ആരോഗ്യം ഓൺലൈനിൽ മരുന്ന് വാങ്ങാൻ മത്സരം: വഞ്ചിതരായി ആയിരങ്ങൾ
കണ്ണൂർ: തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ മരുന്നുവ്യാപാരത്തിലൂടെ വഞ്ചിതരായി ആയിരങ്ങൾ. ഒാൺലൈൻ പരസ്യങ്ങളിലൂടെയുള്ള മരുന്ന് വിൽപ്പന വർധിച്ചുവരുന്നുണ്ടെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപരസ്യങ്ങൾക്ക് തടയിടാൻ ഓപ്പറേഷൻ മാജിക്-ആഡ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ 25 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ രോഗാവസ്ഥകൾക്ക് ഫലപ്രദമാണെന്ന പരസ്യത്തിലൂടെയാണ് ജനങ്ങളെ കബളിപ്പിക്കുന്നത്. പലപ്പോഴും മരുന്നുകൾ ഉപയോഗിച്ച് അസുഖം മൂർഛിച്ച ശേഷമാണ് ഇവർ ഡോക്ടറെ സമീപിക്കുന്നത്. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കരുതെന്ന് നിരന്തരം നിർദേശം നൽകുമ്പോഴും പലരും ഓൺലൈൻ മരുന്ന് മാഫിയകളുടെ കെണിയിൽ വീഴുകയാണ്.
ഡ്രഗ്‌സ് ആൻഡ് മാജിക്കൽ റെമെഡീസ് ഒബ്ജക്ഷണബിൾ അഡ്വർടൈസ്‌മെന്റ് ആക്ട് പ്രകാരം കാൻസർ, പ്രമേഹം, അപ്‌സമാരം, ഹൃദ്രോഗം, കുഷ്ടം, വന്ധ്യത, ലൈംഗിക അസുഖങ്ങൾ തുടങ്ങി 54 ഇനം രോഗാവസ്ഥകൾ ചികിത്സിച്ച് ഭേദപ്പെടുത്താമെന്ന് അവകാശപ്പെട്ട് മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ആയുർവേദ ചേരുവകൾ ഉപയോഗിച്ച് എഫ്.എസ്.എസ്.എ.ഐ ലൈസൻസുകളിൽ മതിയായ ഡ്രഗ്‌സ് ലൈസൻസുകൾ ഇല്ലാതെ മരുന്നുകൾ വ്യാപകമായി വിൽപന നടത്തുന്നുണ്ട്. ഇത് ഓപ്പറേഷൻ മാജിക്-ആഡ് റെയ്ഡിലൂടെ കണ്ടെത്തിയിരുന്നു. സോഷ്യൽ മീഡിയയിലും പത്രങ്ങളിലും പരസ്യം നൽകിയാണ് വിൽപന. സ്‌കിൻ സംബന്ധമായ അസുഖങ്ങൾ, മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള പൊടിക്കെകൾ, മുടി വളരാനുള്ള മരുന്നുകൾ, പേശീവേദന പൂർണമായും മാറാനുള്ള ഗുളികകൾ തുടങ്ങി നിരവധി മരുന്നുകളാണ് ഓൺലൈനിലൂടെ വിൽപന കൊഴുക്കുന്നത്. ജിമ്മുകളിൽ അനബോളിക് സ്റ്റിറോയിഡുകൾ ഉൾപ്പെടെയുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ ശരീര സൗന്ദര്യ എന്ന പേരിൽ അമ്പതോളം ജിമ്മുകളിൽ പരിശോധന നടത്തിയിട്ടുണ്ട്.
ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർ ചില മരുന്നുകൾ കഴിക്കാൻ പാടില്ല. ഓൺലൈൻ വഴി ഓർഡർ ചെയ്യുമ്പോൾ ഇതൊന്നും അന്വേഷിക്കാറില്ല. വ്യാജ മരുന്നുകൾ വിൽക്കുന്നതിനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ മറയാക്കുന്നുണ്ട്. കാലാവധി കഴിയാറായ മരുന്നുകൾ വിലക്കുറവിൽ വിറ്റ് ഒഴിവാക്കാനും ചിലർ ഓൺലൈനുകളെ ഉപയോഗിക്കുന്നുണ്ട്.
ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് ആക്ട് 1940, ഡ്രഗ്സ് റൂൾസ് 1945 പ്രകാരം ഓൺലൈൻ മരുന്നു വ്യാപാരം നിയമാധിഷ്ഠിതമല്ല. അതിനാൽ ഇത്തരം
വ്യാപാരം നടത്തുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരേ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നും വ്യാപാരം നടത്തുന്ന ഇന്ത്യാ മാർട്ട്, നെറ്റമെജ്, 1എംജി തുടങ്ങിയ വെബ്‌സൈറ്റുകൾ വഴി മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയോ ബില്ലുകളോ നൽകാതെ വിൽപ്പന നടത്തുന്ന സാഹചര്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."