HOME
DETAILS

നൊമ്പരക്കാഴ്ചകള്‍ക്കറുതി വരുത്തുമോ സുപ്രിം കോടതി വിധി

  
backup
May 30, 2020 | 12:17 AM

%e0%b4%a8%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%81

 

കുടിയേറ്റ തൊഴിലാളികളുടെ സ്വദേശങ്ങളിലേക്കുള്ള യാത്രാ ദുരിതങ്ങള്‍ക്കറുതി വരുത്താന്‍ ഒടുവില്‍ സുപ്രിം കോടതി ഇടപെട്ടിരിക്കുകയാണ്. ഏതു സംസ്ഥാനങ്ങളില്‍ നിന്നാണോ തൊഴിലാളികള്‍ ട്രെയിനുകളില്‍ കയറുന്നത് അവരുടെ യാത്രാചെലവ് അതതു സംസ്ഥാനങ്ങള്‍ വഹിക്കണം, അവര്‍ക്കു വേണ്ട ഭക്ഷണവും വെള്ളവും റെയില്‍വേ നല്‍കണം, നടന്നുപോകുന്നവരെ അഭയകേന്ദ്രങ്ങളിലെത്തിച്ച് അവര്‍ക്കു വേണ്ട ഭക്ഷണവും മറ്റു സൗകര്യങ്ങളും സംസ്ഥാനങ്ങള്‍ നല്‍കണം തുടങ്ങിയവയാണ് ഇടക്കാല ഉത്തരവില്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.


തൊഴിലാളികളുടെ ദുരന്തങ്ങള്‍ വിവരിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള പ്രശസ്ത അഭിഭാഷകരും മറ്റു വ്യക്തികളും സുപ്രിം കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും വേണ്ട പരിഗണനകള്‍ കോടതിയില്‍നിന്ന് ലഭിച്ചില്ലെന്നു മാത്രമല്ല, ഹരജിക്കാരോട് തട്ടിക്കയറുന്ന സമീപനമായിരുന്നു നേരത്തെ രണ്ടു ബെഞ്ചുകളില്‍ നിന്നുണ്ടായത്.
നിങ്ങള്‍ക്കു പാസ് തന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ പരിഹരിക്കുമോ എന്നും റെയില്‍ പാളങ്ങളില്‍ കിടന്നാല്‍ മരിക്കില്ലേ എന്നും ഹരജിക്കാരോട് ചോദിച്ച അതേ കോടതിയില്‍നിന്നു തന്നെ ഇപ്പോള്‍ മനുഷ്യത്വപരമായ വിധിയും വന്നിരിക്കുന്നു. എല്ലാ വിളക്കുകളും അണഞ്ഞിട്ടില്ലെന്ന ശുഭപ്രതീക്ഷയാണ് അശോക് ഭൂഷണ്‍, എസ്.കെ കൗള്‍, എം.ആര്‍ ഷാ എന്നീ ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നല്‍കുന്നത്.


സമീപകാലത്തു സുപ്രിം കോടതിയില്‍ നിന്നുണ്ടായ വിധി പ്രസ്താവങ്ങളൊക്കെയും കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കുന്നതായിരുന്നു. കശ്മിരില്‍ രാഷ്ട്രീയ നേതാക്കളെ ജയിലിലടച്ചതിനെതിരേ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടപ്പോഴും കൊവിഡ് രാജ്യത്തു പടര്‍ത്തിയത് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന ആക്ഷേപത്തിനെതിരേ പരാതിപ്പെട്ടപ്പോള്‍ കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളും കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കുന്നതായിരുന്നു. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാന്‍ തങ്ങള്‍ക്കാവില്ല എന്നായിരുന്നു ഏപ്രില്‍ 21നു തബ്‌ലീഗ് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ അന്നു കോടതി പറഞ്ഞത്. വൈകിയാണെങ്കിലും ഇത്തരം വിദ്വേഷവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ എന്തു നടപടിയെടുത്തുവെന്ന് കഴിഞ്ഞദിവസം സുപ്രിം കോടതി ആരാഞ്ഞിരിക്കുകയാണ്. ആശാവഹമാണ് കോടതിയുടെ ഈ നീക്കം. എന്നാല്‍ സുപ്രിം കോടതി ഇപ്പോള്‍ നല്‍കിയ ഇടക്കാല ഉത്തരവിലും കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജോ അവരുടെ ഭക്ഷണ ചെലവോ കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നു പറയുന്നില്ല.
കുടിയേറ്റ തൊഴിലാളികളുടെ യാത്രാദുരിതങ്ങള്‍ക്കെതിരേ നേരത്തെ സമര്‍പ്പിക്കപ്പെട്ട ഹരജികളിലെല്ലാം തൊഴിലാളികള്‍ക്ക് എതിരായ പ്രസ്താവങ്ങള്‍ വന്നതിനെതിരേ വമ്പിച്ച പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രിം കോടതിയില്‍നിന്ന് വിരമിച്ച ജഡ്മാരില്‍ നിന്നും അഭിഭാഷക സമൂഹത്തില്‍ നിന്നും രൂക്ഷമായ എതിര്‍പ്പുകളുണ്ടായി. ഹൈക്കോടതികളില്‍ നിന്നു കുടിയേറ്റ തൊഴിലാളികള്‍ക്ക് അനുകൂലവും മനുഷ്യത്വപരവുമായ ഇടപെടലുകളുണ്ടായതും സുപ്രിം കോടതിക്ക് കാണാതിരിക്കാന്‍ കഴിഞ്ഞില്ല. മുതിര്‍ന്ന 20 അഭിഭാഷകര്‍ സുപ്രിം കോടതി നിലപാടിനെതിരേ കത്തെഴുതുകയും ചെയ്തു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലായിരിക്കണം സുപ്രിം കോടതി ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ടാവുക. തുടര്‍ന്നായിരിക്കണം, സ്വമേധയാ കേസെടുത്തിരിക്കുന്നത്.


കേസ് ജൂണ്‍ അഞ്ചിനു വീണ്ടും പരിഗണിക്കുമ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാ ദുരന്തങ്ങള്‍ക്കൊരു അറുതിയുണ്ടാവുമോ എന്നതാണു കാതലായ ചോദ്യം. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഹൃദയഭേദക കാഴ്ചകളായിരുന്നു സ്വദേശങ്ങളിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകള്‍. ലക്ഷ്യത്തിലേക്ക് എങ്ങനെ, എപ്പോള്‍ എത്തുമെന്നറിയാത്ത യാത്രകള്‍. കൊച്ചു കുഞ്ഞുങ്ങളെ ബാഗുകളില്‍ കിടത്തി, പൊരിവെയിലത്ത് നിസ്സഹായരായ മനുഷ്യര്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ താണ്ടുന്ന കാഴ്ച മനഃസാക്ഷിയുള്ളവരുടെ കണ്ണുകള്‍ നനയിക്കുന്നതായിരുന്നു. വഴിയില്‍ പലരും തളര്‍ന്നുവീണ് മരിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചു.
ഏറ്റവുമൊടുവില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അമ്മ മരിച്ചുകിടക്കുകയാണെന്നറിയാതെ അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കൊച്ചുകുരുന്നിന്റെ ദൃശ്യം മനസില്‍ വേദനയുടെ കാഴ്ചയാണ്. വിഭജനത്തിനു ശേഷം ഇത്രമേല്‍ ഭീതിതവും കണ്ണീരു പെയ്യുന്നതുമായ നിരാലംബ മനുഷ്യരുടെ പലായനം മുന്‍പുണ്ടായിട്ടില്ല. എന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധമായ നിലപാടുകള്‍ക്കെതിരേ ദേശീയ മാധ്യമങ്ങള്‍ ഒരക്ഷരം എഴുതിയില്ല.


കേരളവും അതിഥികളെന്നു വിശേഷിപ്പിച്ച കുടിയേറ്റ തൊഴിലാളികളോട് കരുണ കാണിച്ചില്ല. ടിക്കറ്റ് ചാര്‍ജ് ഈടാക്കിയാണു സംസ്ഥാന സര്‍ക്കാര്‍ അവരെ 'സ്‌നേഹപൂര്‍വം' യാത്രയാക്കിയത്. നാലു കോടി കുടിയേറ്റ തൊഴിലാളികള്‍ ഇപ്പോഴും നാടണയാന്‍ കഴിയാതെ അരക്ഷിതാവസ്ഥയിലാണ്. ഇവരെ മുഴുവനും അവരുടെ ജന്മദേശത്ത് എത്തിക്കണമെങ്കില്‍ മൂന്നു മാസമെങ്കിലും എടുക്കും. കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നുവെങ്കില്‍ ഈ ദുരിതകാലത്തു ആശ്വാസമാകുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  16 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  16 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  16 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  16 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  16 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  16 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  16 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  16 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  16 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  16 days ago