'SIR' കേരളം സജ്ജമോ?
കണ്ണൂർ: മുന്നറിയിപ്പില്ലാതെയാണ് സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്രപരിഷ്‌കരണ (എസ്.ഐ.ആർ)ത്തിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നടപടി ആരംഭിച്ചത്. ധൃതിപിടിച്ചു നടത്തുന്ന പട്ടിക പരിഷ്‌കരണം ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളിലും വോട്ടർമാരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വലിയൊരു വിഭാഗം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് എസ്.ഐ.ആറിനു പിന്നിലെന്ന് കോൺഗ്രസും സി.പി.എമ്മും ആരോപിക്കുന്നു. വോട്ടർപട്ടികയിൽനിന്ന് പുറത്താകുന്നവർക്ക് രേഖകൾ സമർപ്പിക്കാൻ മതിയായ സമയമില്ലെന്നതും ആശങ്ക വർധിപ്പിക്കുന്നു.
2025ലെ കണക്കുപ്രകാരം സംസ്ഥാനത്ത് 2.78 കോടി വോട്ടർമാരാണുള്ളത്. 2002ൽ 2.24 കോടി വോട്ടർമാരും. 2002ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് പരിഷ്‌കരണം. 2002ലെ പട്ടികയിലേതിനേക്കാൾ 53.25 ലക്ഷം പേർ കൂടുതൽ വോട്ടർമാർ നിലവിലുണ്ട്. 25 വർഷത്തിനു ശേഷമാണ് കേരളത്തിൽ എസ്.ഐ.ആറിനു നടപടി തുടങ്ങിയത്.
നവംബർ അവസാനമോ ഡിസംബർ ആദ്യമോ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും. അതിനിടയിലാണ് ധൃതിപിടിച്ചുള്ള വോട്ടർപട്ടിക പരിഷ്‌കരണപ്രവർത്തനങ്ങൾ. ഡിസംബറിലോ ജനുവരിയിലോ എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പട്ടിക പുറത്തിറക്കുമെന്നും കമ്മിഷൻ പറയുന്നു.
ജനസംഖ്യാ കണക്കെടുപ്പിനു സമാനമായ പ്രക്രിയയിലൂടെ മാത്രമേ വോട്ടർപട്ടിക പരിഷ്‌കരണവും സാധ്യമാവൂ. എന്നിട്ടും മൂന്നോ നാലോ മാസത്തിനകം എങ്ങനെ എസ്.ഐ.ആർ പൂർത്തിയാക്കും എന്നാണ് രാഷ്ട്രീയ പാർട്ടികളുടെയും വോട്ടർമാരുടെയും ചോദ്യം. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ വോട്ടർപട്ടിക പരിഷ്‌കരണ ജോലി കൂടി വഹിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ കാര്യമാണ് ഏറെ പരിതാപകരം. എസ്.ഐ.ആറിന്റെ ഭാഗമായി സർട്ടിഫിക്കറ്റും മറ്റും നൽകാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കു തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾകൂടി നിർവഹിക്കേണ്ടി വരുന്നതിനാൽ ദൈനംദിന ആവശ്യങ്ങൾക്ക് സർക്കാർ ഓഫിസുകളിലെത്തുന്നവരും വിയർക്കും.
വേണ്ടത് നീതിയുക്ത നടപടി
തെരഞ്ഞെടുപ്പു പ്രക്രിയ നീതിയുക്തമാക്കാൻ വോട്ടർപട്ടികയിൽ കാലാനുസൃത മാറ്റം അനിവാര്യമാണ്. അനർഹരെ ഒഴിവാക്കുന്നതിനൊപ്പം അർഹരെ ഉൾപ്പെടുത്തുക കൂടി ചെയ്യുമ്പോഴേ എസ്.ഐ.ആർ സമ്പൂർണമാകൂ.
എന്നാൽ രാഷ്ട്രീയ താൽപര്യങ്ങളുടെയും സാങ്കേതിക കാരണങ്ങളുടെയും പേരിൽ ആരുടെയും വോട്ടവകാശം ഹനിക്കപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണം. 2.78 കോടി വോട്ടർമാരുള്ള കേരളത്തിൽ ചുരുങ്ങിയ സമയത്തിനകം എസ്.ഐ.ആർ നടപ്പാക്കുന്നതിലെ അപ്രായോഗികതയും കമ്മിഷൻ തിരിച്ചറിയണം. സമഗ്രവും സുതാര്യവുമായ വോട്ടർപട്ടിക പരിഷ്‌കരണത്തിന് രാഷ്ട്രീയപാർട്ടികളും സഹകരിക്കണം. പാർട്ടികളെ വിശ്വാസത്തിലെടുക്കാൻ തെരഞ്ഞെടുപ്പു കമ്മിഷനും തയാറാകണം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ സംസ്ഥാനത്തെ പ്രതിനിധിയായ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഇന്ന് രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ എസ്.ഐ.ആറിനെ സംബന്ധിച്ച വ്യക്തവും സമഗ്രവുമായ ചിത്രം ലഭിക്കുമെന്ന് പ്രത്യാശിക്കാം.
എതിർത്തും അനുകൂലിച്ചും രാഷ്ട്രീയപാർട്ടികൾ
കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കുന്നതിൽ എതിർത്തും അനുകൂലിച്ചും രാഷ്ട്രീയ പാർട്ടികൾ. നിലവിൽ ബി.ജെ.പി മാത്രമാണ് എസ്.ഐ.ആറിനെ അനുകൂലിച്ച് പരസ്യമായി രംഗത്തു വന്നത്. വോട്ടർപട്ടിക പരിഷ്‌കരണത്തെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. 52 ലക്ഷം പേരുടെ വോട്ട് ചേർക്കേണ്ടിവരും. ഇത് അർഹരുടെ വോട്ട് നഷ്ടമാക്കും. ഇതിനെതിരേ ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രക്രിയയിൽനിന്ന് പാർട്ടി വിട്ടുനിൽക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ പേരിൽ കേരളത്തിൽ ബിഹാർ മോഡൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."