64378 രോഗികളുടെ സൗജന്യ ചികിത്സ മുടങ്ങുന്നു; കാലാവധി പുതുക്കാതെ സർക്കാർ
മഞ്ചേരി: ആയിരക്കണക്കിന് നിർധനരായ രോഗികൾക്ക് ആശ്രയമായിരുന്ന കാരുണ്യ ബെനവലൻ്റ് ഫണ്ട് ചികിത്സാ പദ്ധതി നിലച്ചു. പദ്ധതിയുടെ കാലാവധി പുതുക്കി സർക്കാർ ഉത്തരവ് ഇറക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസം 31നാണ് കാലാവധി പൂർത്തിയായത്. പിന്നീട് പുതുക്കി ഉത്തരവ് ഇറക്കിയില്ല. സർക്കാർ അനാസ്ഥയെ തുടർന്ന് 64378 രോഗികൾക്ക് സൗജന്യ ചികിത്സ മുടങ്ങുകയാണ്.
നേരത്തെ ഓരോ വർഷത്തേക്കും അനുമതി നൽകി സർക്കാർ ഉത്തരവ് ഇറക്കാറുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഒരു മാസത്തേക്കും മൂന്ന് മാസത്തേക്കും പദ്ധതിയുടെ കാലാവധി നിശ്ചയിക്കാൻ തുടങ്ങി. 2024 സെപ്റ്റംബർ ഒന്നുമുതൽ ഡിസംബർ 31 വരെ മൂന്ന് മാസത്തേക്ക് കാലാവധി നിശ്ചയിച്ചു. ഇത് പൂർത്തിയായപ്പോൾ 2025 ജനുവരി ഒന്ന് മുതൽ മാർച്ച് 31വരെയാക്കി പുതുക്കി.
കാലാവധി പൂർത്തിയാക്കുകയാണെന്ന് കാണിച്ച് ചുമതലയുള്ള സംസ്ഥാന ഹെൽത്ത് ഏജൻസി ധനവകുപ്പിനും ആരോഗ്യവകുപ്പിനും കത്ത് നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
കാലാവധി പുതുക്കി ഉത്തരവ് ഇറക്കാത്തതിനാൽ മാർച്ച് 31ന് ശേഷം ആശുപത്രികളിൽ പുതിയ രജിസ്ട്രേഷൻ നിർത്തിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കക്കം പുതുക്കി ഉത്തരവിറക്കുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
എന്നാൽ കാലാവധി പൂർത്തിയായി 13 ദിവസമായിട്ടും പുതുക്കിയ ഉത്തരവ് ലഭിച്ചിട്ടില്ല. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തതും വാർഷിക വരുമാനം മുന്നുലക്ഷത്തിൽ താഴെയുള്ളതുമായ കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപവരെ ചികിത്സാ ധനസഹായം ലഭിക്കും. വൃക്ക മാറ്റിവയ്‌ക്കലിന് വിധേയരാകുന്നവർക്ക് മൂന്നുലക്ഷം രൂപയും നൽകും.
Free treatment of 64378 patients ends Govt without renewal of term
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."