വിചാരണത്തടവുകാരുടെ ജാമ്യം പരിഗണിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവം നിർണ്ണായക ഘടകമല്ലെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: വിചാരണത്തടവുകാർ ദീർഘകാലം തടവിൽ കഴിയുന്നത് പരിഗണിച്ച് ജാമ്യംനൽകുകയാണെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം നിർണ്ണായക ഘടകമാകില്ലെന്ന് സുപ്രിംകോടതി. 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചനാ കേസ് ചുമത്തപ്പെട്ട യുവ ആക്ടിവിസ്റ്റുകളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷിഫാഉർറഹ്മാൻ തുടങ്ങിയവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം.
കേസിൽ ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിങ് വി, സിദ്ധാർത്ഥ് ദേവ് എന്നിവരുടെ വാദമാണ് പ്രധാനമായും ഇന്നലെ നടന്നത്. പ്രതികൾ അഞ്ചുവർഷത്തിലേറെ വിചാരണത്തടവുകാരായി കഴിഞ്ഞതിനാൽ അവർ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് അഭിഭാഷകർ വാദിച്ചു. ഇതേകേസിൽ അറസ്റ്റിലായ നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരുടെ വിഷയം ഹരജിക്കാർ ചൂണ്ടിക്കാട്ടുകയുംചെയ്തു. ഇതോടെയാണ് ജാമ്യഹരജികളിൽ കുറ്റകൃത്യത്തിന്റെ ഗൗരവം നിർണ്ണായക ഘടകമല്ലെന്ന് രണ്ടംഗബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടത്തിയത് സമാധാനപരമായ പ്രതിഷേധങ്ങൾ മാത്രമാണെന്നും അക്രമത്തിന് ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. അതേസമയം, കലാപസമയത്ത് ഉമർഖാലിദ് ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് കപിൽ സിബൽ വാദിച്ചു. ഉമർ ഖാലിദിൽ നിന്നോ അദ്ദേഹത്തിന്റെ നിർദേശപ്രകാരമോ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകുകയോ ആയുധങ്ങളോ മറ്റ് കുറ്റകരമായ വസ്തുക്കളോ കണ്ടെടുത്തിട്ടില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി. ഏതെങ്കിലും അക്രമ സംഭവവുമായി ഉമർ ഖാലിദിനെ ബന്ധിപ്പിക്കുന്ന ഒരു മൊഴിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റിലായി അഞ്ചുവർഷത്തിനുള്ളിൽ ഗുൽഫിഷ ഫാത്തിമയുടെ കേസ് 90 ലധികം തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടതെന്നും കേസ് പരിഗണിക്കുന്നതിൽ അമിതമായ കാലതാമസം ഉണ്ടായെന്നും അവർക്ക് വേണ്ടി ഹാജരായ സിങവി വാദിച്ചു. ഫാത്തിമ മാത്രമാണ് കേസിൽ ഇപ്പോഴും കസ്റ്റഡിയിലുള്ള ഏക വനിതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ കേസ് പരിഗണിക്കവെ, രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിക്കാനാണ് ഉമർ ഖാലിദ് അടക്കമുള്ളവർ ശ്രമിച്ചതെന്ന ഗുരുതര ആരോഫണം ഉയർത്തിയാണ് ജാമ്യത്തെ ഡൽഹി പൊലിസ് എതിർത്തത്. കേസിൽ തിങ്കളാഴ്ച വീണ്ടും വാദംകേൾക്കും.
the supreme court ruled that bail decisions for undertrial prisoners should not depend mainly on how serious the alleged crime is.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."