ഇറാൻ മിസൈൽ ആക്രമണം: യു.എ.ഇയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ വിവരങ്ങൾ പുറത്തുവിട്ടു
ദുബൈ: യു.എ.ഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ആറ് പ്രവാസികൾക്കും രണ്ട് സായുധ സേനാംഗങ്ങൾക്കുമാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. ആക്രമണങ്ങളിൽ ഇന്ത്യക്കാരുൾപ്പെടെ 157 പേർക്ക് പരിക്കേറ്റു. ഇവർക്ക് മികച്ച വൈദ്യസഹായം നൽകിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഫലസ്തീൻ പൗരനായ അലാ നാദർ അവ്‌നി, പാകിസ്താൻ സ്വദേശികളായ മുരിബ് സമാൻ നിസാർ, മുസാഫർ അലി ഗുലാം, ഇസ്മായിൽ സലീം ഖാൻ, ബംഗ്ലാദേശ് സ്വദേശി അഹമ്മദ് അലി, നേപ്പാൾ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവരാണ് കൊല്ലപ്പെട്ട പ്രവാസികൾ. ഇതിനുപുറമെ, മാർച്ച് 10ന് സാങ്കേതിക തകരാർ മൂലമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ക്യാപ്റ്റൻ പൈലറ്റ് സയീദ് റാഷിദ് ഹമദ് അൽ ബലൂഷി, ഫസ്റ്റ് ലഫ്റ്റനൻ്റ് അലി സാലിഹ് ഇസ്മായിൽ അൽ തുനൈജി എന്നീ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇവർക്ക് ഔദ്യോഗിക സൈനിക ബഹുമതികളോടെയാണ് സംസ്കാരം നൽകിയത്.
അതേസമയം ഇന്നലെ ഇറാനിൽ നിന്ന് വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകളും 45 ഡ്രോണുകളും യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘർഷം ആരംഭിച്ചതുമുതൽ 314 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,672 ഡ്രോണുകളുമാണ് യു.എ.ഇ പ്രതിരോധിച്ചത്. കഴിഞ്ഞ 18 ദിവസമായി തുടരുന്ന ഇറാന്റെ നിരന്തര ആക്രമണങ്ങളെ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ശക്തമായി അപലപിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."