പ്രകൃതിവിരുദ്ധ പീഡനത്തിന് എതിർത്ത ആറുവയസ്സുകാരനെ കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്റ്റിൽ
തൃശൂർ: മാളയ്ക്ക് സമീപം കുഴൂരിൽ ആറുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കുട്ടിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് കുട്ടി എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി.
കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെ മകൻ ഏബലാണ് (6) കൊല്ലപ്പെട്ടത്. പ്രതിയായ ജോജോ (20) കുട്ടിയുടെ അയൽവാസി കൂടിയാണ്. ജോജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. വൈകിട്ട് 6.45 മുതൽ കുട്ടിയെ കാണാതാകുകയായിരുന്നു. കളിക്കുന്നതിനിടെ പ്രതി കുട്ടിയെ സമീപിക്കുകയും, ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. അവിടെ വച്ച് കുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ചതായി റൂറൽ എസ്‌പി ബി. കൃഷ്ണകുമാർ പറഞ്ഞു.
ഈ സംഭവം മാതാപിതാക്കളോട് പറയുമെന്ന് കുട്ടി ഭീഷണിപ്പെടുത്തിയതോടെ, പ്രതി കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ബലമായി കുളത്തിലേക്ക് തള്ളിയിട്ടു. മരണം ഉറപ്പാക്കാൻ വെള്ളത്തിൽ മുക്കിപ്പിടിക്കുകയും ചെയ്തു. താണിശേരി സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് ഏബൽ. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ, ഏബലിനൊപ്പം പ്രതി നടന്നുപോകുന്നത് കണ്ടെത്തിയതോടെ പൊലിസ് ജോജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും, കുട്ടി കുളത്തിലാണെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. രാത്രി 9.30ഓടെ കുളത്തിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
പ്രതിക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും, ബോർസ്റ്റൽ സ്‌കൂളിൽ കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കുട്ടിയെ കാണാതായപ്പോൾ നാട്ടുകാർക്കൊപ്പം തിരച്ചിലിൽ പങ്കെടുത്ത ജോജോ, അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായും പൊലീസ് വെളിപ്പെടുത്തി. വൈകുന്നേരം ആറുമണിക്ക് ശേഷം കൂട്ടുകാർക്കൊപ്പം കളിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ഏബൽ വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ, വൈകിയിട്ടും കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. കൂടെ കളിച്ച കുട്ടികൾ, ഏബൽ നേരത്തെ വീട്ടിലേക്ക് മടങ്ങിയെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സംഭവത്തിന്റെ യഥാർഥ വിവരങ്ങൾ പൊലിസിന് ലഭിച്ചു.
ആദ്യം, കുട്ടിയുമായി വാക്കുതർക്കം ഉണ്ടായതിന്റെ ദേഷ്യത്തിൽ മർദിച്ചെന്നും കുളത്തിലേക്ക് എറിഞ്ഞെന്നുമാണ് പ്രതി മൊഴി നൽകിയത്. പിന്നീട് ഇയാൾ മൊഴി മാറ്റുകയായിരുന്നു. കൊലപാതകത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് തുടർ അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."