HOME
DETAILS

ജനാധിപത്യത്തിലെ സൂചിപ്പഴുതുകള്‍

  
Web Desk
June 06 2018 | 21:06 PM

democrcacy-needle-hole-spm-today-articles

ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധിച്ചിട്ടും കോണ്‍ഗ്രസിന് അധികാരത്തിന്റെ പുറത്തു നില്‍ക്കേണ്ടിവന്നത് യഥാസമയം ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതു കൊണ്ടാണെന്ന വിലയിരുത്തല്‍ പൊതുവിലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു കൊല്ലം ഭരണം നടത്തിയ കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് സൂചനകള്‍ വരും മുമ്പേ ഉണര്‍ന്നുപ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതൃത്വം മുന്‍ അബദ്ധങ്ങളില്‍ നിന്നു പാഠം പഠിച്ചെന്നു വ്യക്തമാണ്. വലിയ ഒറ്റക്കക്ഷിയായി മികച്ച വിജയം കൊയ്ത ഭാരതീയ ജനതാ പാര്‍ട്ടിക്ക് മറ്റു സംസ്ഥാനങ്ങളില്‍ പ്രയോഗിച്ച തന്ത്രം കര്‍ണാടകയില്‍ പരാജയപ്പെടാനിടയാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിനു വൈകിയെങ്കിലും ഉണ്ടായ തിരിച്ചറിവാണ്. കൂടുതല്‍ അംഗങ്ങളെ നേടാന്‍ കഴിഞ്ഞ പാര്‍ട്ടി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവുമായി മുന്നോട്ടു പോകുന്നതില്‍ നിന്നു ബി.ജെ.പി ദേശീയ നേതൃത്വത്തെ പിന്തിരിപ്പിച്ചത് അവര്‍ക്കുണ്ടായ വേറിട്ട ബോധോദയമാണ്. കൂടുതല്‍ നിയമസഭാംഗങ്ങള്‍ ഉള്ളത് യോഗ്യതയായി വാദിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ബിഹാറിലും ഉള്‍പ്പെടെ ബി.ജെ.പി മന്ത്രിസഭകള്‍ തകരുമെന്ന് നേതൃത്വം മനസിലാക്കി. ചുരുക്കത്തില്‍ ഒരു സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാന്‍ ചുരുങ്ങിയത് നാലു സംസ്ഥാനങ്ങളിലെങ്കിലും ഭരണം വിട്ടുകളയേണ്ട സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിലെ അപകടമാണ് കര്‍ണാടകയില്‍ ബി.ജെ.പിയുടെ പത്തി മടക്കിയത്. ഇതാവട്ടെ കേവലം ഒരു സ്റ്റേറ്റില്‍ മാത്രമൊതുങ്ങുന്ന ഒരു പരാജയമല്ല ബി.ജെ.പിയെ സംബന്ധിച്ച്. അവരുടെ രാഷ്ട്രീയ നയങ്ങള്‍ക്കും അധികാരത്തിനായുള്ള അധാര്‍മിക പ്രയോഗങ്ങള്‍ക്കും മൊത്തത്തിലേറ്റ തിരിച്ചടി തന്നെയാണ്. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു നേടിയ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുകയും രണ്ടു ദിവസത്തിന് ശേഷം അധികാരം വിട്ടൊഴിയേണ്ടി വരികയും ചെയ്ത അസാധാരണ അനുഭവം കര്‍ണാടകയില്‍ ഉണ്ടായി.
ജനാധിപത്യത്തിന്റെ നടപ്പുരീതി വച്ചു ചിന്തിക്കുമ്പോള്‍ കൂടുതല്‍ ജനപിന്തുണ സാങ്കേതികമായി അവകാശപ്പെടാവുന്ന ഒരു പാര്‍ട്ടിക്ക് അധികാരത്തില്‍ നിന്നു മാറിനില്‍ക്കേണ്ടി വരുന്നതിലെ അയുക്തി വളരെ വലുതാണ്. ഇവിടെയാണ് ജനാധിപത്യ നടപടി ക്രമങ്ങളില്‍ വ്യക്തതകള്‍ വരുത്തേണ്ട നിരവധി പ്രശ്‌നങ്ങള്‍ ഇനിയും അവശേഷിക്കുന്നു എന്ന യാഥാര്‍ഥ്യത്തിലേക്ക് നാമെത്തിച്ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ഒരു പാര്‍ട്ടിക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉടലെടുക്കുന്ന പ്രതിസന്ധികളെ എങ്ങനെ മറികടക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍മാര്‍ക്കു മുന്നില്‍ ഭരണഘടന വയ്ക്കുന്നില്ല. ഒന്നുകില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാം. അല്ലെങ്കില്‍ ഭൂരിപക്ഷമുള്ള കൂട്ടുകെട്ടിനെ ക്ഷണിക്കാം.
വിശ്വാസവോട്ടു നേടി ഭൂരിപക്ഷം ഉറപ്പു വരുത്തേണ്ടതുണ്ട്. രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ക്ക് നല്‍കുന്ന വിവേചനാധികാരം കേന്ദ്രഗവണ്‍മെന്റിന്റെ നോമിനികളായ ഗവര്‍ണര്‍മാര്‍ ചില താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ഉപയോഗിച്ചതിന്റെ തെളിവാണ് ബിഹാര്‍, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളിലെ അനുഭവങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അവര്‍ക്കുള്ള വിവേചനാധികാരം പ്രയോഗിക്കുക തന്നെയാണ് ചെയ്തത്. പക്ഷേ, ആ വിവേചനാധികാര പ്രയോഗത്തില്‍ ഗവര്‍ണര്‍മാരുടെ രാഷ്ട്രീയ ചായ്‌വ് കലര്‍ന്നുവന്നപ്പോഴാവട്ടെ പോറലേറ്റത് ജനാധിപത്യത്തിന്റെ സംശുദ്ധിക്കാണ്.
അതേസമയം ഭരണഘടനാപരമായി ഇത്തരം ഘട്ടങ്ങളില്‍ ഗവര്‍ണര്‍മാര്‍ സ്വീകരിക്കേണ്ട തീരുമാനം ഇതായിരിക്കണം എന്ന വ്യവസ്ഥ നിലനിന്നിരുന്നുവെങ്കില്‍ ഈ സങ്കീര്‍ണതകള്‍ ആവിര്‍ഭവിക്കുമായിരുന്നില്ല. മന്ത്രിസഭ രൂപീകരിക്കാന്‍ ഭൂരിപക്ഷം തങ്ങള്‍ക്ക് ജനം നല്‍കാത്തതിനാല്‍ അധികാരത്തില്‍ നിന്നു മാറിനില്‍ക്കലാണ് മാന്യത എന്നു ചിന്തിക്കുവാനൊന്നും നിലവിലുള്ള അവസ്ഥയില്‍ പാര്‍ട്ടികള്‍ തയാറാവുകയില്ല. കുതിരക്കച്ചവടം, ചാക്കിട്ടുപിടിത്തം തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഇത്തരം ഘട്ടങ്ങളില്‍ പുറത്തുവരുന്നതും അതുകൊണ്ടാണ്.
ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഇനിയും തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു. ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ ഭൂരിപക്ഷം കിട്ടാതിരുന്നാല്‍ ഗോവയും മണിപ്പൂരും മേഘാലയയും കര്‍ണാടകയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും. ഇത്തരം സങ്കീര്‍ണ സാഹചര്യങ്ങളെ ഭരണഘടനാപരമായി പരിഹരിക്കുന്നതിന് ചട്ടങ്ങളും വ്യവസ്ഥകളും രൂപീകരിക്കേണ്ടത് അനിവാര്യമാണ്.
പൊതു സമ്മതമായ ഉപാധികള്‍ ചര്‍ച്ച ചെയ്തു കണ്ടെത്തേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടി തന്നെയാണ് ആ തെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയി എന്നും, ആ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് ലഭിച്ചത് ജനങ്ങളില്‍ ഭൂരിപക്ഷവും പിന്തുണ നല്‍കിയതു കൊണ്ടാണെന്നും അതിനാല്‍ അവര്‍ സ്വസ്ഥമായി ഭരിക്കട്ടെ എന്നും ഭൂരിപക്ഷം തെളിയിക്കുക എന്ന നടപ്പുക്രമത്തിന്റെ കാര്യം ഈ ഘട്ടത്തില്‍ ഉന്നയിക്കേണ്ടതില്ലെന്നും ഒക്കെയുള്ള മെച്ചപ്പെട്ട തീരുമാനങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ ഉണ്ടാകുകയും അവ നടപ്പില്‍ വരുത്താന്‍ പാര്‍ട്ടികള്‍ പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്യുന്നത് നല്ലൊരു ആശയമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  an hour ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  2 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  2 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  3 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  4 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  4 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  4 hours ago