HOME
DETAILS

പോയവാരം നടന്ന രണ്ട് സമരങ്ങള്‍

  
backup
April 24, 2018 | 5:52 PM

poyavaram

 

 

സമരം ഒരായുധമാണ്. ആയിരുന്നു. സമര രീതികളും സന്ദര്‍ഭങ്ങളും പഠനവിധേയമാവണം. കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം നിരപരാധികളോട് നടത്തിയ യുദ്ധപ്രഖ്യാപനം തന്നെയായിരുന്നില്ലേ?
പൊതു ഫണ്ടില്‍ നിന്നു നല്ല തുക മുടക്കിയാണ് ഏതൊരാളും വൈദ്യം പഠിക്കുന്നത്. കൈയില്‍ നിന്നു നല്ലൊരു തുക മുടക്കണം. ഡോക്ടര്‍മാരുടെ എണ്ണക്കുറവ്, കേരളത്തിന്റെ രോഗാ....തുരതാവസ്ഥ ഇതൊക്കെ നിലനില്‍ക്കെ കാരണം എന്തുണ്ടെങ്കിലും സ്‌റ്റെതസ്‌കോപ് ഊരിവച്ച് രോഗികളെ കാണാന്‍ കൂട്ടാക്കാത്ത സമരരീതി ഉണ്ടാവരുതായിരുന്നു.
ദൈന്യം, ദാരിദ്ര്യം, പട്ടിണി, രോഗം ഇതൊന്നും ആരുടെയും കുറ്റമല്ല. ഇതൊക്കെ വിപണിവസ്തുവാക്കുന്നതാണ് മനുഷ്യര്‍ നേരിട്ട വിപത്തുകളില്‍ പ്രധാനം. സര്‍ക്കാര്‍ ആശുപത്രികള്‍ അനേകലക്ഷം ദരിദ്ര രോഗികളുടെ ആശ്വാസ കേന്ദ്രമാണ്. അവിടെ ജീവന്‍ വയ്ക്കാന്‍ സേവന തല്‍പരരായ ഡോക്ടര്‍ ഉണ്ടാവണം. തങ്ങള്‍ക്ക് അധിക ഭാരവും അമിത ഭാരവും കഴിയില്ലെന്ന് പറയാനും സാധിച്ചെടുക്കാനും അവകാശമുണ്ട്. എന്നാലിത് പാവപ്പെട്ട രോഗികളെ പരിശോധിക്കില്ലെന്ന് പറഞ്ഞുകൊണ്ടാവരുതായിരുന്നു.
കൊല്‍കത്ത തെരുവിലെ പാവപ്പെട്ട കുഷ്ഠരോഗികളുടെ പടം പിടിച്ചു പണമുണ്ടാക്കിയ കലാകാരന്മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അവരുടെ കൂടെ ഉണ്ടും ഉറങ്ങിയും കൈതാങ്ങായി സേവനമര്‍പിച്ചവരും ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ കേവലം തൊഴിലാളികള്‍ മാത്രമല്ല. അവര്‍ അനേകരുടെ ജീവന്‍ കാക്കാന്‍ കടപ്പെട്ട കാവല്‍ക്കാര്‍ കൂടിയാണ്.
ആശുപത്രി വരാന്തയില്‍ വേദന കടിച്ചിറക്കി ഏറെ നേരം കാത്തുകെട്ടിക്കിടന്ന രോഗികള്‍ നാലു നാള്‍ അനുഭവിച്ച ദുരന്തങ്ങള്‍ കാണാതെ പോവരുത്. സംസ്ഥാന സര്‍ക്കാര്‍ പൊതുവെ സമരങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. സമരത്തിലൂടെ വളര്‍ന്നുവന്ന പാര്‍ട്ടികളായതാവാം കാരണം. നാഷനല്‍ ഹൈവേ ഇരകളും കിഴാറ്റൂര്‍ വയല്‍ സമരക്കാരും നല്‍കുന്ന സന്ദേശം മറ്റൊന്നല്ല.
പറയര്‍, പാണര്‍ തുടങ്ങിയ കീഴാള ജാതികളോട് കാണിച്ച അവഗണനകള്‍ നേരില്‍ കാണാനിടയായ സ്വാമി വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണെന്ന് പറയേണ്ടിവന്നു. പല വീടുകളും ഭ്രാന്താലയമാണെന്നദ്ദേഹം രോഷം കൊണ്ടു. പട്ടിണിപ്പാവങ്ങളായ അഥവാ എഴുപതാണ്ടിന്റെ സമ്പാദ്യമായ ബി.പി.എല്ലുകാര്‍ ശ്വാസം കിട്ടാതെയും ഇരിക്കാനും നില്‍ക്കാനും കഴിയാതെയും ഞെരുങ്ങി വന്നപ്പോള്‍ കാണാത്ത ഭാവം നടിച്ചു ഞങ്ങള്‍ സ്മരിക്കുകയാണെന്ന് പറഞ്ഞത് അപക്വം തന്നെയാണ്.
ഈ രംഗത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരും ഇല്ലാതില്ല. അവരുടെ നല്ല മനസിന് നല്ല നമസ്‌കാരം പറയുന്നതോടൊപ്പം സമര പരിസരം ഒട്ടും ഇല്ലാത്ത മേഖലയായി വൈദ്യരംഗം നിലനിര്‍ത്തണം. ശൈലജ ടീച്ചര്‍ക്ക് കുറച്ചുകൂടി ധാര്‍മിക സമീപനം സ്വീകരിക്കാന്‍ കഴിയേണ്ടതുണ്ട്. സേവന മേഖലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ആവലാതികള്‍ കേള്‍ക്കാന്‍ കാതുകൊടുക്കണം. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സമരം പ്രഖ്യാപിക്കേണ്ടി വന്നതെന്ന ഡോക്ടര്‍മാരുടെ പ്രസ്താവനയിലെ ഒന്നാം പ്രതി ആരോഗ്യമന്ത്രിയാണെന്ന കാര്യത്തില്‍ രണ്ടുപക്ഷം ഉണ്ടാവാനിടയില്ല.
സമൂഹത്തിലെ ഉന്നത സ്ഥാനീയരായി ഗണിക്കപ്പെടുന്നവരാണ് ഡോക്ടര്‍മാര്‍. അവരുടെ സേവനങ്ങളിലെ മഹത്വമാണതിന് കാരണം. അല്ലാതെ വരുമാനത്തിലെ ഉയര്‍ന്ന നിരക്കല്ല. സമയവും പണവും പരിഗണിക്കാതെ പണിയെടുക്കുന്ന ഡോക്ടര്‍മാരുണ്ട്. മലയോരങ്ങളിലും ആദിവാസി കൂരകളിലും നടന്നു ചെന്നെത്തി വൈദ്യസഹായം ചെയ്യുന്ന ത്യാഗികളായ ഡോക്ടര്‍മാരും ഉണ്ട്. എന്തുതന്നെ നിശ്ചലമായാലും ആശുപത്രികള്‍ നിശ്ചലമാകരുതായിരുന്നു. അഭയം തേടി വരുന്നവരെ കാലുകൊണ്ട് തൊഴിക്കുന്നതിനേക്കാള്‍ ക്രൂരമാണ് ചികിത്സ നിഷേധിക്കല്‍.
ഏപ്രില്‍ 16ന് പതിനൊന്ന് മണിയോടെ കേരളമൊരു ഹര്‍ത്താലിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. തലേ ദിവസം പൊതു സംസാരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രഖ്യാപിച്ചവരില്ലാത്തതിനാല്‍ പൊതുസമൂഹമത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. വാഹനങ്ങള്‍ നിരത്തിലിറങ്ങി, കടകമ്പോളങ്ങള്‍ തുറന്നു.
പെട്ടെന്നാണ് പ്രഖ്യാപിക്കാത്ത ഹര്‍ത്താലിന് പലയിടങ്ങളിലും അനുയായികള്‍ ഉണ്ടായത്. രണ്ടായിരവും മൂവായിരവുമൊക്കെ ജനം തടിച്ചുകൂടി തുടങ്ങി. വന്നവര്‍ വെറുതെയിരുന്നില്ല. കടകള്‍ പൂട്ടിച്ചു. വാഹനങ്ങള്‍ തടഞ്ഞു. പൂട്ടിയ കടകളില്‍ ചിലത് കൊള്ളയടിച്ചു. ജമ്മു കശ്മിരിലെ കത്‌വ പ്രദേശത്തെ ഇടയ ഫാമിലിയില്‍പെട്ട എട്ടു വയസുകാരിയെ എട്ടുനാള്‍ പട്ടിണിക്കിട്ടും പീഡിപ്പിച്ചും മാനഭംഗപ്പെടുത്തിയും പൈശാചികമായി കൊന്നതിനെതിരിലായിരുന്നു ഹര്‍ത്താല്‍. വിഷയം ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച കാര്യമാണ്. പ്രതിഷേധിക്കേണ്ട സംഗതിയുമാണ്. ഇന്ത്യ ലോകത്തിനു മുമ്പില്‍ നാണം കെട്ടുപോയ സംഭവമായിരുന്നു കത്‌വയിലെ പൊന്നുമോളുടെ രക്തസാക്ഷിത്വം. തീവ്ര ഹിന്ദുത്വവാദികളായ ചെറു ന്യൂനപക്ഷം മാത്രമാണ് പീഡിപ്പിക്കപ്പെട്ട ഇരക്കെതിരില്‍ പ്രതികളെ ന്യായീകരിച്ച് രംഗത്തുവന്നത്.
മതേതര മനസ് ഒന്നിച്ച് പൊന്നുമോളുടെ ദാരുണ പീഡനത്തിന്നെതിരില്‍ അണിചേര്‍ന്ന ഘട്ടത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നവിധം ചിലര്‍ നടത്തിയ നീക്കം ശരിയായില്ല. പൊതുവില്‍ ഹര്‍ത്താല്‍ സമരം മതിയാക്കണമെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ജാതി നോക്കി അടപ്പിക്കലും അടിപ്പിക്കലും അരങ്ങേറിയത്. ഈ വടക്കേ ഇന്ത്യന്‍ സമീപനത്തിന്റെ പിന്നില്‍ തീവ്ര ഹിന്ദുത്വവാദികള്‍ക്കോ മുസ്‌ലിം വര്‍ഗീയവാദികള്‍ക്കോ പങ്കുണ്ടാവാനിടയുണ്ട്.
മുസ്‌ലിം ചായക്കട, ഹിന്ദു ചായക്കട, ക്രിസ്ത്യന്‍ ചായക്കട കേരളത്തിലും രൂപപ്പെടുത്തി എടുക്കാന്‍ കുറച്ചു കാലങ്ങളായി ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. മത-ജാതി കോളനികള്‍, കളിസ്ഥലങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ 1992-നു ശേഷം കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രവണതയാണ് തടയേണ്ടത്. ഹര്‍ത്താലനുകൂലികളെ തെരഞ്ഞുപിടിച്ച് അകത്താക്കാനും ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസുണ്ടാക്കാനും പൊലിസ് കാണിക്കുന്ന അമിത താല്‍പര്യം ന്യായീകരിക്കാനാവില്ല. കേന്ദ്ര-കേരള ഇന്റലിജന്‍സ് വിഭാഗം, സൈബര്‍ വിങ് ഉറങ്ങുകയായിരുന്നോ?
വര്‍ഗീയ ചേരിതിരിവും കലാപ സാധ്യതകളും സൂത്രധാരകരെ കുറിച്ചു അറിയേണ്ടതും ഫലപ്രദമായി ഇടപെടേണ്ടതുമായിരുന്നില്ലേ? 2013-ല്‍ കേരളത്തില്‍ നിന്നു ബി.ജെ.പി മൂന്ന് അംഗങ്ങളുടെ കണക്ക് കൂട്ടിവച്ചതായി കേട്ടിരുന്നു. ഭാരത ഭരണത്തിന് ഫാസിസം നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ അണിയറയിലിരുന്ന് പണിയെടുക്കുന്നവരെയാണ് ആദ്യം പിടികൂടേണ്ടത്.
മതന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നിശ്ശബ്ദ ഇടമാണ് മേലാളര്‍ ഒരുക്കുന്നത്. അവര്‍ ഉണരരുത്, ഉരിയാടരുത്, ഉയര്‍ന്നെഴുന്നേല്‍ക്കരുത്. ചിലര്‍ക്ക് പിന്നാക്ക വികസനം ഭയമാണ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു നടത്തിയാലും പ്രഖ്യാപിക്കാതെ നടത്തിയാലും ജനങ്ങള്‍ ബുദ്ധിമുട്ടും.
ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലനുകൂലികളെ മാത്രം രാജ്യദ്രോഹികളായി വേട്ടയാടുന്ന മനസ് സംശയിക്കണം. മുന്‍കൂട്ടി പ്രഖ്യാപിച്ചു നടത്തിയാല്‍ എന്ത് അനാവശ്യവും കാണിക്കാമെന്നാണോ വാദിക്കുന്നത്. ദിവസങ്ങളോളം കേരളം നിശ്ചലമാക്കിയ, ഗതാഗതം തടസപ്പെടുത്തിയ പല യാത്രകളും എന്തുകൊണ്ട് പൊലിസ് കണ്ടില്ലെന്നു നടിച്ചു.
അവിവേകികളായ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു സമുദായത്തെ അപമാനിക്കാന്‍ ഉപയോഗപ്പെടുത്തരുത്. ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്നുണ്ടായ പല പാര്‍ട്ടികളുടെയും അനുയായികള്‍ നിയന്ത്രണം നഷ്ടപ്പെട്ടവരാണ്. രണ്ട് കൊറ്റനാടിനെ ഇടിക്കാന്‍ വിട്ടു ചോര വാര്‍ന്നൊലിക്കുമ്പോള്‍ കുടിക്കാന്‍ കാത്തുനില്‍ക്കുന്ന കുറുക്കന്മാരെ കാണാനുള്ള അകക്കണ്ണ് നഷ്ടപ്പെടാതെ സൂക്ഷിക്കണം.
കൈയിലുള്ള ചുറ്റിക കാണുന്ന ആണികളൊക്കെ അടിക്കാനുള്ളതാണെന്ന് പഠിച്ചുവച്ചാല്‍ ഫലം നിരാശാജനകമായിരിക്കും. അതൊരു ഉപകരണമാണ്. അതിന്റെ ധര്‍മവും പരിഗണിക്കുന്നവന്റെ കൈയിലെ ചുറ്റികക്കാണ് ചുറ്റിക ധര്‍മം നിര്‍വഹിക്കാനാവുക.
കോപാകുലനാവാം, പക്ഷെ നിയന്ത്രണം നഷ്ടമാവരുത്. ദാക്ഷിണ്യമാവാം, കബളിപ്പിക്കപ്പെടരുത്. കേരളം കാണാനാഗ്രഹിക്കാത്ത പുലരാന്‍ പാടില്ലാത്ത പലതും നട്ടുമുളപ്പിച്ചെടുക്കാന്‍ അധ്വാനിക്കുന്നവര്‍ക്കൊപ്പം സഹായികളാവാതിരിക്കാനുള്ള വിവേകമെങ്കിലും ഹര്‍ത്താലനുകൂലികള്‍ കാണിക്കണമായിരുന്നു. അവസരം കാത്തുകഴിയുന്നവര്‍ക്ക് വടി എടുത്തു കൊടുക്കലാവരുത്. നീതിയുടെ പക്ഷത്ത് നൈതികത മാനിച്ചു കര്‍മം ചെയ്യലാണ് പക്വമതികളായ നേതൃത്വത്തിന്റെ മുമ്പിലുള്ള കാലിക വെല്ലുവിളി.
ഒരു സമുദായത്തെ ഒന്നിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്താനോ ഒരു സമൂഹത്തെ ഒന്നിച്ച് ശത്രുക്കളാക്കാനോ ഇടവരുന്ന വാക്കും പ്രവര്‍ത്തിയും ഉണ്ടായിക്കൂടാ. മതേതര മനസ് മാനിക്കാന്‍ കഴിയലാണ് പ്രധാനം. നിശ്ശബ്ദരാക്കി സവര്‍ണാധിപത്യം സ്ഥാപിച്ചിരുന്ന പോയ കാലങ്ങള്‍ പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നിലച്ചിട്ടില്ല. സമീപനങ്ങളില്‍ മാറ്റം വന്നിട്ടുമില്ല.
'കാലം വൈകിപ്പോയി, കേവലമാചാര
നൂലുകളെല്ലാം പഴകിപ്പോയി
കെട്ടിനിറുത്താന്‍ കഴിയാതെ ദുര്‍ബല
പ്പെട്ട ചരടില്‍ ജനത നില്‍ക്കാ
മാറ്റുവന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍'
(കുമാരനാശാന്‍: ദുരവസ്ഥ - 1922)
നൂറ്റാണ്ട് ഒന്നു പിന്നിടാറായിട്ടും സ്വയം മാറാനാരും കൂട്ടാക്കാത്തതും മാറ്റാന്‍ അനുവദിക്കാത്തതും അത്ഭുതമായിരിക്കുന്നു. വടക്കെ ഇന്ത്യന്‍ പരിസരങ്ങളില്‍ നിന്നും വേറിട്ട കുറച്ചെങ്കിലും നല്ല കാര്യങ്ങളും പൊതുബോധവും ഉണ്ടായിരുന്ന കേരളം വാശിയോടെ പിറകോട്ട് നടക്കാന്‍ പരിശീലനമാരംഭിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ആര്‍.എസ്.എസ് ശാഖ ഉള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
പോയവാരത്തിലെ രണ്ടു സമരങ്ങളിലും വിമ്മിട്ടം ഉണ്ടാക്കുന്ന ഭാഗങ്ങള്‍ അത് മാനവികതകളോട് ചേര്‍ന്നു നിന്നല്ല പുരോഗമിച്ചത് എന്ന് തന്നെയാണ്. വലതുപക്ഷ തീക്കാറ്റ് ലോകത്താഞ്ഞടി തുടരുന്നതിനിടയിലും ഇന്ത്യയിലിത് ശക്തിപ്പെടുന്നില്ലെന്ന ധാരണയായിരുന്നു ഉണ്ടായിരുന്നത്. കത്‌വ, ഉന്നാവോ പൈശാചിക കൊലകളും അതിലൂടെ വളര്‍ത്താന്‍ ശ്രമിച്ച വര്‍ഗീയ ധ്രുവീകരണങ്ങളും വായിച്ചാല്‍ 2019-ലെ പൊതു തെരഞ്ഞെടുപ്പ് ചിത്രം ഇപ്പോള്‍ തന്നെ വ്യക്തമാവും. മത മതിലുയര്‍ത്തി ജനാധിപത്യം തളര്‍ത്തുന്ന സമീപനം തന്നെയാണ് പാര്‍ട്ടികള്‍ കരുതിവച്ച തെരഞ്ഞെടുപ്പ് ആയുധം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുന്നാളിന് 'പത്തിരിത്തല്ല്'; ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാനായില്ല, കായംകുളത്ത് ഉന്തും തള്ളും

Kerala
  •  6 days ago
No Image

കേരളത്തിലെ സിറ്റിങ് എം.എല്‍.എമാരില്‍ 70 ശതമാനത്തോളം പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം, പകുതിയിലേറെപ്പേര്‍ കോടീശ്വരന്മാര്‍

Kerala
  •  6 days ago
No Image

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കി; സി.പി.എം നേതാവിനെതിരെ പരാതി; പൊലിസും പാര്‍ട്ടിയും ചേര്‍ന്ന് കേസ് അട്ടിമറിച്ചുവെന്ന് ആരോപണം

Kerala
  •  6 days ago
No Image

അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പം; ചുട്ടുപൊള്ളി നാടും നഗരവും

Kerala
  •  6 days ago
No Image

പെരുന്നാൾ പുലർച്ചെയും ഇറാനിൽ ഇസ്‌റാഈലിന്റെ കനത്ത ആക്രമണം; മിസൈലുകൾ പ്രതിരോധിച്ചു യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ

bahrain
  •  6 days ago
No Image

യുഡിഎഫ് 85 മുതൽ 100 സീറ്റുകൾ വരെ നേടും; 14 ജില്ലകളിലും പ്രചാരണത്തിനിറങ്ങും; ശശി തരൂർ

Kerala
  •  6 days ago
No Image

പ്രണയനൈരാശ്യം; വന്ദേഭാരതിന് കല്ലെറിഞ്ഞ് ദേഷ്യം തീര്‍ത്ത് യുവാവ്, അറസ്റ്റില്‍

Kerala
  •  6 days ago
No Image

കേരളത്തിൽ അങ്കം മുറുക്കാൻ ബിജെപി; മോദിയും അമിത് ഷായും എത്തും, പത്രികാ സമർപ്പണത്തിന് ബിജെപി മുഖ്യമന്ത്രിമാരുടെ നിര

Kerala
  •  6 days ago
No Image

വടകരയിൽ ഉണ്ടായതുപോലുള്ള പ്രശ്നങ്ങൾ ആവർത്തിക്കാതിരുന്നാൽ എല്ലാവർക്കും നല്ലത്; 'കാഫിർ' പ്രയോഗത്തിന് പേരാവൂരിലും മറുപടി; എതിരാളികൾക്ക് മുന്നറിയിപ്പുമായി ഷാഫി പറമ്പിൽ

Kerala
  •  6 days ago
No Image

ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി നാളെ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Kerala
  •  6 days ago