സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണം; യാൻബു, ജിസാനിലെ അരാംകോ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് അവകാശവാദം
റിയാദ്: സൗദി അറേബ്യയിലെ അരാംകോ എണ്ണസ്ഥാപനങ്ങളുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു യെമനിലെ ഹൂതി വിമതർ. ഹുദൈദ നഗരത്തിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് ഹൂതികളുടെ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സരീ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ചെങ്കടൽ തീരത്തുള്ള യാൻബു, ജിസാൻ നഗരങ്ങളിലെ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഹൂതികളുടെ അവകാശവാദം.
അതേസമയം, യാൻബുവിലും ജിസാനിലും ശനിയാഴ്ച പുലർച്ചെ ഒന്നിലധികം തവണ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതായി സൗദി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ സൗദി അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ചെങ്കടലിൽ വീണ്ടും സംഘർഷം
നേരത്തെ ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹുദൈദയിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഹുദൈദ തുറമുഖവും സർക്കാർ ടെലികോം സ്ഥാപനത്തിന്റെ കേന്ദ്രവും ലക്ഷ്യമാക്കിയതായി ഹൂതി ഭരണകൂടത്തിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് പേർക്ക് പരിക്കേറ്റതായും അവർ പറഞ്ഞു.
എന്നാൽ ഹുദൈദ തുറമുഖം ആക്രമിച്ചിട്ടില്ലെന്നും, ചെങ്കടലിലെ വാണിജ്യക്കപ്പലുകൾക്ക് ഭീഷണിയായിരുന്ന സൈനിക ലക്ഷ്യങ്ങൾ മാത്രമാണ് ആക്രമിച്ചതെന്നും സൗദി നേതൃത്വത്തിലുള്ള സഖ്യസേന വിശദീകരിച്ചു.
ചെങ്കടലിലെ സംഘർഷം കൂടുതൽ രൂക്ഷമായാൽ ആഗോള കപ്പൽഗതാഗതത്തിനും വ്യാപാരത്തിനും വലിയ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. സൗദിയുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് ബാബ് അൽ-മന്ദബ് കടലിടുക്ക് അടച്ചിടുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രവ്യാപാര പാതകളിലൊന്നാണ്. ലോക വ്യാപാരത്തിന്റെ ഏകദേശം 12 ശതമാനവും കണ്ടെയ്നർ ഗതാഗതത്തിന്റെ നാലിലൊന്നും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.
English Summary : Yemen’s Iran-backed Houthi rebels said Saturday, July 25, that they fired missiles and drones at Saudi Arabia in response to Saudi airstrikes on the strategic Red Sea city of Hodeida, in another escalation over vital shipping routes in the Middle East, while the United States and Iran vie for control of the Strait of Hormuz.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."