പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലുണ്ടായ മലിനജല വിഷബാധയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും. ഭാഗീരഥ്പുരയിലെ മറാത്തി മൊഹല്ല സ്വദേശികളായ ദമ്പതികളുടെ മകൻ അവ്യാൻ സാഹു ആണ് മരിച്ചത്. പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് ലഭിച്ച ഏക കണ്മണിയായിരുന്നു അവ്യാൻ.
അമ്മക്ക് മുലപ്പാൽ ഇല്ലാത്തതിനാൽ പായ്ക്കറ്റ് പാൽ പൈപ്പ് വെള്ളത്തിൽ കലർത്തിയാണ് കുഞ്ഞിന് നൽകിയിരുന്നത്. ഇത് കുടിച്ചതിന് പിന്നാലെ കഠിനമായ ഛർദ്ദിയും വയറിളക്കവും ബാധിച്ച കുഞ്ഞ് ഡിസംബർ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം, മലിനജലം കുടിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം അവ്യാന്റെ കുടുംബം നിരസിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതമാണ് സർക്കാർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്. എന്നാൽ, തങ്ങളുടെ കുഞ്ഞിന്റെ ജീവന് പകരമാവില്ല ഈ തുകയെന്ന് കുടുംബം വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അടിയന്തര യോഗം വിളിക്കുകയും മുനിസിപ്പൽ കോർപ്പറേഷനിലെയും ജലവകുപ്പിലെയും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. അതേസമയം, മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതി സ്വന്തം സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കി.
അതേസമയം, ഇൻഡോറിൽ ജനങ്ങൾക്ക് കുടിവെള്ളത്തിന് പകരം സർക്കാർ വിതരണം ചെയ്തത് വിഷമാണെന്നും, സർക്കാരിന്റെ അനാസ്ഥയാണ് ഈ മരണങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അനാസ്ഥയുടെ ആഴം
കുടിവെള്ളത്തിന് ദുർഗന്ധമുണ്ടെന്നും ആസിഡിന്റെ അംശമുണ്ടെന്നും നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നെങ്കിലും അധികൃതർ ഇത് ഗൗരവമായി എടുത്തില്ലെന്ന് ആരോപണമുണ്ട്. ഈ അനാസ്ഥയാണ് ഒരു പിഞ്ചുകുഞ്ഞടക്കമുള്ളവരുടെ ജീവൻ കവർന്നത്.
Six-month-old Avyan Sahu, born after a decade-long wait, succumbed to severe diarrhoea caused by consuming milk mixed with contaminated municipal tap water in Indore's Bhagirathpura area. The tragedy has sparked outrage, with the family rejecting the government's ₹2 lakh compensation, calling it "meaningless.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."