പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി ഇന്ത്യൻ സൈന്യം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം അനന്ത്നാഗ് പൊലീസ് പ്രഖ്യാപിച്ചു. ആക്രമണത്തില്‍ പങ്കാളികളായ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ ഐഡന്റിറ്റി കര്‍ശനമായി രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കി. അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രത തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.
ജമ്മു കശ്മീര്‍ പൊലീസ് നേരത്തെ ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടവര്‍. സംഘത്തില്‍ പ്രാദേശിക ഭീകരരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജ് ബഹേര സ്വദേശി ആദില്‍ ഗുരി, ത്രാല്‍ സ്വദേശി എഹ്സാന്‍ എന്നീ രണ്ട് പ്രാദേശിക ഭീകരര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇവര്‍ 2018ല്‍ പാകിസ്ഥാനിലേക്ക് കടന്നവരാണെന്നും, മൂന്നോ നാലോ ഭീകരര്‍ക്കൊപ്പം പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതാകാമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമിനടുത്തുള്ള ബൈസാരനില്‍ ആക്രമണ സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഭീകരതയ്ക്ക് മുന്നില്‍ രാജ്യം ഒരിക്കലും മുട്ടുമടക്കില്ലെന്നും, ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. ഹെലികോപ്റ്ററില്‍ എത്തിയ മന്ത്രിക്ക്, സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവങ്ങളുടെ വിശദാംശങ്ങളും, ഇടതൂര്‍ന്ന പൈന്‍ വനങ്ങള്‍ക്കിടയിലുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയ വഴികളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് അനന്ത്നാഗ് ആശുപത്രിയില്‍ പരിക്കേറ്റവരെയും ഇരകളുടെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു.
ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടത്തിയതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഹെല്‍മറ്റില്‍ ഘടിപ്പിച്ച കാമറ വഴി ഭീകരര്‍ സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെന്നും സൂചനയുണ്ട്. പരമാവധി നാശം വിതയ്ക്കുക എന്ന ലക്ഷ്യത്തോടെ, കാല്‍നടയായോ കുതിര വഴിയോ മാത്രം എത്താവുന്ന ബൈസാരന്‍ എന്ന പുല്‍മേട് ആക്രമണത്തിനായി തെരഞ്ഞെടുത്തതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയില്‍ ഭീകരര്‍ക്കായുള്ള വ്യാപക തിരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."