കൈക്കൂലിയില്ലാതെ കാര്യം നടക്കില്ല; കഴിഞ്ഞ നാലു വർഷത്തിനിടയിൽ വിജിലൻസ് പിടികൂടിയത് 146 സർക്കാർ ജീവനക്കാരെ
കണ്ണൂർ: സർക്കാർ ഓഫിസുകളിൽ ശമ്പളത്തിന് പുറമേ കിമ്പളം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. കഴിഞ്ഞ നാലു വർഷത്തിനിടയിൽ മാത്രം കൈക്കൂലി കേസുകളിൽ സംസ്ഥാനത്താകമാനം 146 സർക്കാർ ജീവനക്കാരാണ് വിജിലൻസിന്റെ പിടിയിലായത്. 393 അഴിമതി കേസുകളും രജിസ്റ്റർ ചെയ്തു.
ഏറ്റവും കൂടുതൽ പേർ കൈക്കൂലി കേസിൽ പിടിക്കപ്പെട്ടത് തൃശൂർ മലപ്പുറം ജില്ലകളിലാണ്. 17 പേരാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇവിടങ്ങളിൽ പിടിയിലായത്. കണ്ണൂർ-11, ഇടുക്കി-13, കാസർകോട്-13, തിരുവനന്തപുരം-14, പാലക്കാട്-12, ഇടുക്കി-13, വയനാട്-5, ആലപ്പുഴ-6, കോട്ടയം-9, കോഴിക്കോട്-5, എറണാകുളം-8 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ കൈക്കൂലി കേസിൽ ഇക്കാലയളവിൽ പിടിക്കപ്പെട്ടവരുടെ എണ്ണം. നാലു വർഷത്തിനിടയിൽ കൂടുതൽ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്. 72 കേസുകൾ രജിസ്റ്റർ ചെയ്തു.
കോഴിക്കോട്-56, എറണാകുളം-44, തൃശൂർ-36, കൊല്ലം-25 എന്നിങ്ങനെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തദ്ദേശസ്വയം ഭരണ വകുപ്പ്, റവന്യൂ എന്നിവയിലാണ് കൂടുതലും അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിൽ 47 പേരാണ് കൈക്കൂലി കേസിൽ പിടിക്കപ്പെട്ടത്. റവന്യൂ ഡിപ്പാർട്ട്‌മെന്റിൽ 50 പേർ പിടിക്കപ്പെട്ടു. ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ് എന്ന് വിജിലൻസിന്റെ പരിശോധനയിലൂടെ ഈവർഷം രണ്ടുമാസം മാത്രം 21 സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടിച്ചിട്ടുണ്ട്. ജനുവരിയിൽ എട്ട് കേസുകളിലായി ഒമ്പതുപേരും ഫെബ്രുവരിയിൽ ഒമ്പത് കേസുകളിലായി 12 പേരുമാണ് പിടിക്കപ്പെട്ടത്.
പിടിക്കപ്പെട്ടാലും ഒരുവർഷത്തിനകം സർവിസിൽ തിരികെ കയറാം
കൈക്കൂലി കേസിൽ പിടിക്കപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് സർവിസിൽ പ്രവേശിച്ചാൽ വീണ്ടും കൈക്കൂലി വാങ്ങുന്ന സാഹചര്യമുണ്ട്. നിയമം കർശമല്ലാത്തതാണ് ഇത്തരക്കാരെ വീണ്ടും കൈക്കൂലി വാങ്ങാൻ പ്രേരിപ്പിക്കുന്നത്. കാസർകോട് ഒരു സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിന്നതിനിടെ 2023 ഒക്‌ടോബറിൽ പിടിക്കപ്പെട്ട ഡോക്ടർ ഇപ്പോൾ ആ ആശുപത്രിയിൽ തന്നെ സേവനമനുഷ്ഠിക്കുകയാണ്.
കൈക്കൂലി കേസിൽ പിടിക്കപ്പെട്ടാൽ ഒരുവർഷത്തിനകം തന്നെ ഉദ്യോഗസ്ഥൻ സർവിസിൽ തിരികെ കയറും. സസ്പെൻഷൻ കാലത്ത് 35 ശതമാനം ശമ്പളം തടഞ്ഞുവെക്കുന്നതാണ് പലപ്പോഴും കിട്ടുന്ന ആകെ ശിക്ഷ. സസ്പെൻഷൻ ഒഴിവായാൽ മുഴുവൻ ശമ്പളവും കിട്ടും. കേസിൽ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ തടഞ്ഞുവെച്ച ശമ്പളവും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെ കിട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."