ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ നാല് മരണം; ധരാലിയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; രക്ഷാപ്രവർത്തനം തുടരുന്നു
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലിയിൽ ഇന്ന് ഉച്ചയ്ക്കുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് നിരവധി പേരെ കാണാതാവുകയും ചെയ്തു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹർഷിൽ നിന്ന് 10 കിലോമീറ്റർ അകലെ ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് ഈ ദുരന്തം. വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയതായും 20-25 ഹോട്ടലുകളും ഹോംസ്റ്റേകളും തകർന്നതായും നാട്ടുകാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ച് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകി.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ഇന്തോ ടിബറ്റൻ അതിർത്തി പട്രോൾ (ഐടിബിപി), ഇന്ത്യൻ സൈന്യം, അഗ്നിശമന സേന, പൊലിസ് എന്നിവർ ഉൾപ്പെടെയുള്ള ദുരിതാശ്വാസ സംഘങ്ങൾ പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. മൂന്ന് ഐടിബിപി ടീമുകളും നാല് എൻഡിആർഎഫ് ടീമുകളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദുരന്തത്തിന്റെ ദൃശ്യങ്ങളിൽ പ്രളയജലം ശക്തമായി ഒഴുകുന്നതും ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്നതും കാണാം.
തിങ്കളാഴ്ച ഉത്തരാഖണ്ഡിൽ പെയ്ത കനത്ത മഴയിൽ മൂന്ന് പേർ മരിക്കുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തിരുന്നു. ഭഖ്ര അരുവിയുടെ ശക്തമായ ഒഴുക്കിൽ ഒരാൾ ഒഴുകിപ്പോവുകയും ചെയ്തിരുന്നു. ഹൽദ്വാനിക്ക് സമീപം ഭുജിയാഗട്ടിൽ രണ്ട് പേർ കരകവിഞ്ഞൊഴുകിയ അരുവിയിൽ മുങ്ങിമരിച്ചു. പിന്നാലെയാണ് ഇന്ന് പെട്ടെന്ന് ഉച്ചയോടെ ദുരന്തമുണ്ടായത്.
ഉത്തരകാശി ജില്ലാ അടിയന്തര പ്രവർത്തന കേന്ദ്രം അടിയന്തര സഹായത്തിനായി നമ്പറുകൾ നൽകിയിട്ടുണ്ട്: 01374222126, 01374222722, 9456556431.
A cloudburst in Uttarakhand's Uttarkashi district triggered flash floods and landslides in Dharali village, killing at least four people and leaving several missing. Numerous homes and 20-25 hotels and homestays were swept away. Rescue operations by NDRF, SDRF, ITBP, army, and police are underway, with evacuations ongoing. PM Modi and Home Minister Shah assured full central support to CM Dhami
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."