ഗില്ലാട്ടത്തിൽ ധോണിയും വീണു; ചരിത്രനേട്ടത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ
ദുബായ്: 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 228 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്. 129 പന്തിൽ പുറത്താവാതെ 101 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഈ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകർപ്പൻ നേട്ടമാണ് ഗിൽ സ്വന്തമാക്കിയത്.
ഏകദിനത്തിൽ ചെയ്‌സ് ചെയ്ത മത്സരങ്ങളിൽ മികച്ച ശരാശരി നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ് ഗിൽ. 52.73 എന്ന മികച്ച ആവറേജാണ് താരം സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസ നായകന് എംഎസ് ധോണിയെ മറികടന്നാണ് ഗിൽ രണ്ടാം സ്ഥാനത്തെത്തിയത്. 21.04 ആണ് ധോണിയുടെ ശരാശരി. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്. 63.54 ആണ് കോഹ്‌ലിയുടെ ആവറേജ്.
ഗില്ലിനു പുറമെ ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മ 31 പന്തിൽ 41 റൺസും നേടി. ഏഴ് ഫോറുകളാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്. കെഎൽ രാഹുൽ 47 പന്തിൽ പുറത്താവാതെ 41 റൺസും നേടി വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചു. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് ഷമി അഞ്ചു വിക്കറ്റുകളും ഹർഷിദ് റാണ മൂന്ന് വിക്കറ്റും അക്‌സർ പട്ടേൽ രണ്ട് വിക്കറ്റും നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയുടെ കരുത്തിലാണ് മാന്യമായ സ്കോർ നേടിയത്. ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 118 പന്തിൽ 100 റൺസാണ് താരം നേടിയത്. ജാക്കർ അലി അർദ്ധ സെഞ്ച്വറിയും നേടി. 114 പന്തിൽ 64 റൺസാണ് താരം നേടിയത്. നാല് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. ഫെബ്രുവരി 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."