പാചക വാതക പ്രതിസന്ധി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകം
ബംഗളൂരു: രാജ്യമെങ്ങും പാചകവാതക ക്ഷാമം അതിരൂക്ഷമായി തുടരുന്നു. ഗാര്‍ഹിക-വാണിജ്യ സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലായതോടെ ജനജീവിതം ദുസ്സഹമായി. അതേസമയം, പ്രതിസന്ധി മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമായെന്ന് പരാതി. പല നഗരങ്ങളിലും സിലിണ്ടറിന് മൂന്നിരട്ടി വരെ ഈടാക്കി ഇടനിലക്കാർ വിതരണം ചെയ്യുന്നതായാണ് പരാതി. ചില ഏജന്‍സികള്‍ സ്റ്റോക്കുണ്ടായിട്ടും അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനായി കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാട്ടുകയാണെന്നും പരാതിയുണ്ട്. നിയന്ത്രണം കടുപ്പിച്ചതോടെ ഹോട്ടലുകളും റസ്റ്റാറന്റുകളും നാലു ദിവസവും ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയവിടങ്ങളില്‍ 60 ശതമാനത്തിലേറെ ഹോട്ടലുകളും റസ്റ്റാറന്റുകളും ക്ലൗഡ് കിച്ചണുകളും കാറ്ററിങ് സ്ഥാപനങ്ങളും പ്രവര്‍ത്തനം നിര്‍ത്തി.
സമൂഹത്തെ പലവിധത്തിലാണ് പ്രശ്നം പ്രതിസന്ധിയിലാക്കിയത്. വഴിയോര ഭക്ഷണ ശാലകള്‍ പൂട്ടിയതോടെ തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ കടുത്ത പ്രതിസന്ധിയിലായി. ഓണ്‍ലൈന്‍ മുഖേന വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്ക് വിലകൂടുകയും വിതരണം പരിമിതപ്പെടുത്തുകയും ചെയ്തു.
സിലിണ്ടറിന് വേണ്ടി ഇന്നലെയും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പാണ്. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. മൊഹല്ല മണിഹാരി സ്വദേശി മുക്താര്‍ അന്‍സാരി(75) ആണ് ഏജന്‍സിക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഇരയാണ് മുക്താര്‍ അന്‍സാരിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് ക്യൂവില്‍ നില്‍ക്കുന്നതിനിടെ മരിക്കുന്ന രണ്ടാമത്തെ ആളാണ് മുക്താര്‍ അന്‍സാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."