വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശാലയിലെ എസ്എച്ച്ഒ അനിൽകുമാറിനെ പ്രതി ചേർത്തു. അലക്ഷ്യമായി കൊണ്ട് അമിതമായ വേഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും നിർത്താതെ പോയതിനുമാണ് അനിൽകുമാറിനെതിരെ കേസ്. ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയായ മഞ്ജുലാൽ അനിൽകുമാറിനെ പ്രതിയാക്കിയ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ ഭാഗമായി അനിൽകുമാറിനെ ഇന്ന് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യും. ജാമ്യമില്ല വകുപ്പു പ്രകാരം കേസ് രേഖപ്പെടുത്തിയതോടെ അനിൽകുമാർ നിലവിൽ ഒളിവിലാണ്. മുൻകൂർ ജാമ്യ അപേക്ഷയും അനിൽകുമാർ ഇന്ന് സമർപ്പിക്കും.
കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59) മരിച്ചത്. അനിൽ കുമാറിന്റെ മാരുതി 800, റോഡിലൂടെ നടന്ന് പോവുകയായിരുന്ന രാജനെ ഇടിച്ചിട്ട് നിർത്താതെ കടന്നുകളഞ്ഞെന്നാണ് കേസ്. ആദ്യഘട്ടത്തിൽ വാഹനം ഏതാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. അജ്ഞാത വാഹനം ഇടിച്ച് അപകടമുണ്ടായെന്നാണ് ആദ്യം റിപ്പോർട്ട് വന്നത്. അലക്ഷ്യമായി വാഹനം ഒടിച്ച് അപകടമുണ്ടായെന്നാണ് എഫ്.ഐ.ആർ. ഒരു മണിക്കൂറോളം റോഡിൽ കിടന്ന് രക്തം വാർന്നാണ് രാജൻ മരിച്ചത്. പുലർച്ചെ റോഡിലെത്തിയ നാട്ടുകാരാണ് ഇയാൾ വീണ് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."