ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യത്തെ അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള ഗതാഗത നിയമം കുവൈത്ത് ഭേദഗതി ചെയ്തിരുന്നു. ഏപ്രിൽ 22 മുതൽ നിയമം പ്രാബല്യത്തിൽ വരും. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ആഭ്യന്തരമന്ത്രാലയം വിവിധതലങ്ങളിൽ ബോധവൽക്കരണം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി അറബിക്, ഹിന്ദി കൂടാതെ അഞ്ച് ഭാഷകളിൽ പ്രചാരണങ്ങൾ സംഘടിപ്പിച്ച് വരുന്നു.
പൗരന്മാർക്കും രാജ്യത്തെ വിദേശികൾക്കും എളുപ്പം മനസ്സിലാക്കാവുന്ന തീതിയിൽ സമൂഹമാധ്യമങ്ങൾ വഴി കാർഡുകൾ പ്രചരിപ്പിക്കുന്നുണ്ട്. ജനുവരി 30 മുതൽ ഇടവിട്ടുള്ള ദിവസങ്ങളിൽ ഓരോ കാർഡുകൾ വച്ചാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറയിരിക്കുന്നത്.
സീറ്റ് ബെൽറ്റ്
വാഹനം ഓടിക്കുന്ന വ്യക്‌തിയും, മുൻ സീറ്റിലെ യാത്രക്കാരനും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ 30 ദിനാർ പിഴ ഈടാക്കും. അതേസമയം, കേസ് കോടതിയിലേക്ക് പോയാൽ കുറഞ്ഞത് ഒരു മാസം തടവ് ശിക്ഷയും, 50 മുതൽ 1000 ദിനാർ വരെ പിഴയും ലഭിക്കും.
മൊബൈൽ ഫോൺ ഉപയോഗം
ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 ദിനാർ പിഴ ഒടുക്കണം. പൊലിസിൻ്റെ നേരിട്ടുള്ള പിഴ ശിക്ഷ അല്ലാതെ കേസ് കോടതിയിലേക്ക് മാറ്റിയാൽ മൂന്ന് മാസം തടവ് ശിക്ഷയോ അല്ലെങ്കിൽ 150 മുതൽ 300 ദിനാർ പിഴയോ നൽകേണ്ടി വരും.
ചുവപ്പ് സിഗ്‌നൽ ലംഘനം
ചുവപ്പ് സിഗ്‌നൽ ലംഘിച്ചാൽ 150 ദിനാറാണ് പിഴ. അതേസമയം, കേസ് കോടതിയിലേക്ക് വിട്ടാൽ ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാം. കൂടാതെ, പിഴതുക 600 മുതൽ 1000 വരെയായാണ് നിർവചിച്ചിരിക്കുന്നത്.
റെയ്സ്
ഇത് സംബന്ധിച്ച് മൂന്ന് പ്രധാന കാര്യങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. അനുവാദം ഇല്ലാതെ നിരത്തിൽ വാഹനം അപകടകരമാവിധം ഓടിച്ചാൽ അല്ലെങ്കിൽ അനുവാദം ലഭിച്ചശേഷം ലംഘനം നടത്തിയാൽ, അത്പോലെതന്നെ കൂട്ടം ചേർന്ന് വാഹനങ്ങൾ ഓടിച്ച് മറ്റുള്ളവർക്ക് അപകടമോ, നാശനഷ്ടമോ സംഭവിച്ചാൽ 150 ദിനാർ പിഴയായി ഈടാക്കും. കേസ് കോടതിയുടെ മുന്നിലെത്തിയാൽ, ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയോ അല്ലെങ്കിൽ 600-മുതൽ 1000 ദിനാർ വരെ പിഴയോ നൽകേണ്ടി വരും.
മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പാർക്ക് ചെയ്‌ത വാഹനങ്ങളിൽ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പത്തു വയസ്സിൽ താഴെയുള്ള കുട്ടികളുടെ കൂടെ വാഹനത്തിൽ മുതിർന്നവരില്ലെങ്കിൽ അത് ബാലാവകാശ നിയമ പ്രകാരമുള്ള കുറ്റകൃത്യമാണ്. ഇത്തരത്തിൽ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കിപ്പോകുന്നവർക്ക് 500 ദിനാർ പിഴ ചുമത്തും. കൂടാതെ ഇത്തരം നിയമലംഘനങ്ങൾക്ക് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Kuwait's Interior Ministry has initiated a campaign to raise awareness about traffic laws, aiming to promote road safety and responsible driving habits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."