6000ത്തിൽ നിന്നും 2000ത്തിലേക്ക്; ബി.എൽ.ഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചു
കൽപ്പറ്റ: സംസ്ഥാനത്ത് നവംബർ നാല് മുതൽ ഫെബ്രുവരി 21 വരെ എസ്.ഐ.ആർ പുതുക്കലിന് നേതൃത്വം നൽകിയ ബി.എൽ.ഒമാരെ വഞ്ചിച്ച് സർക്കാർ. ഇവരുടെ പ്രവർത്തനങ്ങൾക്ക് നൽകിയിരുന്ന 6000 രൂപ സ്‌പെഷൽ ഇൻസെന്റീവ് 2000 രൂപയാക്കി വെട്ടിച്ചുരുക്കി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവിൽ പറയുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്ത് കൂടി പരിഗണിച്ചാണ് ഈ തുക അനുവദിക്കുന്നതെന്നാണ്. ഇത് തങ്ങളെ വഞ്ചിക്കലാണെന്നാണ് മൂന്നര മാസക്കാലം വലിയ സമ്മർദങ്ങൾ അടക്കം അതിജയിച്ച് പ്രവർത്തിച്ച ബി.എൽ.ഒമാർ ആരോപിക്കുന്നത്.
കേരളത്തിൽ 14 ജില്ലകളിലായി 30,471 ബി.എൽ.ഒമാരാണ് എസ്.ഐ.ആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. പദ്ധതിയുടെ തുടക്കത്തിൽ 6000 രൂപ സ്‌പെഷൽ ഇൻസെന്റീവ് നൽകുമെന്നാണ് അറിയിച്ചിരുന്നത്. മൂന്നര മാസക്കാലത്തെ സേവനത്തിന് തുച്ചമായ തുകയാണ് ഇതെങ്കിലും എസ്.ഐ.ആർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള യാത്രക്കും മറ്റും ഉപകരിക്കുമെന്ന ആശ്വാസത്തിലായിരുന്നു ബി.എൽ.ഒമാർ. എന്നാൽ, അവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്നതാണ് തിങ്കളാഴ്ച ഇറങ്ങിയ സർക്കാർ ഉത്തരവ്.
എസ്.ഐ.ആർ പ്രവർത്തനങ്ങൾ എല്ലാ പോരായ്മകളും പരിഹരിച്ച് കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയെന്ന് കേരളം അവകാശപ്പെടുന്നത് ബി.എൽ.ഒമാരുടെ അധ്വാനഫലമാണ്. ഫീൽഡ് വർക്കിനായി ചെലവായ ഇന്ധനത്തുക, വാഹനം ഇല്ലാത്തവർ ഓട്ടോറിക്ഷകൾക്കായി ചെലവാക്കിയ തുക, സ്റ്റേഷനറി, ഭക്ഷണ ചെലവുകൾ എന്നിവ ഓരോരുത്തരും സ്വന്തം പോക്കറ്റിൽ നിന്നാണ് ചെലവഴിച്ചത്.
എന്നാൽ, ഇതൊന്നും തുക അനുവദിച്ചതിൽ പരിഗണിക്കപ്പെട്ടില്ല. അർഹമായ പ്രതിഫലം നിഷേധിക്കുന്നത് ആത്മവീര്യം കെടുത്തുന്ന നടപടിയാണെന്നാണ് ബി.എൽ.ഒമാർ ആക്ഷേപിക്കുന്നത്. തങ്ങൾക്ക് അർഹമായ പ്രതിഫലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് ബി.എൽ.ഒമാർ പരാതികൾ നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."