കാത്തിരുന്നു, മക്കളെത്തുംമുമ്പേ സരസമ്മ യാത്രയായി ; കൊണ്ടുപോകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ അമ്മ മക്കളെ കാണാനാകാതെ മരിച്ചു
ജലീൽ അരൂക്കുറ്റി
ആലപ്പുഴ
വളർത്തിവലുതാക്കിയ മക്കളുടെ സ്‌നേഹത്തോടെയുള്ള അവസാന നോട്ടത്തിനായി ഏറെ കൊതിച്ചിരുന്ന സരസമ്മ നിരാശയോടെ വിടവാങ്ങി. മൂന്ന് ആൺമക്കളടക്കം അഞ്ചുപേരുടെ അമ്മയായ ഹരിപ്പാട് വാത്തുകുളങ്ങര രാജലക്ഷ്മി ഭവനിൽ സരസമ്മ ( 74)യ്ക്കാണ് അവസാന ആഗ്രഹം സാധിക്കാനാവാതെ മടങ്ങേണ്ടിവന്നത്.
മക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സരസമ്മയെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യവകുപ്പിൽ നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ച സരസമ്മയുടെ ഭർത്താവ് മാധവൻ നായർ ഒരുവർഷം മുൻപ് മരിച്ചിരുന്നു.
സ്വത്തുക്കൾ ലഭിച്ചതോടെ മക്കൾക്ക് അമ്മ ബാധ്യതയായി മാറി. സരസമ്മയുടെ സംരക്ഷണചുമതല ഏറ്റെടുക്കാൻ ആളില്ലാതെ വന്നതോടെയാണ് വിഷയം ചെങ്ങന്നൂർ ആർ.ഡി.ഒ ജെസ്സിക്കുട്ടി മാത്യുവിന്റെ മുമ്പാകെ എത്തുന്നത്. ഇളയമകൾ ഒരു ഹോം നഴ്‌സിനെ ചുമതലപ്പെടുത്തി ഒരുമാസം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നെ സംരക്ഷിക്കാൻ വിമുഖത കാണിക്കുകയായിരുന്നു. ഹൃദ്‌രോഗിയും പ്രമേഹരോഗിയുമായ സരസമ്മയ്ക്ക് ന്യൂമോണിയ കൂടി ബാധിച്ചതോടെആരോഗ്യനില മോശമായി.
മക്കൾ ഉപേക്ഷിച്ച സരസമ്മയെ വയോരക്ഷ പദ്ധതിപ്രകാരം ആർ.ഡി.ഒ ഏറ്റെടുത്ത് ഹരിപ്പാട് ആശുപത്രിയിലേക്ക് ശനിയാഴ്ച മാറ്റുകയായിരുന്നു. മാസം 15,000 രൂപയോളം സരസമ്മയ്ക്ക് പെൻഷൻ ലഭിക്കുന്നുണ്ട്.
മരിക്കുന്നതിന് മുമ്പായി മക്കളെ ഒരുനോക്ക് കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ഇത് മനസിലാക്കി അടിയന്തിര നടപടികൾക്കായി ഉദ്യോഗസ്ഥർ നീക്കം തുടങ്ങി. മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം. അബ്ദുൽ വാഹിദിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മക്കളുമായി ബന്ധപ്പെട്ടെങ്കിലും നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെ മക്കൾക്കെതിരേ നിയമനടപടി ആരംഭിക്കുകയും ചെയ്തു.
ആൺമക്കൾ കരുനാഗപ്പള്ളിയിലും ഹരിപ്പാടും അമ്പലപ്പുഴയിലുമാണ് താമസിക്കുന്നത്. പെൺമക്കളിൽ ഒരാൾ വീയപുരത്തും മറ്റൊരാൾ ഹരിപ്പാടുമാണ്. വിദേശത്തുള്ള ഹരിപ്പാട് സ്വദേശിയായ മകൻ ഒഴികെ നാലുപേരെയും പൊലിസ് അറസ്റ്റ് ചെയ്ത ശേഷം ബുധാനാഴ്ച ചെങ്ങന്നൂരിലെത്തിച്ചു. അനുരഞ്‌ന ഓഫിസർമാരായ അഭിഭാഷകരായ വിജയലക്ഷ്മി, അബു, അലക്‌സ് എന്നിവർ മുമ്പാകെ മക്കൾ മൂന്നുമാസം വീതം ഓരോരുത്തരും അമ്മയെ നോക്കിക്കൊള്ളാമെന്ന വ്യവസ്ഥയിലെത്താൻ നിർബന്ധിതരായി.
ഇതിനെ തുടർന്ന് മക്കൾക്ക് ജാമ്യം ലഭിക്കുകയും ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഇവർ ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു. പക്ഷെ മക്കൾ എത്തും മുമ്പെ രാത്രി ഒമ്പതരയോടെ സരസമ്മ മരിച്ചു. കൊവിഡ് പരിശോധനയിൽ പോസിറ്റിവായ സരസമ്മയുടെ മൃതദേഹം ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആർ.ഡി.ഒ മക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."