ബിനീഷ് കോടിയേരി ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി). സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബിനീഷ് ഉത്തരം നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും ഇ.ഡി പറഞ്ഞു.
ഇന്നലെ 11 മണിക്കൂര്‍ നേരമാണ് ബിനീഷിനെ ചോദ്യംചെയ്തത്. ബിനീഷിന്റെ നിസഹകരണം കാരണമാണ് ചോദ്യംചെയ്യല്‍ ഇത്രയും നീണ്ടതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്ന് ഇടപാടില്‍ ബിനീഷിന് അറിവുണ്ടെന്ന് തെളിഞ്ഞാല്‍ എന്‍.സി.ബിയെ വിവരം അറിയിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അടുത്ത ദിവസം ബിനീഷിനെയും അനൂപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മൂന്നു മുതല്‍ ഏഴു വര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ബിനീഷിനുമേല്‍ ചുമത്തിയിരിക്കുന്നത്. ബംഗ്‌ളൂരു സിറ്റി സിവില്‍ കോടതി മുന്‍പാകെ വിശദമായി ചോദ്യം ചെയ്യുന്നതിനായി 15 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി ആവശ്യപ്പെട്ടതെങ്കിലും നാലു ദിവസം മാത്രമാണ് അനുവദിച്ചത്.
അതേസമയം അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരി എത്തിയെങ്കിലും ഇ.ഡി അനുമതി നല്‍കിയില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ബിനീഷിനെ രാത്രിയില്‍ വില്‍സണ്‍ ഗാര്‍ഡന്‍ പൊലിസ് സ്‌റ്റേഷനിലെ ലോക്കപ്പിലാണ് പാര്‍പ്പിക്കുന്നത്.
ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നത്. മയക്കു മരുന്ന് കേസില്‍ ഓഗസ്റ്റ് 22 ന് അറസ്റ്റിലായ മുഖ്യകണ്ണി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നും കേരളത്തിലിരുന്ന് അനൂപ് വഴി ബംഗളൂരുവിലെ ബിസിനസ് 'ബോസ്' (ബിനീഷ് കോടിയേരി) നിയന്ത്രിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടില്‍ ഇ.ഡി വ്യക്തമാക്കുന്നത്. അനൂപില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ബിനീഷ് വഴി ലഹരിക്കടത്തിന് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണമെത്തിയെന്നും ഇവയൊക്കെ ബിനീഷിന്റെ അടുപ്പക്കാരിലൂടെയാണ് എത്തിയതെന്നും ഇ.ഡി പറയുന്നു. ബിനീഷ് കോടിയേരിയാണ് ലഹരിക്കടത്തിന് കൂടുതല്‍ പണം സ്വരൂപിച്ചത്. ഒക്‌ടോബര്‍ ആറിന് നടത്തിയ ചോദ്യം ചെയ്യലില്‍ ബിനീഷ് ഇക്കാര്യങ്ങളൊക്കെ സമ്മതിച്ചുവെന്നും ഇ.ഡി വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."