'തീഗോളങ്ങള്‍ക്കൊപ്പം ആകാശത്തോളം ഉയരുന്ന കുഞ്ഞു ശരീരങ്ങള്‍, ഭൂമിയില്‍ തനിച്ചാക്കപ്പെട്ട കുരുന്നുമക്കള്‍'; ഏപ്രില്‍ 5 ഫലസ്തീനിയന്‍ ശിശുദിനം
ഇന്ന് ഏപ്രില്‍ 5. ഫലസ്തീനിയന്‍ ശിശുദിനം. മരണം പതിയിരിക്കുന്ന തെരുവുകളുടെ ചളി പറ്റി ഭീതിയുടെ കീറത്തുണികള്‍ പുതച്ച് ചേര്‍ത്തു പിടിക്കാനൊരു സ്‌നേഹത്തണലില്ലാതെ കരഞ്ഞുതളര്‍ന്ന കുറേ കുഞ്ഞുമുഖങ്ങള്‍. കോണ്‍ക്രീറ്റ് കൂനകളിലെ പാതിയറ്റ ശരീര ശേഷിപ്പുകള്‍. ഉടമകളില്ലാതെ ചിന്നിച്ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങള്‍, കുഞ്ഞുടുപ്പുകള്‍. ശിശുദിനത്തില്‍ ഫലസ്തീനിലെ തെരുവുകളില്‍ ചോരക്കളമാണ്.
ഓരോ ദിവസവും 100ലേറെ കുട്ടികളാണ് ഗസ്സയില്‍ കൊല്ലപ്പെടുന്നത്. യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 'കഴിഞ്ഞ മാസം ഇസ്‌റാഈല്‍ ഗസ്സയില്‍ വംശഹത്യ ആക്രമണം പുനരാരംഭിച്ചതിനുശേഷം എല്ലാ ദിവസവും കുറഞ്ഞത് 100 കുട്ടികളെങ്കിലും കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. 'നമ്മുടെ പൊതു മാനവികതക്കേറ്റ കളങ്കമാണിത്. യു.എന്‍ മനുഷ്യാവകാശ മേധാവി (UNRWA) ഫിലിപ്പ് ലസാരിനി പറയുന്നു. ഒരു കുറ്റവും ചെയ്യാതെ കുരുന്ന് ജീവനുകള്‍ അപഹരിക്കപ്പെടുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Harrowing.
— Philippe Lazzarini (@UNLazzarini) April 4, 2025
At least 100 children are reported killed or injured every day in #Gaza, since the strikes resumed (on 18 March) according to @UNICEF
Young lives cut short in a war not of children’s making.
Since the war began 1.5 years ago, 15,000 children were reportedly…
ഒന്നര വര്‍ഷം മുമ്പ് ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യാ യുദ്ധം ആരംഭിച്ച ശേഷം അവിടെ 15,000 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.
കഴിഞ്ഞ ദിവസം ഇവിടെ സ്‌കൂളിന് മുകളില്‍ ബോംബിട്ടതിനെ തുടര്‍ന്ന് മാത്രം കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 27ലധികം പേരാണ് കൊല്ലപ്പെട്ടത്. മേഖലയില്‍നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് ഗസ്സ സിറ്റിയിലെ തൂഫയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണമായിരുന്നു അത്. 14 കുട്ടികളുടെയും അഞ്ച് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് ആക്രമണത്തില്‍ ആരോഗ്യ മന്ത്രാലയ വക്താവ് സാഹിറുല്‍ വാഹിദ് നല്‍കിയ വിവരം. 70 പേര്‍ക്ക് വിവിധ തരത്തിലുള്ള പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹമാസിന്റെ കമാന്‍ഡ്, കണ്‍ട്രോള്‍ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ ന്യായീകരണം.
വ്യാഴാഴ്ച മുതല്‍ ഗസ്സ മുനമ്പിലുടനീളം നടത്തിയ കനത്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 112 കവിഞ്ഞതായും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷിജയയില്‍ വീടുകള്‍ക്കുമേല്‍ ബോംബിട്ടതിനെ തുടര്‍ന്ന് 30ലേറെ പേര്‍ കൊല്ലപ്പെട്ടതായി അഹ്‌ലി ആശുപത്രി പുറത്തുവിട്ട കണക്ക്. തെക്ക്, പടിഞ്ഞാറന്‍ ഗസ്സയിലേക്ക് ഒഴിഞ്ഞുപോയില്ലെങ്കില്‍ കനത്ത ആക്രമണമുണ്ടാകുമെന്ന് വടക്കന്‍ ഗസ്സയിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇസ്‌റാഈല്‍ ഈ കൂട്ടക്കൊല നടത്തിയത്. കാല്‍നടയായും മറ്റും പലായനം ചെയ്യുകയായിരുന്നവര്‍ക്ക് മേലാണ് മരണം വര്‍ഷിച്ചത്.
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ഉടമ്പടി ഇസ്‌റാഈല്‍ അവസാനിപ്പിച്ച ശേഷം 2.80 ലക്ഷം ഫലസ്തീനികള്‍ കുടിയൊഴിപ്പിക്കപ്പെട്ടതായി യു.എന്‍ ഓഫിസ് അറിയിക്കുന്നു.
വെടിനിര്‍ത്തല്‍ നടപ്പിലായ ശേഷം ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഒരു അവസരം ലഭിച്ചതായിരുന്നു. മരണത്തിന്റെ ഭീകരമായ സ്വപ്‌നങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളുടെ മനോഹരമായ കിനാക്കളിലേക്ക് അവര്‍ തിരിച്ചു നടന്നു തുടങ്ങുകയായിരുന്നു. കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ വീണ്ടും അവരുടെ ജീവിതം കവര്‍ന്നെടുത്തിരിക്കുന്നു. അവരുടെ കുട്ടിക്കാലം തകര്‍ത്തെറിഞ്ഞിരിക്കുന്നു. വീണ്ടുമവര്‍ അഭയമില്ലാത്ത അനാഥരിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു.
2023 ഒക്ടോബര്‍ മുതല്‍ ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യയില്‍ 50,523 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 114,638 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഗസ്സ ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്ക്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ 61,700 കവിയുമെന്ന് സര്‍ക്കാര്‍ മാധ്യമ ഓഫിസ് പറയുന്നു. എല്ലാ കണക്കുകള്‍ക്കും മീതെയാണ് ഗസ്സയിലെ കുഞ്ഞുങ്ങളുടെ നോവിന്റെ കണക്ക്. ഒന്നിനും ഒരു ന്യായങ്ങള്‍ക്കും നീതീകരിക്കാനാവാത്ത നോവുകളുടെ കണ്ണീരിന്റെ തീരാക്കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."