സുരക്ഷ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഇറാൻ
തെഹ്റാൻ: ഇറാനിലെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥനായ അലി ലാരിജാനി ഇസ്റാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇറാൻ. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ച് ഇറാൻ അർദ്ധ ഔദ്യോഗിക മാധ്യമമായ മെഹ്ർ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജീവിതകാലം മുഴുവൻ ഇറാന്റെ ഉന്നമനത്തിനും ഇസ്ലാമിക വിപ്ലവത്തിനുമായി ശ്രമിച്ച അദ്ദേഹം ഒടുവിൽ തന്റെ ആഗ്രഹം നിറവേറ്റി അഭിമാനത്തോടെ രക്തസാക്ഷിത്വം വഹിച്ചു എന്നാണ് മെഹ്ർ റിപ്പോർട്ട് ചെയ്തത്.
ഫെബ്രുവരി 28ന് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടതിനു ശേഷം ഇറാന്റെ രാഷ്ട്രീയ സൈനിക തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അലി ലാരിജാനി. ലാരിജാനിയുടെ മരണം ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് കനത്ത തിരിച്ചടിയാകും നൽകുക.
ഇറാന്റെ പ്രതിരോധ സംവിധാനങ്ങളുടെ ബുദ്ധി കേന്ദ്രമായി ലാരിജാനി അറിയപ്പെട്ടിരുന്നു. ഓപ്പറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ യുഎസും ഇസ്റാഈലും തുടങ്ങിവെച്ച ആക്രമണത്തിൽ രാജ്യത്തിന്റെ പരമോന്നത നേതാവ് അടക്കം കൊല്ലപ്പെട്ടിട്ടും ഇറാനെ ശക്തമായ രീതിയിൽ മുന്നോട്ടു നയിക്കുന്നതിൽ ലാരിജാനി പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു.
അർദ്ധ സൈനിക വിഭാഗമായ ബാസിജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിനെയും വ്യോമാക്രമണത്തിൽ വധിച്ചുവെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കട്സ് വ്യക്തമാക്കി. ബാസിജിന്റെ ആസ്ഥാനങ്ങൾ തകർത്തതിന് പിന്നാലെ പുതിയതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വച്ചാണ് സുലൈമാനിയെ ഇസ്റാഈൽ വധിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സംഘർഷത്തിൽ ഇതിനോടകം തന്നെ ഇറാനിൽ 1500ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്റാഈലിന്റെ അധിനിവേശം തുടരുന്ന ലബനാനിൽ 15 ദിവസത്തിനുള്ളിൽ 850 ആളുകൾ കൊല്ലപ്പെടുകയും എട്ട് ലക്ഷത്തിലധികം പേർ പലായനത്തിന് നിർബന്ധിതരാവുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."