നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കഫറ്റീരിയയ്ക്കു സമീപം തുറന്നുകിടന്ന ഓടയില്‍ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ നെടുമ്പാശേരി പൊലിസ് കേസെടുത്തു. സംഭവത്തിൽ പൊലിസ് പ്രാഥമിക പരിശോധന പൂർത്തിയാക്കി. രാജസ്ഥാന്‍ സ്വദേശിയായ സൗരഭിന്റെ മകന്‍ റിതന്‍ ജാജുവാണ് മരിച്ചത്. കുട്ടിയെ ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജയ്പുരില്‍ നിന്നും വെള്ളിയാഴ്ച രാവിലെ 11.30നു ലാന്‍ഡ് ചെയ്ത വിമാനത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓടയില്‍ വീണതായി കണ്ടെത്തിയത്. സിയാല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയില്‍ വീണതായി കണ്ടത്.
10 മിനിറ്റോളം കുട്ടി കുഴിയിൽ കിടന്നതിന് ശേഷമാണ് അപകട വിവരം രക്ഷിതാക്കൾ അറിഞ്ഞത്. കുട്ടിയെ കാണാതായതിന് പിന്നാലെ നിലവിളിച്ച് ബന്ധുക്കൾ പൊലിസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."