promotion to the rank of DGP is likely to face severe setbacks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."