സഹ. ബാങ്കുകളിലെ നിയമനരീതിയിൽ മാറ്റം; അപ്രൈസർ നിയമനവും ഇനി ബോർഡിന്
തിരുനാവായ (മലപ്പുറം): സഹകരണ ബാങ്കുകളിലെ നിയമനരീതിയിൽ കാതലായ മാറ്റം വരുന്നു. 2024 ഡിസംബർ 31ന് നിലവിൽവന്ന സഹകരണചട്ടം ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് മാറ്റം. പരീക്ഷ, ഇന്റർവ്യൂ, വിദ്യാഭ്യാസ യോഗ്യത എന്നിവയിലെല്ലാം മാറ്റമുണ്ട്. പരീക്ഷാ ബോർഡ് ഏപ്രിലിൽ പ്രസിദ്ധീകരിക്കുന്ന പുതിയ വിജ്ഞാപനം മുതലാണ് പരിഷ്‌കാരം നടപ്പാക്കുക.100 മാർക്കിനുള്ള ചോദ്യങ്ങളായിരിക്കും ഇനി ഉണ്ടാകുക.
നേരത്തെ ഇത് 80 മാർക്കായിരുന്നു. 160 ചോദ്യങ്ങൾക്ക് അര മാർക്ക് വീതം 80 മാർക്ക് എന്ന നിലവിലെ രീതിക്കുപകരം ഒരു മാർക്ക് വീതമുള്ള 100 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. പരീക്ഷ ജയിക്കുന്നവർക്ക് ഇന്റർവ്യൂവിന് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന മാർക്കിലും വർധന വരുത്തിയിട്ടുണ്ട്. ഇതുവരെ 15 മാർക്കായിരുന്നു ഇന്റർവ്യൂവിന്. ഇത് 20 ആയി വർധിപ്പിച്ചു. ഇൻ്റർവ്യൂവിൽ യോഗ്യത നേടാൻ മിനിമം നാല് മാർക്ക് നേടിയിരിക്കണം. നിലവിൽ ഇത് മൂന്ന് മാർക്കാണ്.
സ്വന്തം ജില്ലയിലെ ഉദ്യോഗാർഥികൾക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ അഞ്ച് മാർക്ക് വെയ്‌റ്റേജായി നൽകിയിരുന്നത് ഒഴിവാക്കിയിട്ടുമുണ്ട്.ഭിന്നശേഷി വിഭാഗക്കാർക്കുള്ള സംവരണം മൂന്നിൽ നിന്ന് നാല് ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ അപ്രൈസർ തസ്തികയിലേക്കുള്ള നിയമനംകൂടി പരീക്ഷാ ബോർഡിന് കീഴിലാകും. ബോർഡ് നടത്തുന്ന പ്രൊമോഷൻ ടെസ്റ്റ് ജയിക്കുന്ന ജീവനക്കാർക്ക് മാത്രമായിരിക്കും ഇനി സ്ഥാനക്കയറ്റം.
ക്ലാസ് രണ്ട് മുതൽ ഏഴ് വരെയുള്ള സഹകരണ സംഘങ്ങളിലെ ക്ലർക്ക് തസ്‌തികയിലേക്കുള്ള പ്രൊമോഷനും നേരിട്ടുള്ള നിയമനവും തമ്മിലുള്ള അനുപാതം ഇനി 1:2 എന്നതായിരിക്കും. നിലവിൽ ഇത് 1:4 ആണ്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്‌തികയുടെ യോഗ്യത എം.സി.എ, ബിടെക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും ഒന്നാക്കി പരിഷ്‌കരിച്ചിട്ടുമുണ്ട്.
വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകൾ മൂന്ന് മാസത്തിനകം പരീക്ഷാ ബോർഡിനെ അറിയിക്കണം.
ബോർഡ് പരീക്ഷ നടത്തി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ രണ്ടുമാസത്തിനകം ഇന്റർവ്യൂ പൂർത്തിയാക്കി രണ്ട് ആഴ്‌ചയ്ക്കകം മാർക്ക് ഉൾപ്പെടുത്തിക്കൊണ്ടുള്ള ലിസ്റ്റ് പരീക്ഷാ ബോർഡിന് കൈമാറണമെന്ന വ്യവസ്ഥ ഒരു മാസത്തിനകം ഇൻ്റർവ്യൂ പൂർത്തിയാക്കി ഒരു ആഴ്ചയ്ക്കുള്ളിൽ ലിസ്റ്റ് കൈമാറണമെന്ന് പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."