കഴിഞ്ഞ വർഷം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ; അതിൽ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ
കൽപ്പറ്റ: ഒരു വർഷത്തിനിടെ വയനാട്ടിൽ വന്യജീവികൾ കവർന്നെടുത്തത് ഒൻപത് ജീവനുകൾ. അതിൽ എട്ടുപേർ കാട്ടാന ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരാണ്.
2024 ഫെബ്രുവരി 10നായിരുന്നു മാനന്തവാടിയിൽ അജീഷ് കാട്ടനക്കലിക്ക് ഇരയാവുന്നത്. ബേലൂർ മഖ്‌നയെന്ന മോഴയാനയാണ് അജീഷിന്റെ ജീവനെടുത്തത്. അജീഷിന്റെ മരണം ഞെട്ടലോടെയാണ് നാട് കേട്ടത്. പിന്നാലെ പ്രതിഷേധം അണപൊട്ടിയൊഴുകി. ഇതിന് പിന്നാലെ ഫെബ്രുവരി 16ന് കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ മറ്റൊരാനയുടെ ആ്രകമണത്തിൽ കൊല്ലപ്പെട്ടു. മാർച്ച് 28ന് വടുവൻചാലിന് സമീപം സുരേഷിന്റെ ഭാര്യ മിനിയും ജൂലൈ 16ന് കല്ലുമുക്ക് മാറോട് കോളനിയിലെ രാജുവും കാട്ടാനക്കലിയിൽ കൊല്ലപ്പെട്ടു.
നവംബർ മൂന്നിന് കാട്ടാനയുടെ മുന്നിൽ അകപ്പെട്ട വനംവകുപ്പ് വാച്ചർ ശശാങ്കൻ പുഴയിൽ വീണുമരിച്ചു. ജനുവരി എട്ടിന് പാതിരി റിസർവ് വനത്തിൽ കർണാടക സ്വദേശി വിഷ്ണുവിനെ കാട്ടാന കുത്തിക്കൊന്നു. 24ന് കടുവയും മറ്റൊരു ജീവനെടുത്തു. പഞ്ചാരക്കൊല്ലിയിലെ രാധയെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം കാപ്പാട് ഉന്നതിയിലെ മാനുവും ഇന്നലെ അട്ടമലയിലെ ബാലകൃഷ്ണനും ജീവൻ നഷ്ടപ്പെട്ടു.
അതിനിടെ കാട്ടാന ഉൾപ്പെടെ വന്യജീവികളുടെ ആക്രമണത്തിൽ സർക്കാരിനെതിരേ പ്രതിഷേധം ശക്തമായതോടെ വയനാട്ടിലെ മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കാടിനോടു ചേർന്ന പ്രദേശങ്ങളിൽ അടിക്കാട് വെട്ടാനും മറ്റു നടപടികൾക്കുമായി ഈ തുക ഉപയോഗിക്കാം.
ജനുവരി 24ന് കടുവയുടെ ആക്രമണത്തിൽ വയനാട് പഞ്ചാരക്കൊല്ലി സ്വദേശിയായ യുവതി കൊല്ലപ്പെട്ടതിനു പിന്നാലെ 26നു ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലെടുത്ത തീരുമാനത്തിലാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. യോഗത്തിൽ പങ്കെടുത്ത വയനാട് കലക്ടറാണ് 50 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.
ദിവസേനയെന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ നടക്കുകയാണ് ജില്ലയിൽ.
അതേസമയം, അവശ്യ സർവിസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളും ബസുടമകളും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."