താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കും . കോഴിക്കോട് ജുവൈനൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെയാണ് ഒന്നുമുതൽ അഞ്ചുവരെ പ്രതികളെ എസ്‌എസ്‌എൽസി പരീക്ഷ എഴുതാൻ അനുവദിച്ചതെന്നാണ് വാദം. ഹൈക്കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കും.
അതേസമയം, ഷഹബാസ് വധക്കേസിലെ പ്രതികൾ പരീക്ഷ എഴുതുന്നതിനെതിരെ നിരവധി അഭിപ്രായങ്ങൾ ശക്തമാകുന്നു. എസ്‌എസ്‌എൽസി പരീക്ഷകൾ പൂർത്തിയാകുന്നതിന് മുമ്പ് പ്രതികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന സൂചനയുള്ള ഊമക്കത്ത് സ്കൂൾ അധികൃതർക്ക് ലഭിച്ചതോടെ പരിശോധന ശക്തമാക്കി. വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്തിൽ കോരങ്ങാട്ടെ വിദ്യാലയത്തിൽ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷകൾ മാത്രമേ നടത്താനാകൂ എന്നും പ്രതികളെ അപായപ്പെടുത്തുമെന്നുമാണ് ഭീഷണിയുള്ളത്. കത്ത് ലഭിച്ച ഉടൻതന്നെ സ്കൂൾ അധികൃതർ താമരശ്ശേരി പോലീസിനെ വിവരമറിയിച്ചു.
സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണവും കർശനമായി. വിദ്യാർത്ഥി സംഘർഷ സാധ്യത കണക്കിലെടുത്ത് രഹസ്യമായി അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ പരീക്ഷാകേന്ദ്രം ആദ്യമായി കോരങ്ങാട്ടിൽ നിശ്ചയിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസിലേക്കും പിന്നീട് ഒബ്സർവേഷൻ ഹോമിലേക്കും മാറ്റിയിരുന്നു. കത്ത് അയച്ചത് ആരാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മേൽവിലാസമില്ലാത്ത കത്തിൽ പോസ്റ്റ് ഓഫീസ് സീലും അവ്യക്തമാണ്. സീൽ പരിശോധിച്ച് കത്ത് എവിടെ നിന്നാണ് അയച്ചതെന്ന് കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഷഹബാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ആറ് വിദ്യാർത്ഥികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. താമരശ്ശേരി ഡിവൈഎസ്പി സുഷീർ ഇൻസ്പെക്ടർ എ സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ആക്രമണത്തിനും ഗൂഢാലോചനയിലും പ്രേരണ നൽകിയവരെ കൂടി കേസിൽ പ്രതി ചേർക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. തിങ്കളാഴ്ച കഴിഞ്ഞാൽ മാർച്ച് 17 വരെ എസ്എസ്എൽസി പരീക്ഷ ഇല്ലാത്തതിനാൽ ഈ ദിവസങ്ങളിൽ ആയിരിക്കും കേസിൽ കുറ്റാരോപിതരായ മറ്റു വിദ്യാർത്ഥികളെ പൊലിസ് കസ്റ്റഡിയിലെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."