വളാഞ്ചേരിയിൽ ലഹരി സിറിഞ്ച് വഴി 9 പേർക്ക് എച്ച്ഐവി
മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ലഹരി ഉപയോഗത്തിനായി പരസ്പരം പങ്കുവെച്ച സിറിഞ്ച് മൂലം ഒമ്പത് പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് അതിഥി തൊഴിലാളികളും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രോഗം വ്യാപിച്ചതായി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക വ്യക്തമാക്കി. എച്ച്ഐവി ബാധിതനായ ഒരാൾ ഉപയോഗിച്ച സിറിഞ്ച് മറ്റുള്ളവർ പങ്കിട്ടതാണ് രോഗവ്യാപനത്തിന് കാരണമായതെന്നും ഡി.എം.ഒ. അറിയിച്ചു.
കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ സ്ക്രീനിങ് പരിശോധനയ്ക്കിടെയാണ് വളാഞ്ചേരിയിലെ ഒരാളിൽ എച്ച്ഐവി കണ്ടെത്തിയത്. ഇയാൾക്ക് കൗൺസിലിങ് നൽകുന്നതിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദ പരിശോധനയിൽ മറ്റ് എട്ട് പേർക്കും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗം കണ്ടെത്തിയവരെ ചികിത്സയ്ക്കായി മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട രോഗവ്യാപനം തടയാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വളാഞ്ചേരി ടൗണിനോട് ചേർന്ന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഉപയോഗിച്ച സിറിഞ്ചുകൾ കണ്ടെടുത്തത്.
സൂചി ഉപയോഗിച്ച് ലഹരിവസ്തുക്കൾ കുത്തിവെക്കുന്നവർക്കിടയിൽ എച്ച്ഐവി ബാധ വർധിക്കുന്നതായി, ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. വിതരണക്കാർ പലപ്പോഴും സൂചിയിൽ നിറച്ച നിലയിലാണ് ലഹരി വസ്തുക്കൾ കൈമാറുന്നത്. ഉപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കുന്നത് ഇവർക്കിടയിൽ സർവസാധാരണമാണ്. എക്സൈസ് വകുപ്പിന്റെ സർവേ പ്രകാരം 80 ശതമാനം പേരും കൂട്ടുകാർക്കൊപ്പമാണ് ലഹരി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കൂട്ടുകൂടി ലഹരി കുത്തിവെക്കുന്നവരിൽ ഭൂരിഭാഗവും ഒരേ സൂചി പങ്കിടുന്നു. ഇതാണ് എച്ച്ഐവി വ്യാപനത്തിന് പ്രധാന കാരണമായി മാറുന്നത്.
രോഗബാധിതരിൽ പലരും വിവാഹിതരാണെന്നും ഇവർ മുഖേന കൂടുതൽ പേർക്ക് രോഗം പകർന്നിട്ടുണ്ടോയെന്ന് അറിയാൻ പരിശോധന തുടരുകയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വളാഞ്ചേരിയിലെ എച്ച്ഐവി കേസുകളുടെ ഗൗരവം കണക്കിലെടുത്ത് മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം വിളിച്ചുചേർക്കാനിരിക്കുകയാണ്.
In Valanchery, Malappuram, nine people, including three migrant workers, contracted HIV from sharing syringes for drug use. The outbreak, linked to a single HIV-positive user’s syringe, was detected over two months through screening by the Kerala AIDS Control Society.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."