വയനാടിന്റെ നെഞ്ചത്തെ ഇടുത്തി; രാത്രിയാത്രാ നിരോധനത്തിൽ കർണാടക പുതിയ സത്യവാങ്മൂലം സമർപ്പിക്കും
സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ ബന്ദിപ്പൂർ വനമേഖലയിൽ നിലനിൽക്കുന്ന രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ കർണാടക പുതിയ സത്യവാങ്മൂലം സമർപ്പിക്കും. മാർച്ച് 21ന് ബന്ദിപ്പൂർ കടുവാ സങ്കേതം ഡയരക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ പിശകുകൾ ചൂണ്ടിക്കാട്ടിയാണ് പുതിയത് നൽകുന്നത്. 75 കോടി ചെലവഴിച്ച് നവീകരിച്ച കുട്ട ഗോണിക്കുപ്പ (എസ്.എച്ച് 88) റോഡ് ബദലായി ഉപയോഗിക്കാമെന്നും ദേശീയപാത പൂർണമായും അടച്ചിടാവുന്നതാണെന്ന തരത്തിലാണ് കർണാടകയ്ക്ക് വേണ്ടി ബന്ദിപ്പൂർ കടുവാ സങ്കേതം ഡയരക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
തുടർന്നാണ് സത്യവാങ്മൂലത്തിൽ പിശകുകളുണ്ടെന്നും അതിനാൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ട് സ്റ്റാൻഡിങ് കോൺസൽ ഡി.എൽ ചിദാനന്ദ വഴി കർണാടക സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്നാൽ, പിശകുകൾ സംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിച്ചാലേ വ്യക്തതവരികയുള്ളൂ. ബദൽപാതയായി കർണാടക ചൂണ്ടിക്കാണിക്കുന്ന എസ്.എച്ച് 88 ദേശീയപാതയ്ക്ക് പകരം അംഗീകരിക്കാനാകില്ലെന്ന് കേസിൽ കക്ഷിചേർന്നവർ നേരത്തെ മുതൽ ഉന്നയിക്കുന്നതാണ്. കൂടാതെ ദേശീയപാത 766നേക്കാൾ കൂടുതൽ ദൂരം നാഗർഹോള കടുവസങ്കേതത്തിലൂടെ കടന്നുപോകുന്നതാണ് എസ്.എച്ച് 88 പാത. കർണാടകയുടെ നിലപാട് കേരളത്തിൽ കോൺഗ്രസിനും വയനാട് എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കുമെതിരേയുള്ള ആയുധമാകുമെന്ന സൂചനയിലാണ് കർണാടക സർക്കാരിന്റെ മലക്കംമറിച്ചിലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
വയനാടിനെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന രാത്രിയാത്രാ നിരോധന വിഷയം കഴിഞ്ഞ ലോക്‌സഭാ തെരSHഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രചാരണ വിഷയമായിരുന്നു. വിഷയത്തിൽ ഇടപെടലുണ്ടാകുമെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."