'പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല'; പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്
ചെന്നൈ: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയിൽ ചേരില്ലെന്ന നിലപാട് തമിഴ്നാട് സർക്കാർ ആവർത്തിച്ചു. ദ്വിഭാഷാ നയത്തിൽ വെള്ളം ചേർത്തുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. കേരളം പദ്ധതിയിൽ ചേരാൻ ഒരുങ്ങുന്നതിനിടെയാണ് തമിഴ്നാട് ഈ ഉറച്ച നിലപാട് സ്വീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സർക്കാരും.
നിലപാടിന് പിന്നിലെ കാരണം: എൻഇപി
സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ളതുമായ പിഎം ശ്രീ പദ്ധതി നല്ലതാണെന്ന് തമിഴ്നാടിന് അഭിപ്രായമുണ്ട്. എന്നാൽ, ഈ പദ്ധതിയെ ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കണമെന്ന നിബന്ധനയുമായി കൂട്ടിക്കെട്ടുന്നതിലാണ് തമിഴ്നാടിന് എതിർപ്പ്. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനവും സംസ്ഥാനങ്ങളുടെ അവകാശത്തിന്മേലുള്ള ഭരണഘടനാവിരുദ്ധമായ കടന്നുകയറ്റവുമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ മെയ് മാസത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
"രണ്ടായിരം അല്ല, പതിനായിരം കോടി തരാമെന്ന് പറഞ്ഞാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല," ഇതാണ് തമിഴ്നാട് സർക്കാരിൻ്റെ നിലപാട്. നിലവിൽ തമിഴ്നാട്ടിലെ 36 കേന്ദ്രീയ വിദ്യാലയങ്ങളിൽ മാത്രമാണ് പിഎം ശ്രീ പദ്ധതി നടപ്പായിട്ടുള്ളത്.
കേന്ദ്രവുമായുള്ള ഏറ്റുമുട്ടലുകൾ
നിലപാട് മാറ്റേണ്ട ഒരു സാഹചര്യവും കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഉണ്ടായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ചെന്നൈയിലെത്തി എൻഇപി അംഗീകരിക്കാതെ കേന്ദ്രവിഹിതം നൽകില്ലെന്ന് പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിന് എങ്ങനെ മാറിചിന്തിക്കാനാകുമെന്നും അവർ ചോദിക്കുന്നു.
ആർടിഇ (RTE) നിയമപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട 538 കോടി രൂപ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് ഈ മാസം മൂന്നിന് കേന്ദ്രം നൽകിയത് തമിഴ്നാടിന്റെ വിജയമായാണ് സർക്കാർ കാണുന്നത്.സമഗ്ര ശിക്ഷാ അഭിയാനിൽ തമിഴ്നാടിന് ലഭിക്കേണ്ട 2151 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.1968-ൽ അംഗീകരിച്ച ദ്വിഭാഷാ നയം മാറ്റില്ലെന്ന് ഓഗസ്റ്റിൽ പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ നീക്കം
അടുത്തിടെ എഐഎഡിഎംകെ എൻഡിഎയിൽ തിരിച്ചെത്തുകയും വിജയിയെ ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, കേന്ദ്രഫണ്ട് ലഭിക്കാത്തതിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചും തമിഴ് വികാരം ഉയർത്തിയും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സ്റ്റാലിന്റെ രാഷ്ട്രീയ തീരുമാനവും ഈ നിലപാടിൽ വ്യക്തമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."