രാജസ്ഥാനെ നേരിടുമ്പോൾ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാവില്ല: സഞ്ജു സാംസൺ
തിരുവനന്തപുരം: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ കനത്ത പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നടത്തിയ കഠിനാധ്വാനമാണ് ലോകകപ്പിലെ 'പ്ലെയർ ഓഫ് ദ ടൂർണമെന്റ്' പുരസ്‌കാരത്തിലേക്ക് തന്നെ എത്തിച്ചതെന്ന് സഞ്ജു സാംസൺ. ലോകകപ്പ് വിജയത്തിന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു. തന്റെ ജീവിതത്തിൽ വിജയത്തേക്കാൾ കൂടുതൽ ലഭിച്ചിട്ടുള്ളത് പരാജയങ്ങളാണെന്നും ആ വീഴ്ചകളെ എങ്ങനെ അതിജീവിക്കാമെന്ന് പഠിച്ചതാണ് കരിയറിൽ ഗുണമായതെന്നും സഞ്ജു പറഞ്ഞു. ഏകദിന ടീമിൽ ഇടം കിട്ടുന്നത് സംബന്ധിച്ച സൂചന എന്തെങ്കിലും ലഭിച്ചോയെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
സമാധാനമായി ക്രിക്കറ്റ് ആസ്വദിക്കണമെന്നാണ് ഇപ്പോഴുള്ള ആഗ്രഹമെന്നും സഞ്ജു പറഞ്ഞു. ന്യൂസിലാന്റ് പരമ്പരയിലെ മോശം പ്രകടനത്തിൽ വലിയ നിരാശ തോന്നിയിരുന്നു. വലിയ പിന്തുണയും പ്രാർഥനയും നൽകുന്ന ആളുകളുടെ മുന്നിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയില്ലല്ലോ എന്ന വിഷമത്തിലാണ് ലോകകപ്പ് മത്സരത്തിനായി പോയത്. പക്ഷെ അതിലും വലിയ സംഭവമാണ് മുകളിൽ നിന്ന് പ്ലാൻ ചെയ്തിരുന്നതെന്ന് സഞ്ജു സാംസൺ. ന്യൂസിലാന്റ് പരമ്പരയ്ക്ക് ശേഷം, ഫോണും സോഷ്യൽ മീഡിയയും ഓഫ് ചെയ്ത് ഏഴു ദിവസം കഠിനമായി പരിശീലിച്ചു. വലിച്ചടിച്ചുള്ള ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്താനും കാല് പിന്നിലേക്ക് വലിച്ചുള്ള പുതിയ രീതി പരീക്ഷിക്കാനും തീരുമാനിച്ചു.
ഈ മാറ്റങ്ങളിൽ വിജയിച്ചതിനാലും സ്വയം മാറ്റിയെടുത്തതിനാലും ഈ നേട്ടത്തിൽ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് എന്നോട് തന്നെയാണെന്ന് സഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ നേടിയ 97 റൺസാണ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സായി താരം വിശേഷിപ്പിച്ചത്. ലോകകപ്പ് വിജയത്തിന് ശേഷം പരിശീലകൻ ഗൗതം ഗംഭീർ നൽകിയ 30 സെക്കൻഡ് നീണ്ട ആലിംഗനം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി വരാനിരിക്കുന്ന ഐ.പി.എല്ലിൽ പുതിയ ടീമിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് താനെന്നും എം.എസ് ധോണിക്കൊപ്പം ആദ്യമായി കളിക്കാൻ പോകുന്നതിന്റെ ആകാംക്ഷയുണ്ടെന്നും സഞ്ജു പറഞ്ഞു. ധോണി എങ്ങനെയാണ് കളിയെ നോക്കിക്കാണുന്നതെന്ന് മനസിലാക്കാൻ രണ്ടുമാസത്തെ ഐ.പി.എൽ സഹായിക്കും. ആദ്യ മത്സരം തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരേയാണ്. വികാരങ്ങൾ മാറ്റിവെച്ച് പ്രൊഫഷണലായി തന്നെ ആ മത്സരത്തെ നേരിടും.
പത്താം വയസിൽ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നിന്ന് തുടങ്ങിയ യാത്ര 31ാം വയസിൽ ലോകകപ്പ് നേട്ടത്തിൽ എത്തിനിൽക്കുമ്പോൾ തിരുവനന്തപുരത്ത് നിന്നുള്ള ഒരാൾ ഇന്ത്യൻ ടീമിലെത്തിയത് വലിയ നേട്ടമാണെന്ന് കരുതുന്നു. ആളുകൾ നൽകുന്ന വലിയ പിന്തുണയും സ്‌നേഹവുമാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും സഞ്ജു സാംസൺ പറഞ്ഞു. നമുക്ക് നമ്മളായങ്ങ് പോയാൽ മതി. തലയും ചിന്നത്തലയുമെന്നൊക്കെ ഫാൻസിന് ഇഷ്ടം പോലെ വിളിക്കാം. ഞാൻ ഞാനായി നിൽക്കാനാണ് ആഗ്രഹിക്കുന്നത്. അതാണ് എന്റെ രീതി. എന്താണ് തന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചത് അങ്ങനെ തുടരട്ടെ. അല്ലാതെ താൻ മാറാൻ ശ്രമിച്ചിട്ടില്ലെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."