'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം' ഇസ്‌റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത്
വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവദി കഴിഞ്ഞതോടെ ഗസ്സയെ വീണ്ടും പട്ടിണിക്കിടാനുള്ള നീക്കത്തിലാണ് ഇസ്‌റാഈല്‍. ഉപരോധം ശക്തമാക്കിയും, ഡീസലൈനേഷന്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗസ്സ മുനമ്പിലേക്കുള്ള ഏക വൈദ്യുതി ലൈന്‍ മുറിച്ചും 'പട്ടിണി അടിച്ചേല്‍പ്പിക്കാന്‍' ലക്ഷ്യമിടുകയാണ് ഇസ്‌റാഈല്‍ എന്ന് ഖത്തറും ജോര്‍ദാനും പറയുന്നു. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങളും ഇസ്‌റാഈല്‍ തടഞ്ഞിരിക്കുകയാണ്. അവശ്യ സാധനങ്ങളുമായെത്തിയ ആയിരക്കണക്കിന് ട്രക്കുകളാണ് അതിര്‍ത്തിയില്‍ പ്രവേശനാനുമതി കാത്ത് കഴിയുന്നത്.
അതിനിടയില്‍ ഇസ്‌റാഈലിന് അന്ത്യശാസനവുമായി യെമനിലെ ഹൂതികള്‍ രംഗത്തു വന്നു. ഗസ്സയെ പട്ടിക്കിട്ടാല്‍ ചെങ്കടില്‍ വെച്ച് തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്.
ഗസ്സയിലേക്കുള്ള സഹായങ്ങള്‍ നാലു ദിവസത്തിനകം പുനരാരംഭിക്കണം, ഇല്ലെങ്കില്‍ ചെങ്കടലില്‍ ഇസ്‌റാഈല്‍ കപ്പലുകള്‍ ലക്ഷ്യമാക്കി ആക്രമണം പുനരാരംഭിക്കുമെന്നാണു ഹൂതികളുടെ മുന്നറിയിപ്പ്. ഹൂതി നേതാവ് അബ്ദുല്‍ മലിക് അല്‍ഹൂതി ടെലിവിഷന്‍ പ്രഭാഷണം വഴിയാണ് താക്കീത് നല്‍കിയിരിക്കുന്നത്.
ഇസ്‌റാഈലിനെ മുച്ചൂടിം നശിപ്പിക്കുമെന്നും അവര്‍ താക്കീത് നല്‍കുന്നു. നാല് ദിവസം തരാം. മധ്യസ്ഥര്‍ക്ക് ഇടപെടാനുള്ള അവസരമാണ് ഈ നാല് ദിവസം. അത് കഴിഞ്ഞും ഗസ്സയിലേക്കുള്ള സഹായം തടയുകയും അതിര്‍്തതികള്‍ അടച്ചിടുകയുമാണെങ്കില്‍ ശത്രുക്കള്‍ക്കെതിരായ നാവിക ഓപറേഷന്‍ ഞങ്ങള്‍ പുനരാരംഭിക്കും- അദ്ദേഹം വെള്ളിയാഴ്ച പുറത്തു വിട്ട സന്ദേശത്തില്‍ പറയുന്നു.
ഗസ്സയിലേക്കുള്ള സഹായ വിതരണം തടയുകയോ, ഫലസ്തീനിലെ ഈ പ്രദേശത്തേക്ക് ക്ഷാമം തിരിച്ചുവരികയോ ചെയ്യുന്നത് യമന് സഹിക്കാന്‍ കഴിയില്ല. സയണിസ്റ്റ് ശത്രു ഫലസ്തീനുമായുള്ള വ്യവസ്ഥകളില്‍ നിന്ന് വ്യതിചലിച്ചിരിക്കുന്നു. ഗസ്സക്ക് പുറത്തേക്ക് പോകുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് അതില്‍ ഒന്നാണ്- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഗസ്സ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് ചെങ്കടലിലെ ആക്രമണം ഹൂതികള്‍ നിര്‍ത്തി വെച്ചത്. അതേസമയം, ഗസ്സക്കെതിരെ ഇസ്‌റാഈല്‍ വീണ്ടും ആക്രമണം ആരംഭിച്ചാല്‍ തങ്ങള്‍ നോക്കി നില്‍ക്കില്ലെന്ന് അന്നു തന്നെ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ നടത്തിയ ആക്രമണങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് മുന്നറിയിപ്പ്.
ഗസ്സ ആക്രമണം ഏതാണ്ട് മൂന്നു മാസം പിന്നിട്ടപ്പോഴാണ് ഇസ്‌റാഈലിനെതിരെ ചെങ്കടല്‍ ആക്രമണവുമായി ഹൂതികള്‍ രംഗത്തെത്തിയത്. ലോകശക്തികളായ അമേരിക്കയേയും ഇസ്‌റാഈലിനേയും പിടിച്ചു കുലുക്കുന്ന നീക്കമായിരുന്നു അത്.
ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍, കപ്പല്‍ പിടിച്ചടക്കല്‍ എന്നിവയെല്ലാം തുടങ്ങിയതോടെ ലോകത്തിലെ പല വമ്പന്‍ കപ്പല്‍ കമ്പനികളും ഇതുവഴിയുള്ള യാത്ര നിര്‍ത്തിവെച്ചു. യൂറോപ്പിനേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന പ്രധാന കപ്പല്‍പാതയില്‍ അപകടം ഏറിയതോടെ ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാമുള്ള കപ്പലുകള്‍ ഇതുവഴിയുള്ള ചരക്കുനീക്കവും നിര്‍ത്തുകയാണെന്ന് അറിയിച്ചു. വെടിനിര്‍ത്തല്‍ വരെ നൂറുകണക്കിന് കപ്പലുകള്‍ ചെങ്കടലില്‍ അക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് കപ്പലുകള്‍ കടലില്‍ മുക്കി. ഒരു കപ്പല്‍ പിടിച്ചെടുത്തു. നാല് നാവികരെ കൊല്ലുകയും ചെയ്തതായും റിേേപ്പാര്‍ട്ടില്‍ പറയുന്നു. ഹൂതി ഭീഷണി മൂലം ചെങ്കടല്‍ ഗതാഗതം നിര്‍ത്തിയ കപ്പലുകള്‍ ആഫ്രിക്ക വഴി എത്രയോ അധികം ദൂരം താണ്ടിയാണ് ഇസ്‌റാഈലില്‍ എത്തിയിരുന്നത്. ഇതു മൂലം ശതകോടികളുടെ നഷ്ടമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഹൂതികളുമായി സഹകരണമുള്ള ചൈനീസ് റഷ്യന്‍ കപ്പലുകള്‍ സുഗമമായി ഇതുവഴി ഗതാഗതം തുടരുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."