വന്യജീവി സംഘർഷം, പ്രകൃതിദുരന്തങ്ങൾ; കാടിറങ്ങിയത് 1039 ആദിവാസി കുടുംബങ്ങൾ
മലപ്പുറം: സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം ഭയന്ന് കാടിറങ്ങിയത് 1039 ആദിവാസി കുടുംബങ്ങൾ. വന്യജീവി സംഘർഷം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രതിസന്ധികൾ മറികടക്കാൻ ആദിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്ന പദ്ധതി വഴിയാണ് ഈ കുടുംബങ്ങൾ കാടുവിട്ടത്. സ്വയം കാട്ടിൽനിന്ന് മാറാൻ തയാറുള്ളവരെ മാത്രമാണ് നാട്ടിലെത്തിച്ചത്.
കിഫ്ബി, റീബിൽഡ് കേരള ഡവലപ്മെന്റ് (ആർ.കെ.ഡി.പി) എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സർക്കാർ നവകിരണം പദ്ധതിയിലൂടെ ആദിവാസികളുടെ പുനരധിവാസം. 1039ൽ 802 കുടുംബങ്ങൾക്ക് പദ്ധതിയുടെ മുഴുവൻ തുകയും നൽകി. ഇവർക്കായി 207.4632 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമി ലഭിച്ചവർക്ക് 15 ലക്ഷം രൂപ വീട് നിർമാണത്തിനും നൽകുന്നുണ്ട്. 237 കുടുംബങ്ങൾക്ക് പുകുതി തുകയായ 7.5 ലക്ഷം രൂപയും നൽകി. റീബിൽഡ് കേരള ഡവലപ്മെന്റ് മുഖേന 95.25 കോടിയും കിഫ്ബി മുഖേന 42.825 കോടിയുമടക്കം 138.075 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 430 പേരാണ്. വനംവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 2021 മുതൽ കഴിഞ്ഞ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആദിവാസികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ട്. വന്യമൃഗങ്ങൾക്ക് പുറമെ പാമ്പ്, തേനീച്ച തുടങ്ങിയവയുടെ ആക്രമണത്തിൽ മരിച്ചവരും ഇതിൽ ഉൾപ്പെടും.
ഈ വർഷം ഓഗസ്റ്റ് വരെ 44 പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇവരിൽ 16 പേരും ആദിവാസികളാണ്. കഴിഞ്ഞ വർഷം 82 പേർ കൊല്ലപ്പെട്ടതിൽ 15 പേരും ആദിവാസികളായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 69 ആദിവാസികളാണ്. 101 ആദിവാസികൾക്ക് ഗുരുതര പരുക്കേറ്റു. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ഈ വർഷം കൊല്ലപ്പെട്ടത്. ഈ വർഷം ഏഴുപേരാണ് വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ആറുപേരും കോഴിക്കോട് ജില്ലയിൽ അഞ്ചുപേരും കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."