മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം
പഞ്ചകുല: പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെയും ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താനയുടെയും മകൻ അഖിൽ അക്തറിന്റെ (35) മരണവുമായി ബന്ധപ്പെട്ട് ഇരുവരുക്കുമെതിരെ ഹരിയാന പൊലിസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. ഈ ഒക്ടോബർ 16-നാണ് പഞ്ചകുലയിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മകൻ അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, 18 വർഷത്തോളം നീണ്ട മകന്റെ മയക്കുമരുന്ന് ആസക്തിക്കെതിരായ പോരാട്ടമാണ് ഈ ദുരന്തത്തിന് പിന്നിലെന്നാണ് ദമ്പതികൾ പൊലിസിന് മുന്നിൽ വെളിപ്പെടുത്തുന്നത്.
"ഞാൻ ഒരുപാട് തീവ്രവാദികളെ നേരിട്ടിട്ടുണ്ട്, യുദ്ധക്കളങ്ങളിൽ പോരാടുകയും ചെയ്തു. പക്ഷേ, മകന്റെ മയക്കുമരുന്ന് ആസക്തിയെ നേരിടാൻ എനിക്ക് കഴിഞ്ഞില്ല," മുൻ ഡിജിപി മുഹമ്മദ് മുസ്തഫ പൊലിസിനോട് വിശദീകരിച്ചു. മകൻ അഖിൽ കഴിഞ്ഞ 18 വർഷത്തിലധികമായി മയക്കുമരുന്ന് ആസക്തിയുടെയും മാനസിക രോഗത്തിന്റെയും കെണിയിൽ (സൈക്കോട്ടിക് ഡിസോർഡർ) അകപ്പെട്ടാണ് കഴിഞ്ഞിരുന്നുവെന്ന സത്യവും അദ്ദേഹം വെളിപ്പെടുത്തി. 2024-ൽ മെത്താമഫെറ്റമിൻ എന്ന ലഹരിയുടെ ഉപയോഗവും മകന്റെ നില വഷളാക്കി. ചികിത്സകൾ നൽകിയിട്ടും മകൻ മയക്കുമരുന്നിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു.
ദുരൂഹതകളും കൊലപാതക ആരോപണങ്ങളും
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന അഖിലിന്റെ മരണം മയക്കുമരുന്നിന്റെ അധിക ഉപയോഗത്തെ തുടർന്നാണെന്നായിരുന്നു (ഓവർഡോസ്) കുടുംബം ആദ്യം പറഞ്ഞിരുന്നത്. മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ അഖിലിന്റെ വലത് കൈത്തണ്ടയിൽ സിറിഞ്ച് കുത്തിയ പാട് കണ്ടെത്തിയതോടെ, ഇത് മയക്കുമരുന്ന് ഉപയോഗത്തിന്റെ സൂചനയായി പൊലിസും കണക്കാക്കിയിരുന്നു. പക്ഷേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമായി രേഖപ്പെടുത്തിയില്ല. ശരീരത്തിൽ വിഷാംശം കണ്ടെത്താനുള്ള വിസെറ റിപ്പോർട്ടിനായി പൊലിസ് കാത്തിരിക്കുകയാണ്.
അപ്രതീക്ഷിത വഴിത്തിരിവായ വീഡിയോ ആരോപണം
എന്നാൽ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് അഖിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് കേസിൽ വഴിത്തിരിവായത്. "എന്റെ പിതാവിന് (മുസ്തഫ) എന്റെ ഭാര്യയുമായി ബന്ധമുണ്ട്. പിതാവും മാതാവും ചേർന്ന് എന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു വീഡിയോയിലെ ആരോപണം. ഈ വീഡിയോയും മലേർകോട്ടല സ്വദേശിയായ ശംസുദ്ദീൻ എന്നയാൾ നൽകിയ പരാതിയും അടിസ്ഥാനമാക്കിയാണ് ഹരിയാന പൊലിസ് കൊലപാതക കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാതാപിതാക്കൾക്കും അഖിലിന്റെ ഭാര്യ ജൈനബ്, സഹോദരി എന്നിവർക്കുമെതിരെയാണ് കേസ്. പഞ്ചാബ് രാഷ്ട്രീയത്തെയും പൊലിസ് സേനയെയും ഞെട്ടിച്ച്, മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെയും ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താനയുടെയും മകൻ അഖിൽ അക്തറിന്റെ മരണം ഇതോടെ കൊലപാതക കേസായി മാറി.
എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് മുഹമ്മദ് മുസ്തഫ ആരോപിക്കുന്നത്. "ഞാൻ കുറ്റക്കാരനാണെങ്കിൽ തൂക്കിക്കൊല്ലാൻ തയ്യാറാണ്. സത്യം ഉടൻ പുറത്തുവരും," അദ്ദേഹം പറഞ്ഞു.
കേസിന്റെ സങ്കീർണത കണക്കിലെടുത്ത്, ഒക്ടോബർ 23-ന് ഹരിയാന സർക്കാർ സിബിഐ (CBI) അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ, കേസ് അന്വേഷിക്കുന്നതിനായി ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) രൂപീകരിച്ചിട്ടുണ്ട്. മുസ്തഫയെ കൂടുതൽ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് സൂചന.
The tragic death of Akhil Akhtar (35), the son of former Punjab DGP Mohammad Mustafa and ex-minister Razia Sultana, has led to the couple being booked for murder and criminal conspiracy by the Haryana Police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."