ഗസ്സയിലെ അവസാനത്തെ ആശുപത്രിയും തകർത്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ
റിയാദ്: ഗസ്സയിലെ ആശുപത്രി തകർത്ത് നിരവധി പേരെ കൊലപ്പെടുത്തുകയും ഫലസ്തീനികളുടേ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാതാകുകയും ചെയ്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ. ഗസ്സ മുനമ്പിലെ അൽ-മമദാനി ആശുപത്രിയിൽ ബോംബാക്രമണം നടത്തിയ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ഹീനമായ കുറ്റകൃത്യത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമം ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സഊദി ചൂണ്ടിക്കാട്ടി. സിവിലിയന്മാർക്കെതിരായ ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ഇസ്രായേൽ അധിനിവേശം തുടർച്ചയായി ലംഘിക്കുന്നതിനാൽ ഗാസയിലെ ആരോഗ്യസംരക്ഷണ സംവിധാനം പൂർണമായും തകർച്ചയിലേക്ക് നീങ്ങുകയാണെന്നും സഊദി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞദിവസം ആണ് ആശുപത്രികള്‍ക്ക് നേരെ ഇസ്റാഈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ഗസ്സ സിറ്റിയിലെ ഏക ആശുപത്രിയും പ്രവര്‍ത്തനം നിർത്തുകയുണ്ടായി. കഴിഞ്ഞ ദിവസം ആക്രമണം നടന്ന അല്‍ അഹില്‍ അറബ് ബാപ്ടിസ്റ്റ് ആശുപത്രിക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. രണ്ട് മിസൈലുകളാണ് ആശുപത്രിക്ക് മുകളില്‍ പതിച്ചത്. ആക്രമണത്തിന് മുന്‍പ് ആശുപത്രി ഒഴിപ്പിക്കാന്‍ ടെലിഫോണ്‍ നിര്‍ദേശമുണ്ടായിരുന്നു. ഇസ്റാഈല്‍ സുരക്ഷാ സേനാംഗമെന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. നൂറിലേറെ രോഗികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.
ആശുപത്രി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജറൂസലം ക്രൈസ്തവ രൂപതയാണ് ആശുപത്രി നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തനം അസാധ്യമെന്ന് തിരിച്ചറിഞ്ഞാണ് ആശുപത്രി അടച്ചിടാനുള്ള തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. അത്യാസന്ന നിലയിലുള്ള അമ്പതിലേറെ രോഗികളെ എവിടേക്ക് മാറ്റും എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അധികൃതര്‍ അറിയിച്ചു.
അല്‍ ഷിഫ ആശുപത്രി തകര്‍ത്തശേഷം ഗസ്സ സിറ്റിയില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയായിരുന്നു അല്‍ അഹ്‌ലി. രാത്രി വൈകിയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചെന്നും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ചികിത്സകിട്ടാതെ റോഡരികിലാണ് കിടക്കുന്നതെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് ഖലീല്‍ അല്‍ ദെഖ്റാന്‍ പറഞ്ഞു.
Saudi Arabia strongly condemns Israeli bombing of Gaza hospital
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."