കിനാവിന്റെ രാജകുമാരനല്ല, തട്ടിപ്പിന്റെ രാജാവാണ്; സോഷ്യൽ മീഡിയ വഴി സ്ത്രീകളെ വലയിലാക്കി സ്വർണം തട്ടുന്ന വിരുതൻ പിടിയിൽ
വടകര: സോഷ്യൽ മീഡിയയിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുന്ന വിരുതനെ പൊലിസ് പിടികൂടി. മലപ്പുറം കോട്ടക്കൽ കുണ്ടുബസാർ സ്വദേശി കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലിനെയാണ് (38) വടകര പൊലിസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പന്ത്രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്.
'കിനാവിന്റെ രാജകുമാരൻ' എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴിയാണ് ഇയാൾ സ്ത്രീകളെ വലയിലാക്കുന്നത്. തുടർന്ന്, സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളെ നേരിൽ കാണാൻ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തും. വിശ്വാസം നേടിയെടുത്തു കഴിഞ്ഞാൽ, ഇവരുടെ പക്കലുള്ള സ്വർണാഭരണങ്ങൾ തന്ത്രപൂർവ്വം കൈക്കലാക്കി മുങ്ങും, ഇതായിരുന്നു പ്രതിയുടെ രീതി.
പ്രതി മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. കോഴിക്കോട് ടൗൺ സ്റ്റേഷൻ പരിധിയിൽ സ്വർണം തട്ടിയതിനും, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. ഈ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ വടകര പൊലിസ് കോടതി മുഖാന്തിരം കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
നിരവധി സ്ത്രീകൾ ഇയാളുടെ ചതിക്കുഴിയിൽ വീണിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.
Police have arrested Mohammad Jaseel, 38, from Malappuram, for allegedly befriending women on social media and stealing gold jewellery. He was caught after a complaint from a Kozhikode woman who lost 12 sovereigns of gold [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."