ബിഹാർ രാഷ്ട്രീയത്തിന് നിർണ്ണായകം; നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ജെഡിയുവിൽ
പട്‌ന: ബിഹാർ രാഷ്ട്രീയത്തിൽ പുതിയൊരു അധികാര കൈമാറ്റത്തിന് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. നാളെ പട്‌നയിൽ നടക്കുന്ന വിപുലമായ പൊതുചടങ്ങിൽ അദ്ദേഹം ജനതാ ദൾ (യുണൈറ്റഡ്) അംഗത്വം സ്വീകരിക്കും. പാർട്ടി നേതൃത്വത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.
പട്‌നയിൽ വച്ച് നടക്കുന്ന ചടങ്ങിൽ നിശാന്ത് കുമാർ ജെഡിയുവിന്റെ പ്രാഥമിക അംഗത്വം സ്വീകരിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ നിശാന്ത് കുമാർ ബിഹാറിലുടനീളം ജനസമ്പർക്ക യാത്ര സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിതീഷ് കുമാർ രാജ്യസഭാ നോമിനേഷൻ സമർപ്പിച്ച സാഹചര്യത്തിൽ, പാർട്ടിയുടെ ഭാവി സാരഥിയായി നിശാന്തിനെ ഉയർത്തിക്കാട്ടാനാണ് ജെഡിയുവിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കം.
ആരാണ് നിശാന്ത് കുമാർ?
ബിഹാറിലെ കരുത്തനായ രാഷ്ട്രീയ നേതാവിന്റെ മകനായിട്ടും ഇത്രകാലം നിശാന്ത് രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ചിരുന്നു. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (മെസ്‌റ) നിന്ന് സോഫ്റ്റ്‌വെയർ എൻജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. 1975-ൽ ഭക്തിയാർപൂരിലാണ് ജനനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിതാവിനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായിരുന്നു.
പാർട്ടിക്കുള്ളിലെ പ്രതികരണം
രണ്ട് പതിറ്റാണ്ടായി ബിഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പാർട്ടിയെ നയിക്കാൻ അടുത്ത തലമുറയിൽ നിന്നൊരാൾ വേണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു. അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നിതീഷ് കുമാറിന്റെ നേരിട്ടുള്ള നേതൃത്വം വേണമെന്ന് ആവശ്യപ്പെടുന്നവരും പാർട്ടിയിലുണ്ട്.
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതോടെ പാർട്ടിയുടെ നിർണ്ണായക ചുമതലകൾ നിശാന്ത് കുമാറിന് കൈമാറിയേക്കും. നിതീഷ് കുമാറിന്റെ രാഷ്ട്രീയ പിൻഗാമി എന്ന നിലയിൽ നിശാന്തിന്റെ വരവ് ബിഹാർ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
After staying away from the limelight for years, Chief Minister Nitish Kumar's only son, Nishant Kumar, is formally joining the Janata Dal (United) on Sunday, March 8, 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."