ബംഗ്ലാദേശ് ജനിക്കും മുമ്പുള്ള രേഖകളുണ്ട്, എന്നിട്ടും സുനാലിയെയും കുടുംബത്തെയും നാടുകടത്തി; ആറുവയസുള്ള മകള്‍ ഉമ്മയെ കണ്ടിട്ട് ആഴ്ചകള്‍
കൊൽക്കത്ത: രാജ്യത്ത് ബംഗാളി വംശജരെ വിദേശികളെന്നാരോപിച്ച് നാടുകടത്തുന്നതില്‍ പരക്കെ വിവേചനം നിലനില്‍ക്കുകയാണെന്ന ആക്ഷേപം ശരിവയ്ക്കുകയാണ് വീട്ടുജോലിക്കാരിയായ സുനാലി ഖാത്തൂന്റെ അനുഭവം. ഡല്‍ഹിയിലെ ബംഗാളി ബസ്തിയില്‍ നിന്ന് ജൂണ്‍ 20നാണ് സുനാലിയെ ഭര്‍ത്താവ് ഡാനിഷിനും മകന്‍ സാബിറിനു(8)മൊപ്പം പൊലിസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിദേശികളെന്നാരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തുകയായിരുന്നു. ബംഗാളിലെ ബിര്‍ഭം സ്വദേശികളായ കുടുംബത്തിന്റെ കൈവശം അഞ്ചുതലമുറകള്‍ക്ക് മുമ്പുള്ള ഭൂരേഖകള്‍ കണ്ടെത്തിയതോടെ, നടപടി വിവാദത്തിലായി.
ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ബംഗാളി മുസ്ലിംകളെ വിദേശികളെന്നാരോപിച്ച് നാടുകടത്തിക്കൊണ്ടിരിക്കെയാണ്, ഇവർ ഡല്‍ഹി പൊലിസിന് മുന്നില്‍പ്പെടുന്നത്. ആധാര്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളും കാണിച്ചെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. അത് കൈവശമില്ലെന്ന് പറഞ്ഞതോടെ ഗര്‍ഭിണിയായിട്ടും യുവതിയെയും ഭര്‍ത്താവിനെയും പൊലിസ് പിടിച്ചുകൊണ്ടുപോയി. പ്രമുഖ വെബ് പോര്‍ട്ടല്‍ സ്‌ക്രോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആറുദിവസത്തെ കസ്റ്റഡിക്ക് ശേഷം ഇവരെ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫിസ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശിലേക്ക് അയച്ചു. ബംഗ്ലാദേശിലെ ബാഗര്‍ഹട്ടില്‍ നിന്നുള്ളവരാണെന്ന് കുടുംബം സമ്മതിച്ചുവെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ ആരോപണം കുടുംബാംഗം ശക്തമായി നിഷേധിച്ചു. കുറ്റസമ്മതം പൊലിസ് കെട്ടിച്ചമച്ചതാണെന്ന് സഹോദരി കരിഷ്മ പറഞ്ഞു. പൊലിസ് ചേരിയില്‍ നിന്ന് ധാരാളം പേരെ തടവിലാക്കി. കൈക്കൂലി നല്‍കിയവരെ വിട്ടയച്ചു. കൈക്കൂലി നല്‍കാന്‍ കഴിയാത്തതിനാല്‍ പൊലിസ് സഹോദരിയില്‍ നിന്ന് ഈ കുറ്റസമ്മതം നിര്‍ബന്ധിച്ചു വാങ്ങിയതായും അവര്‍ പറഞ്ഞു.
സുനാലിയെ തടവിലാക്കിയതോടെ മാതാവ് ജോസ്‌നറ ബീബി സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. പൊലിസ് റെയ്ഡിനെത്തുമ്പോള്‍ ഇല്ലാതിരുന്നതിനാല്‍ ആറുവയസ്സുള്ള മകള്‍ അനീസ ഖാത്തൂനും ജോസ്‌നറക്കൊപ്പമുണ്ട്. ആഴ്ചകളായി അനീസ ഉമ്മയെ കാണാതെയാണ് ജീവിക്കുന്നത്. സ്‌ക്രോള്‍ പ്രതിനിധികള്‍ ഗ്രാമത്തിലെത്തിയതോടെ കൂടുതല്‍ കുടിയേറ്റ തൊഴിലാളികളെത്തി പരാതി പറഞ്ഞുതുടങ്ങി. വിശ്വാസം കാരണം ഞങ്ങളെ ലക്ഷ്യം വയ്ക്കുകയാണെന്ന് ഒരു യുവാവ് പറഞ്ഞു. ഇവിടെ ബംഗ്ലാദേശികളില്ല.
അതിര്‍ത്തിക്കടുത്ത് ബംഗ്ലാദേശില്‍ നിന്ന് വന്ന നിരവധി ഹിന്ദുക്കളുണ്ട്. നമ്മള്‍ അവരെ ബംഗ്ലാദേശികള്‍ എന്ന് വിളിക്കാന്‍ തുടങ്ങണമോ?- അദ്ദേഹം ചോദിച്ചു.
സുപ്രിംകോടതിയെ സമീപിച്ച് രാജ്യസഭാംഗം
സുനാലിയെയും കുടുംബത്തെയും നാടുകടത്തിയത് ചോദ്യംചെയ്ത് പശ്ചിമബംഗാളില്‍നിന്നുള്ള രാജ്യസഭാംഗം സമീറുല്‍ ഇസ്ലാം സുപ്രിംകോടതിയെ സമീപിച്ചു. സുനാലി ഗര്‍ഭിണിയാണ്. അവള്‍ ബംഗ്ലാദേശില്‍ കുഞ്ഞിന് ജന്മം നല്‍കിയാല്‍ എന്തുചെയ്യും? ആ കുട്ടിയുടെ നിയമപരമായ അവസ്ഥ എന്തായിരിക്കും?- സമീറുല്‍ ഇസ്ലാം ചോദിച്ചു.
സുനാലിയുടെ കുടുംബത്തിന്റെ അവകാശവാദങ്ങള്‍ പരിശോധിക്കാന്‍ ബംഗാളിലെ ഗ്രാമത്തിലെത്തിയ സ്‌ക്രോള്‍ പ്രതിനിധികള്‍, നിരവധി തലമുറകളായി അവര്‍ അവിടെ താമസിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ഗ്രാമീണരെ കണ്ടെത്തി. ഭൂമിരേഖകളും അത് സാക്ഷ്യപ്പെടുത്തുന്നു. മറ്റേതൊരു ഗ്രാമീണ ഇന്ത്യക്കാരെയും പോലെ ജോസ്‌നറയും സുനാലിയെ വീട്ടില്‍വച്ചാണ് പ്രസവിച്ചത്. അക്കാലത്ത് ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിച്ചതുമില്ല. സുനാലിക്കും ഭര്‍ത്താവിനും വോട്ടര്‍ കാര്‍ഡുകളുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് ബംഗാളിലെ മുററായി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരാണ് ഇരുവരും. ഇവരുടെ മുത്തശ്ശിമാരുടെ പേരുകളും പട്ടികയിലുണ്ട്.
സുനാലിയുടെ പിതാവ് ഭൂമി രേഖകള്‍ വില്ലേജില്‍നിന്ന് സംഘടിപ്പിച്ചു. അതില്‍ 1956 മുതല്‍ ഇപ്പോഴത്തെ ഗ്രാമത്തിലെ വീട് കുടുംബത്തിന്റെ ഉടമസ്ഥതയിലാണെന്ന് പറയുന്നുണ്ട്. ഉടമ സുനാലിയുടെ മുതുമുത്തച്ഛനായ അമീറുദ്ദീന്‍ ശേഖിന്റെതാണ്.
നഗ്നമായ ലംഘനം
വിദേശികളുമായി ബന്ധപ്പെട്ട കേസില്‍ എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ്, പൗരത്വ നില പരിശോധിക്കാന്‍ പ്രാദേശിക അധികാരികളുമായി പൊലിസ് ബന്ധപ്പെടണമെന്നാണ് നിയമം. എന്നാല്‍ സുനാലിയെയും ഭര്‍ത്താവിനെയും മകനെയും നാടുകത്തും മുമ്പ് ഡല്‍ഹി പൊലിസ് ഒരു തരത്തിലുള്ള പരിശോധനയ്ക്കും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥനയോടെ ഗ്രാമത്തിലെ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."