രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യ വില്‍പ്പന: ഏറ്റുമാനൂരിലും കര്‍ശന പരിശോധന
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ വില്‍പ്പനയ്ക്കായി ഏറ്റുമാനൂരിലും എത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭയുടെ നിയന്ത്രണത്തിലുള്ള മത്സ്യ മാര്‍ക്കറ്റില്‍ പരിശോധന കര്‍ശനമാക്കുന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ജില്ലാ ഫുഡ് സേഫ്റ്റി അധികൃതരുടെ സഹായവും തേടും. ഫോര്‍മാലിന്റെ അളവ് കണ്ടെത്തുന്നതിന് സഹായകമാകുന്ന കിറ്റുകള്‍ നഗരസഭാ തലത്തിലും ഉപയോഗയോഗ്യമാക്കണമെന്ന് ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് ഫുഡ് സേഫ്റ്റി ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു.
മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ മത്സ്യ മാര്‍ക്കറ്റായ ഏറ്റുമാനൂരില്‍ ഹോള്‍സെയില്‍, റീട്ടെയില്‍ വിഭാഗങ്ങളിലായി ദിനം പ്രതി ലക്ഷക്കണക്കിനു രൂപയുടെ മീനുകളാണ് വില്‍ക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് മാര്‍ക്കറ്റിന്റെ പരിസരത്ത് നിന്ന് ഫോര്‍മാലിന്‍ പോലുള്ള രാസവസ്തു കുത്തിവയ്ക്കാന്‍ ഉപയോഗിച്ചുവരുന്നത് എന്ന് സംശയിക്കുന്ന സിറിഞ്ചുകള്‍ കണ്ടെത്തിയത് വിവാദമായിരുന്നു. എന്നാല്‍ തുടര്‍നടപടിയുണ്ടായില്ല. ഫോര്‍മാലിന്‍ കലര്‍ത്തി എത്തുന്ന മീനുകളിലും അല്ലാത്തവയിലും വ്യാപാരികള്‍ വീണ്ടും ഫോര്‍മാലിന്‍ കുത്തിവെയ്ക്കുന്നുവെന്നായിരുന്നു ആക്ഷേപം. കൂടാതെ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിന് കൊണ്ടുപോകുന്ന മീനുകളില്‍ നിലവാരമില്ലാത്തവ അധികൃതര്‍ തിരിച്ചയക്കുന്നത് ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ യഥേഷ്ടം എത്തുന്നുവെന്നും ആക്ഷേപമുണ്ട്.
ഇതിനിടെ മത്സ്യമാര്‍ക്കറ്റില്‍ തെര്‍മോക്കോള്‍ പെട്ടികളില്‍ മത്സ്യം എത്തിക്കുന്നതും വിപണനം ചെയ്യുന്നതും നിരോധിക്കുന്നതായി മുനിസിപ്പല്‍ ചെയര്‍മാന്‍ ചാക്കോ ജോസഫ് പറഞ്ഞു. ജൂലൈ ഒന്നിന് നിരോധനം നിലവില്‍ വരും. മാര്‍ക്കറ്റില്‍ ഖരമാലിന്യ സംസ്‌ക്കരണത്തിനായി
നേരത്തെയുണ്ടായിരുന്ന ഇന്‍സിനറേറ്റര്‍ കേടായത് അമിതമായ രീതിയില്‍ തെര്‍മോകോള്‍ പെട്ടികള്‍ ഇതിലിട്ട് കത്തിച്ചതിനെ തുടര്‍ന്നായിരുന്നു. ഇത് കത്തുമ്പോള്‍ അന്തരീക്ഷമാകെ വിഷ പുക വ്യാപിക്കുകയും ചെയ്തിരുന്നു. പരാതി വ്യാപകമായതോടെ നഗരസഭാ ഭരണസമിതി ചാര്‍ജെടുത്ത പിന്നാലെ തെര്‍മോക്കോള്‍ പെട്ടികളുടെ ഉപയോഗം നിരോധിച്ചിരുന്നു. എന്നാല്‍ നടപടി കര്‍ശനമാക്കാതിരുന്നതിനെ തുടര്‍ന്ന് നഗരസഭാ ഓഫീസ് പരിസരവും മാര്‍ക്കറ്റ് പരിസരവും ഇന്നും തെര്‍മോക്കോള്‍ മയമാണ്.
ഇതിനിടെ അമ്പത്തൊന്ന് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കും നഗരസഭാ പരിധിയില്‍ നിരോധിച്ചിരുന്നു. പക്ഷെ തുടര്‍പരിശോധനകളും നടപടികളും ഉണ്ടായില്ല. നഗരസഭാ ആരോഗ്യവിഭാഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ആകെയുള്ള മൂന്ന് ജീവനക്കാരും സ്ത്രീകള്‍ ആയതാണ് പരിശോധന കര്‍ശനമാക്കുന്നതിന് തടസമായി ചൂണ്ടികാണിക്കപ്പെട്ടത്. രാത്രികാലങ്ങളിലാണ് മത്സ്യമാര്‍ക്കറ്റ് ഉണരുക. ഈ സമയം സ്ത്രീജീവനക്കാര്‍ക്ക് ഇവിടേക്ക് തിരിഞ്ഞുനോക്കാനാവില്ല. താല്‍ക്കാലിക ജീവനക്കാരനെകൊണ്ട് പരിശോധന നടത്തിക്കാന്‍ നിയമം അനുശാസിക്കുന്നുമില്ല.
ഇതിനിടെ മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങളും തെര്‍മോക്കോള്‍ പെട്ടികളും ഓടയിലും പരിസരങ്ങളിലും നിക്ഷേപിക്കുന്നത് ഒട്ടേറെ പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കുമിടയാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."