തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഇന്ന്; ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകളിൽ രാവിലെ 10നും കോർപറേഷനുകളിൽ 11.30നുമാണ് സത്യപ്രതിജ്ഞ
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകളിൽ രാവിലെ 10നും കോർപറേഷനുകളിൽ 11.30നുമാണ് സത്യപ്രതിജ്ഞ. ഓരോ തദ്ദേശസ്ഥാപനത്തിലും വരണാധികാരി ഏറ്റവും മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമാണ് ചുമതല. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും.
നിലവിലുളള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനാലാണ്, അവധി ദിനമായിട്ടും ഇന്ന് സത്യപ്രതിജ്ഞ നിശ്ചയിച്ചത്. മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ ഡിസംബർ 22 നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ.
അധ്യക്ഷസ്ഥാനങ്ങളിലെ മാറ്റങ്ങൾ, അവിശ്വാസപ്രമേയങ്ങൾ, രാഷ്ട്രീയ തർക്കങ്ങൾ തുടങ്ങി സംഭവബഹുലമായിരുന്നു പല തദ്ദേശസ്ഥാപനങ്ങളിലും കഴിഞ്ഞ അഞ്ചുവർഷം. ചിലയിടങ്ങളിൽ ആഭ്യന്തര കലഹങ്ങൾ വികസനത്തെ ബാധിച്ചപ്പോൾ, ചിലയിടങ്ങളിൽ ഭരണ, പ്രതിപക്ഷ ഭേദമന്യേയുള്ള ഐക്യം നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസനപ്രവർത്തനങ്ങൾക്ക് വഴിയൊരുക്കി. പ്രളയം, പകർച്ചവ്യാധികൾ തുടങ്ങിയ വെല്ലുവിളികൾക്കിടയിലും ജനകീയ ഇടപെടലുകളിലൂടെ ജനങ്ങളോട് ചേർന്നുനിൽക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ് ഭൂരിഭാഗം ഭരണസമിതികളും പടിയിറങ്ങുന്നത്.
എന്നാൽ, സാങ്കേതിക തടസങ്ങൾ കാരണവും ഫണ്ട് ലഭ്യതയിലെ കുറവുകൾ മൂലവും പാതിവഴിയിൽ മുടങ്ങിപ്പോയ പദ്ധതികൾ പുതിയ ഭരണസമിതികൾക്ക് മുന്നിലെ വലിയ വെല്ലുവിളിയായി മാറും. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത പുതുമുഖങ്ങൾക്ക് ലഭിച്ച പ്രാമുഖ്യമാണ്. രാഷ്ട്രീയപാർട്ടികൾ യുവാക്കൾക്കും സ്ത്രീകൾക്കും നൽകിയ പരിഗണന തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. അതിൽത്തന്നെ പകുതിയിലധികം പേർ വനിതകളാണ്.
Elected local body representatives will take oath today, with ceremonies scheduled at 10 a.m. for panchayats and municipalities, and 11:30 a.m. for corporations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."