അബ്ദുറഹീം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി മാറ്റിവെച്ചു
റിയാദ്: സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വിധി പറയുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു. പതിനൊന്നാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. സഊദി പൗരന്റെ കൊലപാതകത്തിലാണ് അബ്ദുറഹീം അറസ്റ്റിലാകുന്നത്. കേസില്‍ സഊദി പൗരന്റെ ബന്ധുക്കള്‍ ദിയാദനം സ്വീകരിച്ച് ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നു. സഊദി ഭരണകൂടത്തിന്റെ അനുമതിയും വധശിയല്ലാത്ത തടവ് ശിക്ഷയും റഹീം അനുഭവിക്കേണ്ടിവരും. എന്നാല്‍ പരമാവധി തടവുശിക്ഷ റഹീം ഇതിനകം തന്നെ അനുഭവിച്ചതിനാല്‍ മോചനം ഉണ്ടാകും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
15 മില്യന്‍ റിയാല്‍ മോചനദ്രവ്യം നല്‍കിയതോടെ വധശിക്ഷയെന്ന ആവശ്യത്തില്‍ നിന്ന് കൊല്ലപ്പെട്ട സഊദി പൗരന്റെ കുടുംബം പിന്‍വാങ്ങിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം വരേണ്ടത്.
അബ്ദുല്‍ റഹീം തന്റെ 26ാം വയസ്സില്‍ 2006-ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുല്‍ റഹ്‌മാന് അല് ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉന്നതര്‍ അടക്കമുള്ളവര്‍ ഇടപെടല്‍ നടത്തിയെങ്കിലും കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല. നിരന്തരമായി നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപ ദയാധനം എന്ന ഉപാധിയില്‍ കുട്ടിയുടെ കുടുംബം മാപ്പു നല്‍കിയത്. ഇതിന് ശേഷം ലോകമെമ്പാടുമുള്ള മലയാളികള്‍ ചേര്‍ന്ന് ക്രൗഡ് ഫണ്ടിങ് വഴി ഈ പണം സമാഹരിക്കുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് റഹീമിന്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."