ഭിന്നശേഷി പ്രതിസന്ധി നീങ്ങുന്നു; എയ്ഡഡ് സ്കൂളുകളിൽ നിയമന ശുപാർശ 14മുതൽ
കോഴിക്കോട്: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഏഴ് വർഷമായി എയ്ഡഡ് സ്‌കൂളുകളിലുണ്ടായ സ്ഥിരനിയമന നിരോധനത്തിന് അറുതിയാകുന്നു. ഭിന്നശേഷി ഉദ്യോഗാർഥികളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ പോർട്ടലിൽ തയാറാവുകയാണ്. 14ന് ജില്ലാതലത്തിൽ ഇവരുടെ നിയമന ശുപാർശകൾ പുറപ്പെടുവിക്കും.
1996 മുതലുള്ള ഭിന്നശേഷി സംവരണ തസ്തികകളിൽ അത്തരം ഉദ്യോഗാർഥികളെ മാനേജ്‌മെന്റ് നിയമിക്കുകയും അത് വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുകയും ചെയ്താലേ മറ്റു തസ്തികളിലെ നിയമനം അംഗീകരിച്ച് ശമ്പളം നൽകൂ എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടാണ് ഇപ്പോൾ തിരുത്തുന്നത്. ഇക്കാരണത്താൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്ന എയ്ഡഡ് സ്‌കൂളുകളിലെ നിയമനം ഏഴ് വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ 18000 ലേറെ അധ്യാപക തസ്തികകളിൽ ദിവസവേതനത്തിലാണ് ഇപ്പോൾ നിയമനം.
നിയമനാംഗീകാരം നീണ്ടതോടെ പല എയ്ഡഡ് സ്‌കൂളുകളിലും പകുതിയോളം അധ്യാപകർ വരെ ദിവസവേതനക്കാരായി മാറിയപ്പോൾ സർക്കാർ മാസം നൂറു കോടിയോളം രൂപയാണ് ലാഭിച്ചതെന്നത് മറ്റൊരു വസ്തുത. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമിതി ഉണ്ടാക്കിയിട്ടുണ്ട്. സംവരണ തസ്തികകളുടെ വിവരം മാനേജർമാർ സമന്വയ പോർട്ടലിൽ അറിയിക്കണം. തുടർന്ന് ജില്ലാ കൺവീനർ പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് ഭിന്നശേഷി ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കുകയും ഇത് സമന്വയയിൽ നൽകുകയും ചെയ്യും. ഡാറ്റ എൻട്രി പൂർത്തിയാക്കാൻ അനുവദിച്ചത് ഒക്ടോബർ 18 മുതൽ 22വരെയായിരുന്നു. ഇത് പൂർത്തിയായിട്ടില്ല. ഭിന്നശേഷിക്കാർക്ക് അവരുടെ വിവരങ്ങൾ നൽകാൻ നിശ്ചയിച്ചത് ഒക്ടോബർ 23ആണ്. അതും പൂർണമായിട്ടില്ല. ഈ സ്ഥിതിയിൽ നവംബർ 14ന് നേരത്തെ പ്രഖ്യാപിച്ച പ്രകാരം നിയമന ശുപാർശ അയക്കാൻ കഴിയുമോ എന്നതും സംശയമാണ്.
1446 ഒഴിവുകളിലേക്ക് 1728 ഭിന്നശേഷിക്കാരുടെ പേരുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പകുതിയോളം പേർ തൂപ്പ് ജോലിക്ക് യോഗ്യതയുള്ളവരാണ്. എൽ.പി, യു.പി അധ്യാപക യോഗ്യതയുള്ളവരാണ് പിന്നീട് കൂടുതലുള്ളത്. എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി തസ്തികയിലേക്ക് ആവശ്യമായത്ര ഭിന്നശേഷിക്കാരെ ഇതുവരെ ലഭ്യമായിട്ടില്ല. ഹയർ സെക്കൻഡിറി അധ്യാപകരുടെ 80 തസ്തികകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൽ.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.ടി, ക്ളർക്ക്, പ്യൂൺ തസ്തികകളാണ് ഹൈസ്‌കൂളുകളിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തത്. ഹയർ സെക്കൻഡറിയിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ, എച്ച്.എസ്.എസ്.ടി ലാബ് അസിസ്റ്റന്റ് തസ്തികകളും സംവരണം ചെയ്തിരിക്കുന്നു. ഹയർസെക്കൻഡറിയിൽ സയൻസ് വിഷയങ്ങളിൽ റിപ്പോർട്ട് ചെയ്ത ഭിന്നശേഷി ഉദ്യോഗാർഥികളുടെ എണ്ണമാകട്ടെ നന്നേ കുറവാണ്. കാഴ്ച പരിമിതർക്കാണ് പ്രഥമ പരിഗണന, തുടർന്ന് ശ്രവണ പരിമിതർ, അംഗ പരിമിതർ എന്നിങ്ങനെയാണ് ക്രമം നിശ്ചയിച്ചത്. മതിയായ കാഴ്ച പരിമിതർ ഇല്ലെങ്കിലേ കേൾവി പരിമിതർക്ക് തസ്തിക മാറ്റാവൂ എന്ന് വ്യവസ്ഥയുണ്ട്.
1996 ഫെബ്രുവരി ഏഴ് മുതലുള്ള ഒഴിവുകൾ പരിഗണിച്ച് വേണം ബാക്ക്‌ലോഗ് നിശ്ചയിക്കാനും തസ്തികകൾ മാറ്റി വയ്ക്കാനും. 2021 നവംബർ എട്ടിനാണ് സംവരണം സംബന്ധിച്ച ഇൗ ഉത്തരവ് വരുന്നത്. ഭിന്നശേഷി സംവരണത്തിന് തസ്തിക മാറ്റിവച്ച സ്‌കൂളുകളിലെ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന സുപ്രിംകോടതി വിധിയിലാണ് ഏഴ് വർഷത്തെ പ്രതിസന്ധിക്ക് പരിഹാരമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."