ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; കഴിഞ്ഞ ദിവസം മരിച്ചത് 50 ഫലസ്തീനികള്‍, ആശുപത്രികളില്‍ ഇന്ധനമില്ല
ഗസ്സയില്‍ കൂട്ടക്കൊല അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നരാധമന്‍മാര്‍ കൊന്നൊടുക്കിയത് 50 ഫലസ്തീനികളേയാണ്. 2025 ജനുവരി ആയിട്ടും ആക്രമണത്തില്‍ ഇസ്‌റാഈല്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. ജനുവരി ഒന്നു മുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 300ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 332 സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട്. കുട്ടികളും സ്ത്രീകളുമാണ് ഇതില്‍ ഭൂരിഭാഗം.
ഗസ്സന്‍ പൊലിസിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമവും പൊലിസ് നിര്‍ബാധം തുടരുന്നു.
അതിശൈത്യവും ഗസ്സയെ ദുരിതത്തിലാക്കുന്നു.വേണ്ട വിധത്തിലുള്ള സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ നവജാത ശിശുക്കള്‍ മരിക്കുന്നതായാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വരെ എട്ട് നവജാത ശിശുക്കള്‍ ശൈത്യംകാരണം മരിച്ചുവെന്നും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
വെറും 35 ദിവസം മാത്രം പ്രായമുള്ള യൂസഫ് അഹമ്മദ് കല്ലൂബ് എന്ന നവജാത ശിശുവിനാണ് ഏറ്റവും ഒടുവില്‍ ജീവന്‍ നഷ്ടമായത്. ഒരു വശത്ത് ഇസ്‌റാഈലിന്റെ കനത്ത ബോംബാക്രമണങ്ങള്‍ക്കിടെയാണ് അതിശൈത്യത്തിന് കൂടി ഫലസ്തനീകള്‍ ഇരയാകുന്നത്. ഗസ്സയിലെ കുറഞ്ഞ താപനിലയും, ക്യാമ്പിലെ വീടുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറയുന്നു.
ശേഷിക്കുന്ന ആശുപത്രികളില്‍ ഇന്ധന ലഭ്യത ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അല്‍ അഖ്‌സ, നാസിര്‍, യൂറോപ്യന്‍ ആശുപത്രകളില്‍ ഇന്ധനം തീരുന്ന അവസ്ഥയിലാണുള്ളത്.
യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്ത് ഏകദേശം 7,700 നവജാത ശിശുക്കള്‍ അപര്യാപ്തമായ ചുറ്റുപാടിലാണ് കഴിയുന്നതെന്ന് എന്നാണ് യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി അറിയിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തില്‍ നാല് കുഞ്ഞുങ്ങള്‍ ഹൈപ്പോതെര്‍മിയ ബാധിച്ച് മരിച്ചതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശൈത്യം തുടങ്ങിയതോടെ ഗസ്സയില്‍ താപനില ഏറ്റവും താഴ്ന്ന നിലയിലായി. അഭയാര്‍ഥി ക്യാംപിലടക്കം താപനില ക്രമീകരിക്കാനുള്ള സൗകര്യമില്ല. തണുപ്പ് സഹിക്കാനാകാതെ കുഞ്ഞുങ്ങളും പ്രായമായവരും മരണ ഭീതിയിലാണ് കഴിയുന്നത്.
അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും സൂചനയുണ്ട്. തങ്ങള്‍ അതിന്റെ അടുത്തെത്തിയെന്ന് യു.സെ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു. ഗസ്സയിലെ ഇസ്‌റാഈലിന്റെ വംശഹത്യ യുദ്ധത്തില്‍ ഇതുവരെ 45,800ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 109,00 ത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."