പെരുന്നാൾ തലേന്നത്തെ പരീക്ഷകൾ മാറ്റി നിശ്ചയിക്കണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസകരമാകുന്ന വിധത്തിൽ നിശ്ചയിച്ചിട്ടുള്ള പെരുന്നാൾ തലേന്നത്തെ പരീക്ഷകൾ മാറ്റി നിശ്ചയിക്കണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി.
സംസ്ഥാനത്തെ സ്കൂളുകളിൽ എട്ട്, ഒമ്പത് ഉൾപ്പെടെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷാ തീയതികളിൽ കഴിഞ്ഞദിവസം മാറ്റം വരുത്തിയപ്പോൾ, ചെറിയ പെരുന്നാളിന് തലേദിവസം വരുന്ന പരീക്ഷകൾ കൂടി മാറ്റം വരുത്താമായിരുന്നു. നിലവിലെ പുതുക്കിയ ഷെഡ്യൂൾ പ്രകാരവും പെരുന്നാളിന് തലേദിവസമായ മാർച്ച് 19-ന് (വ്യാഴാഴ്ച) എട്ടാം ക്ലാസിന് ഗണിതവും ഒമ്പതാം ക്ലാസിന് സാമൂഹ്യ ശാസ്ത്രവും പരീക്ഷകളാണ് നിശ്ചയിച്ചിരിക്കുന്നത്. മാസപ്പിറവി അടിസ്ഥാനത്തിൽ മാർച്ച് 20-ന് പെരുന്നാൾ ആകാൻ സാധ്യതയുള്ളതിനാൽ, പെരുന്നാൾ ഒരുക്കങ്ങളിലും മതപരമായ കാര്യങ്ങളിലും മുഴുകേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് വലിയ പ്രയാസമുണ്ടാക്കും.
ക്യുഐപി യോഗ തീരുമാനപ്രകാരം മാർച്ച് 6, 10, 27 തീയതികളിലെ പരീക്ഷകൾ മാറ്റി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട മാർച്ച് 19-ലെ പരീക്ഷയുടെ കാര്യത്തിലും പ്രായോഗികമായ തീരുമാനം ഉണ്ടാകണം. പരീക്ഷാ നടത്തിപ്പിലെ ബുദ്ധിമുട്ടുകൾ പരിഗണിക്കുന്നതിനൊപ്പം വിശ്വാസികളുടെ വികാരങ്ങളും കണക്കിലെടുക്കാൻ സർക്കാർ തയ്യാറാകണം.
പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങളും യാത്ര സൗകര്യങ്ങളും പരിഗണിച്ച് മാർച്ച് 19-ലെ പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് ബഹു മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും നിവേദനത്തിലൂടെ എസ്കെഎസ്എസ്എഫ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സത്താർ പന്തലൂർ,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, റഷീദ് ഫൈസി വെള്ളായിക്കോട്, ആഷിഖ് കുഴിപ്പുറം, ശമീർ ഫൈസി ഒടമല, അഷ്‌കർ അലി കരിമ്പ, സി ടി ജലീൽ മാസ്റ്റർ പട്ടർകുളം, അനീസ് ഫൈസി മാവണ്ടിയൂർ, നസീർ മൂരിയാട്,
മുഹിയദ്ധീൻ കുട്ടി യമാനി പന്തിപ്പോയിൽ, അലി അക്ബർ മുക്കം, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അബ്ദുൽ സത്താർ ദാരിമി തിരുവത്ര, ഡോ അബ്ദുൽ ഖയ്യൂം കടമ്പോട്, ഷാഫി ആട്ടീരി, അസ്ലം ഫൈസി ബംഗ്ലുരു എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."