HOME
DETAILS

എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സിക്ക്, സംസ്ഥാന സ്‌കൂള്‍ കലോത്സവം വേണ്ട, സ്‌കൂളില്‍ രാഷ്ട്രീയമാകാം; ഖാദര്‍ കമ്മിറ്റി നിര്‍ദേശങ്ങളും ചര്‍ച്ചയാകുന്നു

  
Laila
August 08 2024 | 03:08 AM

KHADAR COMMITTE REPORT

തിരുവനന്തപുരം: വിവാദ സ്‌കൂള്‍ സമയമാറ്റ നിര്‍ദേശത്തിനു പുറമെ, ഖാദര്‍ കമ്മിറ്റി മുന്നോട്ടുവച്ച മറ്റു നിര്‍ദേശങ്ങളും സജീവ ചര്‍ച്ചയാകുന്നു. അധ്യാപക നിയമനം, സ്‌കൂള്‍ കലോത്സവം, സ്‌കൂളുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന മാറ്റങ്ങളാണ് ചര്‍ച്ചയാകുന്നത്. എയ്ഡഡ് സ്‌കൂളുകളിലെ  അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്നതാണ് ശ്രദ്ധേയമായ നിര്‍ദേശം.

ഭരണഘടനാപരമായ സാമൂഹിക നീതി ഉറപ്പാക്കാന്‍ കഴിയണമെങ്കില്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ വിദ്യാലയങ്ങളിലെയും നിയമനം പി.എസ്.സിക്ക് വിടേണ്ടതുണ്ടെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം. അധ്യാപക നിയമനത്തിന് നിലവിലുള്ള ഒ.എം.ആര്‍ പരീക്ഷ മാത്രം മതിയാകില്ലെന്നും അധ്യാപക നിയമനത്തിന് പ്രത്യേകമായി ടീച്ചര്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിന്റെ എല്ലാ കാര്യങ്ങളും നിയമന സോഫ്റ്റ് വെയറായ സമന്വയ വഴി മാത്രം ചെയ്യാനുള്ള സംവിധാനവും ഒരുക്കണം. കുട്ടികളുടെ എണ്ണം കുറയുന്നത് മൂലം ഇല്ലാതാകുന്ന തസ്തികയില്‍ ജോലിചെയ്യുന്ന അധ്യാപകരെ മറ്റു എയ്ഡഡ് സ്‌കൂളുകളിലാകണം നിയമിക്കേണ്ടത്. ഇതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

വിദ്യാര്‍ഥി രാഷ്ട്രീയം വേണം


സ്‌കൂളുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരണം. 12ാം ക്ലാസ് കഴിയുന്ന വിദ്യാര്‍ഥി ഭരണഘടനപ്രകാരം വോട്ടവകാശമുള്ള പൗരനാവുമെന്നതിനാല്‍ ജീവിക്കുന്ന സമൂഹത്തിലെ എല്ലാവിധ ചലനങ്ങളിലും പങ്കെടുക്കാനുള്ള പരിശീലനം നേടേണ്ടതുണ്ട്. സ്‌കൂള്‍ പാര്‍ലമെന്റ് അഞ്ചാം ക്ലാസ് മുതലുള്ള സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണം. 

കലോത്സവങ്ങള്‍ക്ക് നിയന്ത്രണം 
സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണം. സംസ്ഥാനതലത്തില്‍ മത്സരങ്ങള്‍ നടത്താന്‍ പാടില്ല. ജില്ലാതലത്തില്‍ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണം. പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങള്‍ പഞ്ചായത്ത് തലത്തില്‍ തീര്‍ക്കണം. സംസ്ഥാന കലോത്സവം സമ്പന്നരുടെ മാത്രം മേളയായി മാറിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കലോത്സവം എല്ലാവര്‍ഷവും നിശ്ചിത ദിനങ്ങളില്‍ നടത്താന്‍ തീരുമാനിക്കണം.  വിവിധ കമ്മിറ്റികളുടെ ചുമതല അധ്യാപക സംഘടനകള്‍ക്ക് വീതിച്ചുനല്‍കുന്ന അവസ്ഥ മാറണം.

 

പൊതുപരീക്ഷ ഏപ്രിലില്‍ 
10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷ ഏപ്രില്‍ മാസം നടത്തുന്നതിനെ കുറിച്ച് ആലോചിക്കണം. നിലവില്‍ 10, 11, 12 ക്ലാസുകളിലെ പരീക്ഷകളുടെ പേരില്‍  സ്‌കൂളുകളിലെ  പ്രൈമറി കുട്ടികള്‍ക്ക് പഠനദിനങ്ങള്‍ വലിയ തോതില്‍ നഷ്ടപ്പെടുന്നുണ്ട്. ഇത് ഗൗരവമായി കാണണം. ഇപ്പോള്‍ സംസ്ഥാനത്ത്  നടത്തുന്ന ഓണപ്പരീക്ഷ,  ക്രിസ്മസ് പരീക്ഷ എന്നിവ അക്കാദമികമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായകമായ വിധത്തിലല്ല ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന ആക്ഷേപം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഗ്രേസ് മാര്‍ക്ക് നിജപ്പെടുത്തണം 
ഗ്രേസ് മാര്‍ക്കിന്റെ സഹായത്താല്‍ നേടാവുന്ന ഉയര്‍ന്ന സ്‌കോര്‍ 79 ശതമാനം ആയി നിജപ്പെടുത്തണം. നിലവില്‍ എസ്.എസ്.എല്‍.സിക്ക്  ഗ്രേസ് മാര്‍ക്കിന്റെ സഹായത്താല്‍ നേടുന്ന സ്‌കോര്‍ 90 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറിക്ക് 100 ശതമാനം സ്‌കോറും നേടാന്‍ കഴിയുന്ന സ്ഥിതിയുണ്ട്. അതില്‍ മാറ്റം വരണം. 


അധ്യാപക ലഭ്യത ഉറപ്പാക്കണം 
മുഴുവന്‍ വിദ്യാലയങ്ങളിലും അധ്യാപക ലഭ്യത ഉറപ്പാക്കാന്‍ കഴിയണം. മലയോരങ്ങളിലും എത്തിച്ചേരാന്‍ പ്രയാസമുള്ള ഇടങ്ങളിലും അധ്യാപകരെ തുടര്‍ച്ചയായി ഉറപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. കാസര്‍കോട്, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ അധ്യാപകര്‍ തുടര്‍ച്ചയായി ഇല്ലാത്ത  സ്ഥിതിയുണ്ടാവുന്നു. 


ഇംഗ്ലിഷും ഹിന്ദിയും ശ്രദ്ധിക്കണം
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാവുമ്പോള്‍ ഇംഗ്ലിഷിലും ഹിന്ദിയിലും അനായാസം ആശയവിനിമയം നടത്താനാവണം. അതിഥിത്തൊഴിലാളികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഹിന്ദിക്കും പ്രാധാന്യം നല്‍കണം. വ്യക്തിത്വവും ശേഷിയും വികസിക്കാന്‍ മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് സഹായകരമെന്നതിനാല്‍ ബോധനമാധ്യമം മലയാളം മതി. 

 

മന്ത്രിയും കമ്മിറ്റി ചെയര്‍മാനും തമ്മില്‍ ഭിന്നത; നിര്‍ദേശങ്ങള്‍ ഒറ്റയടിക്ക് നടപ്പാക്കാനാകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സജീവ ചര്‍ച്ചയാകുന്നതിനിടെ പൊതുവിദ്യാഭ്യാസ മന്ത്രിയും കമ്മിറ്റി അധ്യക്ഷനും തമ്മില്‍ ഭിന്നത. റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി മുന്‍പ് നടത്തിയ പ്രസ്താവനക്കെതിരേ കമ്മിറ്റി അധ്യക്ഷന്‍ ഡോ. എം.എ ഖാദര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മന്ത്രിയുടെ വിമര്‍ശനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിമര്‍ശനം.

ഇതിനു പിന്നാലെ വീണ്ടും വിഷയത്തില്‍ പ്രതികരിച്ച മന്ത്രി, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒറ്റയടിക്ക് നടപ്പാക്കാനാകില്ലെന്ന് വ്യക്തമാക്കി. 
ഖാദറിന്റെ വിമര്‍ശനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഖാദര്‍ കമ്മിറ്റി സമര്‍പ്പിച്ച് രണ്ട് റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അത്തരത്തില്‍ വിദഗ്ധര്‍ നല്‍കുന്ന മുഴുവന്‍ നിര്‍ദേശങ്ങളും ശുപാര്‍ശകളും നടപ്പാക്കാന്‍ കഴിയില്ല. ചില കാര്യങ്ങള്‍ പെട്ടെന്ന് നടപ്പാക്കും. മറ്റു ചിലത് കുറച്ചു നാളത്തേക്ക് മാറ്റിവയ്‌ക്കേണ്ടിവരും. അതില്‍ ആരും വെപ്രാളപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ സമയമാറ്റ നിര്‍ദേശം നടപ്പാക്കില്ലെന്നും എയ്ഡഡ് സ്‌കൂള്‍ നിയമനം പി.എസ്.സിക്കു വിടുന്നത് പരിഗണനയിലില്ലെന്നും മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  3 hours ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  3 hours ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  3 hours ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  4 hours ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  4 hours ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  4 hours ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  4 hours ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  5 hours ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  5 hours ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  6 hours ago